Tuesday, April 3, 2012

എന്റെ കാമുകി ആനയെ സ്വപ്നം കണ്ടപ്പോള്‍............

അതിരാവിലെ വിളിച്ചുണര്‍ത്തി അവള്‍ പറയുന്നൂ 'ഞാന്‍ ഒരു ആനസ്വപ്നം കണ്ടു..' എഴുന്നേല്‍ക്കാന്‍ തെല്ലും മനസ്സില്ലാതെ ഞാന്‍ പറഞ്ഞൂ.. 'നീ ആനയും ഞാന്‍ ഉറുമ്പും എന്നാവും അല്ലേ ?'. ' പോടാ പോടാ 'എന്നവള്‍ കലമ്പി... പിന്നെ സീരിയസായ് പറഞ്ഞൂ.. 'അദേയ്, ഇത് അല്പം സീരിയസാണു.. നീ കേട്ടേ പറ്റൂ..'

'ഉം...'

ഞാന്‍ മൊബൈല്‍ ശബ്ദത്തെ സ്പീക്കറിനെ ഏല്പിച്ച് അലസമായ് കിടന്നു..

'നമ്മള്‍ ഒരു ഇടവഴിയേ നടന്നു പോകുകയായിരുന്നേ.. അപ്പോള്‍ എതിരെ ഒരാന വരുന്നു.. ഈ ആനയുടെ പ്രത്യേകത അതിനെ പേടിയോടെ നോക്കിയാല്‍ ഉപദ്രവിക്കും എന്നാണേ...'

കഥ പറച്ചില്‍ കേള്‍ക്കാനില്ല... ഹലോ ഹലോ നീ എവിടെ ഞാന്‍ ഉറക്കെ ഉറക്കെ ചോദിച്ചു...

'ഹേയ്, ഇങ്ങട് നോക്ക് ഞാനീ മരത്തിന്റെ കൊമ്പിലുണ്ട്..'

'എന്താ നിന്റെ കാമുകി എന്നെക്കണ്ട് പേടിച്ചോ ?'ആന എന്റെ കണ്ണുകളിലേക്ക് രൂക്ഷമായ് നോക്കി..

'ഇല്ലല്ലോ ഗജവീരാ... അവള്‍ ഒരു മരം കേറിയാ ആ മാവിന്റെ കൊമ്പില്‍ ഒരു മാമ്പഴം കണ്ടില്ലേ അത് പറിക്കാന്‍ അവള്‍ കയറിയതല്ലേ...'

ആനക്ക് കാര്യം മനസ്സിലായ്... അത് ഒരു ചിരി ചിരിച്ചു.. ഒരു ആനച്ചിരി.. കൊമ്പുകള്‍ മെല്ലെ മെല്ലെ ഇളകി.. തുമ്പികൈ ചുരുട്ടി കൊമ്പില്‍ പിടിച്ചു. ചെവികള്‍ ആഞ്ഞു വീശി.. ആന വയര്‍ കുലുങ്ങും മട്ടില്‍ ചിരിച്ചു..

'അതേയ് അവള്‍ എന്നെക്കണ്ട് പേടിച്ചിട്ടാ മരത്തില്‍ കേറിയതെന്ന് എനിക്കറിയാം എന്നാലും നിന്റെ മറുപടി എനിക്കിഷ്ടമായ്.. ഈ സമയത്തല്ലേ നിനക്ക് നിന്റെ കാമുകിയെ മരം കേറി എന്ന് വിളിക്കാന്‍ പറ്റൂ..

അവളെയും കൂട്ടി ആ വായനശാലയിലേക്ക് പൊയ്ക്കോ... അവിടെ വായിക്കാന്‍ ധാരാളം പുസ്തകങ്ങളുണ്ട്..'



പിന്നീട് ആന എന്റെ ചെവിയില്‍ മന്ത്രിച്ചു.. 'ഇറങ്ങി വരുമ്പോള്‍ അവളോട് ആ മാമ്പഴം കൂടി പറിച്ചോണ്ട് വരാന്‍ പറയൂ..'

ആന വ്യാകരണത്തെറ്റില്ലാതെ നടന്നകന്നു..

അവള്‍ മരത്തില്‍ നിന്നും പതിയെ പതിയെ ഇറങ്ങി വന്നൂ.. മാങ്ങാച്ചാര്‍ അവളുടെ ചുണ്ടിലൂടെ ഒലിച്ചിരുന്നു.. അവളുടെ കൈകളില്‍ മാമ്പഴച്ചാര്‍...

എന്റെ ദേഷ്യം പൂണ്ട കണ്ണുകളെ അവഗണിച്ച് അവള്‍ ചോദിച്ചു: 'ആന എന്താ പറഞ്ഞത് ?'

'നീ ഒരു കൊതിച്ചിയാണെന്ന്...'

അവള്‍ കൈകള്‍ എന്റെ മൂക്കിന്‍ തുമ്പത്ത് മണപ്പിച്ചു..

ഞാന്‍ വായനശാലയിലേക്ക് നടന്നു.. പിന്നാലെ അവളും ഓടി വന്നു..

വായനശാല നിറയെ പുസ്തകങ്ങള്‍..

ദാസ്തേവസ്കി, മാര്‍ക്കേസ്, മാക്സിം ഗോര്‍ക്കി, ഷേക് സ്പിയര്‍, വ്യാസന്‍, ഹോമര്‍, മുഹമ്മദ് ബഷീര്‍... അവരുടെ പുസ്തകങ്ങളുമായ് അവര്‍ കാത്തിരിക്കുന്നു..

മാര്‍ക്കേസിന്റെ അരികിലെത്തിയപ്പോള്‍ മാര്‍ക്കേസ് അവളോട് എന്തോ മന്ത്രിച്ചു. അവള്‍ നിറനിലാവു പോലെ ഒരു ചിരി... മാര്‍ക്കേസ് എന്നെ കണ്ണിറുക്കിക്കാണിച്ചു.. ഞാനും എന്നോടും എന്തെങ്കിലും പറയും എന്ന് വിചാരിച്ച് നില്‍ക്കേ മാര്‍ക്കേസിനെ മെര്‍സിഡസ് വന്ന് വിളിച്ചുകൊണ്ട് പോയി..



ദാസ്തേവസ്കി തന്റെ നീണ്ട താടി തടവി എന്തോ ആലോചനയില്‍.. മുഴുത്തു ചോന്ന കണ്ണുകള്‍ ഞങ്ങളെ നോക്കിയപ്പോള്‍ അവള്‍ എന്റെ പിന്നിലേക്ക് വലിഞ്ഞൂ.. 'പേടിക്കേണ്ട അന്നയെ കാണത്തതിന്റെ ദേഷ്യമാ' ഞാന്‍ പറഞ്ഞു.. 'അതയോ..?' അവള്‍ മെല്ലെ മെല്ലെ ചോദിച്ചൂ.. 'അതേന്നെ... രാവിലെ അന്ന വന്ന് ചായ ഉണ്ടാക്കിക്കൊടുത്തിട്ടുണ്ടാവില്ല അതാവും ഈ ദേഷ്യം...!'



'എന്തൂട്ട് ലൊട്ടുലൊടുക്ക് സാധനമാടാ തിരയുന്നത്...?' ബേപ്പൂര്‍ സുല്‍ത്താന്‍ മുന്നില്‍... 'ഹത് പിന്നെ... ന്റെ ഉപ്പുപ്പാക്കൊരാനയുണ്ടാര്‍ന്ന്....'

' ഭ് ! അതിനു ഞാന്‍ എന്തോ വേണം... നിന്റെ ചന്തിയില്‍ തഴമ്പുണ്ടോടാ..'

'ഇല്ലേ...' ഞാന്‍ താഴ്മയായ്.. അവള്‍ മുഖം പൊത്തിച്ചിരിക്കുന്നു.. കശ്മലച്ചി..!



'ഇരിക്ക്... സുലൈമാനി കുടിച്ചേച്ചും പോകാം..' സുല്‍ത്താന്‍ ഞങ്ങള്‍ക്ക് സുലൈമാനി നല്‍കി. പിന്നെ ഞങ്ങളെ നോക്കി പറഞ്ഞു.. :

'കൊള്ളാം.. മണഗൊണാഞ്ചനും മണഗൊണാഞ്ചിയും... 'എന്നിട്ട് സുല്‍ത്താന്‍ ഉഗ്രമായ് ചിരിച്ചു... ഞങ്ങളും ചിരിച്ചു..

മധുരം പാകമായ സുലൈമാനി....



'മാര്‍ക്കേസ് എവിടെ പോയി സുല്‍ത്താനേ?' അവള്‍ പതിയെ ചോദിച്ചു..

'ഹോ,അവനു രാവിലെ തൂറാന്‍ മുട്ടിക്കാണും...'



ചോദിച്ചതേ വേണ്ടെന്ന രീതിയില്‍ അവള്‍ പമ്മി.. എനിക്ക് പെരുത്തിഷ്ടായി.. അങ്ങനെ തന്നെ വേണം കശ്മലച്ചികളെ ഒതുക്കാന്‍..



'ഇവിടെ വായിക്കാന്‍ നില്‍ക്കാതെ അനന്ത വിശാലമായ അണ്ഡകടാഹത്തിലേക്കിറങ്ങി പ്രണയിക്കടാ ലൊട്ടുലൊടുക്കേ....,നാണമില്ലേ പ്രണയിക്കേണ്ട സമയത്ത് വായിക്കാന്‍ വരാന്‍..'



ഞാനും അവളും വായനശാലയില്‍ നിന്നും പുറത്തേക്ക് ചാടി ഇറങ്ങി..



മുന്നില്‍ ആന... ആനയുടെ ചിരി അവസാനിച്ചിട്ടേയില്ല..

ഇത്തവണ ആന അവളോടാണു സംസാരിച്ചത്.. ആന ചിരിച്ചുലഞ്ഞ് നിന്നതിനാല്‍ അവള്‍ക്ക് ആനയെപ്പേടിയും ഇല്ലായിരുന്നു..

'ഇത്തവണ പ്ലെസ് വണ്ണിനു ദാസ്തേവസ്കിയുടെ കാരമോസോവ് ബ്രദേഴ്സാണു പഠിക്കാനുള്ളത്..'



'ആഹാ... അത് നന്നായിരിക്കും...'

'ഉം..' ആന മൂളി...



എന്നിട്ട് അവളോട് പറഞ്ഞൂ 'നീ ക്ലാസെടുക്കണം..'

ഞാന്‍ പറഞ്ഞു 'ഐരാവതമേ ഞാന്‍ ക്ലാസെടുക്കാം..'

'വേണ്ട ! നിന്റെ ക്ലാസ് മനോഹരമാണു എനിക്കറിയാം.. ഇവള്‍ ക്ലാസെടുക്കട്ടെ.. ഇത്രയും കാലം എന്താ പഠിച്ചതെന്ന് നോക്കാമല്ലോ...!'



അവള്‍ ക്ലാസെടുക്കുന്നു... ക്ലാസില്‍ ഒരു കുട്ടിയായ് ഞാനും ഇരിക്കുന്നു..

'ദാസ്തേവസ്കി, നീഗൂഡതകളുടെ ആള്രൂപം എന്ന് പറയാം. അദ്ദേഹത്തിന്റെ ജീവിതത്തിന്റെ തന്നെ നീരീക്ഷണങ്ങളില്‍ നിന്നും രൂപപ്പെട്ട മനശാസ്ത്രവിശകലനമാണു തന്റെ കഥകളില്‍ അദ്ദേഹം എഴുതിയെന്ന് കാണാന്‍ സാധിക്കും...

ക്ലാസ് തുടരുകയാണു.... പുറത്ത് ആന ഞങ്ങളെ കാത്തിരിക്കുന്നു..

'അതിനാല്‍ ദാസ്തേവസ്കിയുടെ എഴുത്തിലേക്ക് കടക്കും മുന്നെ എഴുത്തുകാരനെ പഠിക്കേണ്ടി വരുന്നു വായനക്കാരനു..' അവള്‍ ക്ലാസ് അവസാനിപ്പിച്ചു..



ആനയുടെ മുന്നില്‍ ഞങ്ങള്‍ നിന്നു.. ഇടക്ക് ക്ലാസില്‍ നിന്നും പുറത്ത് പോയി ഞാന്‍ ആനയെ ബന്ധിച്ചിരുന്നു. ഒരു ചാക്കു നൂലിനാല്‍.......

ആന തന്റെ തുമ്പികൈ ചൂണ്ടിപ്പറഞ്ഞു..



'നിന്റെ ക്ലാസ് കുട്ടികള്‍ക്ക് മനസ്സിലാവുന്നില്ല... നീ വാക്കുകള്‍ പ്രസംഗ പീഠത്തില്‍ നിന്നും ഊതിപ്പറപ്പിക്കുന്നതുപോലെയാണു ക്ലാസ് എടുക്കുന്നത്... അത് കുട്ടികളിലേക്ക് എത്തില്ല..'



'ദേഷ്യമായെങ്കില്‍ ഞാന്‍ ക്ലാസെടുക്കാം ' ഞാന്‍ പറഞ്ഞു..

ആന എനിക്ക് നേരേ തുമ്പിക്കൈ ചുരുട്ടി..

'നിന്റെ ക്ലാസ് , നിന്നെ മനസ്സിലാവും നീ പഠിപ്പിക്കുന്നതൊന്നും മനസ്സിലാവില്ല..'



പിന്നീട് ആന ചിരിയോട് ചിരി...ആനച്ചിരിയുടെ അലകളടങ്ങുമ്പോള്‍....

അവള്‍ പറയുന്നൂ...

'എടാ നീ കേട്ടോ ഞാന്‍ പറഞ്ഞത് ?

ആ ആന എന്നെ ഇതുവരെ ഓടിക്കുകയായിരുന്നു.... ഒടുവില്‍ എന്നെ കടന്നു പിടിച്ച് തുമ്പിക്കൈയില്‍ ചുര്‍ട്ടി.. ഒറ്റയേര്‍...... ഹമ്മേ ഞാന്‍ ആകാശത്തേക്ക് ശൂന്ന് പൊങ്ങിപ്പോയി... പിന്നെ നടുവും കുത്തി ഒറ്റ വീഴ്ച...'

'ഹ ഹ ഹ.... നീ കട്ടിലില്‍ നിന്നും താഴെ വീണോ..ഹ ഹ ഹ

'പോടാ... ആനച്ചിരി ചിരിക്കുന്നു... നിന്നെ ഞാന്‍ കൊല്ലും..!'

എന്റെ കാമുകിമാരുടെ വീര ചരിതങ്ങള്‍......

മുതുകില്‍ ആഞ്ഞു കടിച്ചുകൊണ്ടിരുന്ന ഒരു കൊതുകിനെ അടിച്ച് കൊല്ലാന്‍ അവളെ ഞാന്‍ വിളിച്ചപ്പോള്‍ അവള്‍ മുഖം വീര്‍പ്പിച്ച് പറഞ്ഞു... “ഞാന്‍ ആരുമല്ലല്ലോ നിങ്ങള്‍ നിങ്ങടെ കാമുകിമാരെ വിളിക്ക് എനിക്ക് ആരാച്ചാരുടെ പണിയൊന്നുമില്ല..!”

“എടീ, നിന്നെ സ്നേഹിക്കുന്ന ഓരോ തുള്ളിച്ചോരയുമാണു ഈ കൊതുകെന്ന കശ്മലന്‍ വലിച്ച് കുടിക്കുന്നത്...”

“പിന്നെ പിന്നെ എന്നോടീ പുന്നാരം പോലെ നാടു നീളെ നടന്ന് പുന്നാരം പറഞ്ഞ് ഇപ്പോള്‍ എത്രയാ നിങ്ങള്‍ക്ക് കാമുകിമാര്‍... നിങ്ങടെ ചോരമുഴുവന്‍ കൊതുകും മൂട്ടയും അട്ടയും രസിച്ച് കുടിച്ച് പോകട്ടെ...”

അവള്‍ അനങ്ങുന്നില്ല... മടി മൂത്ത് ഞാന്‍ കൊതുകിന്റെ വയറ്റില്‍ നിറയുന്ന എന്റെ ചോരയുടെ കാര്യമോര്‍ത്തിരുന്നു. ഓരോതുള്ളിച്ചോരക്കും പ്രതികാരം ചെയ്യാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും ബഷീര്‍ വചനം ഓര്‍ത്ത് മിണ്ടാതിരുന്നു.......

"ഠപ്പോ" പൂരത്തിനു ഇരുട്ടമിട്ട് പൊട്ടുന്നതിലും ഉച്ചത്തിലും ആഘാതത്തിലും അവള്‍ എന്റെ പുറത്ത് ആഞ്ഞടിച്ചു... കൊതുക് ചത്തില്ല. അത് മൂളിമൂളി ഞങ്ങള്‍ക്ക് ചുറ്റും പറന്നു...

അവള്‍ ആഹ്ലാദിച്ച് ചിരിച്ചു.. ഞാനൊന്നും മിണ്ടാതെ വേദന സഹിച്ചിരുന്നു... “കാമുകിമാരെക്കുറിച്ചോര്‍ത്തിരിക്കുവാണോ...?”

“ഉം...”

“അവളുമാരുടെ പേരൊക്കെയൊന്ന് പറഞ്ഞേ...?”

“എന്തിനാടീ...?”

“അവളുമാരുടെ തലയില്‍ ആറ്റം ബോംബിടാന്‍...”

“പറഞ്ഞില്ലെങ്കില്‍...?”

“നിങ്ങടെ തലയില്‍ ഞാനാ ബോംബിടും..!”

പ്രണയം വളരെ നല്ലതാണു പക്ഷേ, പ്രണയത്തിന്റെ പേരില്‍ രക്തസാക്ഷിയാവുന്നത് അത്ര നല്ല കാര്യമല്ല..

ഞാന്‍ പറഞ്ഞു...

“സൈനബ..”

“ഉം....”അവള്‍ മൂളി..

“സുഹറ...”

“ഉം..ഉം....”വീണ്ടും മൂളി...

“സാറാമ്മ...”

“ഉമ്മ്മ്മ്മ്മ്മ്മ്ം....”ഉച്ചത്തില്‍ മൂളീ...

“ഫെര്‍മിനാന്‍ഡാ ഡാസാ...”

ഇത്തവണ മൂളല്‍ കേട്ടില്ല. അയാള്‍ തല ചെരിച്ച് നോക്കിയപ്പോള്‍ അവള്‍ അമ്പരന്നിരിക്കുന്നു... “ഏതവളാ അവള്‍...? നമ്മുടെ നാട്ടുകാരിയല്ലേ...?”

ഞാന്‍ ചിരിച്ചു...

“എന്തിനാ മനുഷ്യേനേ ഞാന്‍ ഇത്രയും സ്നേഹിച്ചിട്ടും ഈ നാടു നീളെ നടന്ന് പ്രണയിക്കുന്നത്...?എന്റെ പ്രണയത്തില്‍ വല്ല കലര്‍പ്പുമുണ്ടോ...? സമയാ സമയം ചായ കാപ്പി പലഹാരങ്ങള്‍ ഉണ്ടാക്കിത്തരുന്നില്ലേ ?”

“ഉണ്ട്...”

“നിങ്ങടെ കുഞ്ഞിനെ പെറ്റ് പൊന്നുപോലെ വളര്‍ത്തുന്നില്ലേ...?”

“ഉണ്ട്...”

ഇത്തവണ അവള്‍ അതി രൂക്ഷമായും പൈശാചികമായും അയാളെ ആക്രമിച്ചു...

“കാരണം പറ...എന്നേത്തിന്റെ സൂക്കേടാ നിങ്ങള്‍ക്ക്...?”

“എടീ, ഞാന്‍ സൈനബയെ പ്രണയിക്കുന്നത്... മുച്ചീട്ടു കളിക്കാരന്റെ രൂപാച്ചീട്ടില്‍ സൂചിക്ക് തുളയിട്ട് എന്നെ വിജയിപ്പിക്കാന്‍...”

“ങേ.....” അവളുടെ ഒരു കണ്ണ് ചെറുതായി

“സുഹറയെ പ്രണയിക്കുന്നത്.... എന്റെ കാലില്‍ പരു വരുമ്പോള്‍ അടുത്തിരുന്ന് ഊതിയൂതി അതിന്റെ നീറ്റലും വേദനയും ആറ്റാന്‍....”

“അയിനു ഞാനില്ലേ....?”

“നീ എന്റെ പരുക്കില്‍ ചുംബിക്കുമോ...?”

“അയ്യേ..... അങ്ങനെ വന്നാല്‍ ആശൂത്രീ കൊണ്ടെ കീറിച്ച് മരുന്ന് വെച്ച് ഇഞ്ചക്ഷനെടുക്കണം...!”

“അപ്പോള്‍ സാറാമ്മയെ പ്രണയിക്കുന്നതോ...?”

“ഞാന്‍ സമ്പാദിച്ചുകൊണ്ടുവരുന്നതെല്ലാം ചെലവാക്കാതെ സൂക്ഷിച്ചുവെക്കാന്‍... അവസാനം എനിക്ക് അതൊരു പ്രണയലേഖനമായി തരാന്‍......”

ഇത്തവണ അവള്‍ എന്നെ തുറിച്ച് നോക്കുകയും അമ്പരക്കുകയും ചെയ്യ്തൂ...

“എന്നാ ആ മാദാമ്മയെ എന്നേത്തിനാ പ്രണയിക്കുന്നെ....?”

“അത് വയസ്സുകാലത്ത് എന്റെ പുറം ചൊറിഞ്ഞ് തരാന്‍.....”

“അപ്പോള്‍ അപ്പോള്‍ ഞാനോ...?”

അവളുടെ കരച്ചിലിന്റെ ചീളുകള്‍ നെഞ്ചിനെ കീറുമ്പോള്‍ ഞാന്‍ പറഞ്ഞൂ...

“നീ ഷെഹറസാദ്.....!

ഓരോ രാവുകളില്‍ എനിക്കായ് കഥ പറയേണ്ടവള്‍.... കഥയായ് മാറേണ്ടവള്‍....”

“ഇല്ല...!

ഞാന്‍ ഞാനാണു......... ഞാനൊരു ഷെഹറസാദുമല്ല....

സാറ് സാറിന്റെ പ്രണയിനികളുമായി സുഖിച്ചോ....ഞാന്‍ എന്റെ കൊച്ചിനെ താരാട്ടുപാടിയുറക്കട്ടെ ... അതിനു നിങ്ങടെ കാമുകിമാരൊന്നും വരില്ലെ’ന്ന് പരിഭവിച്ച് ചാടിത്തുള്ളിയവള്‍ നടന്നകന്നപ്പോള്‍..........

പഴയ കൊതുക് ധൈര്യത്തോടെ പറന്നു വന്ന് എന്റെ നെഞ്ചില്‍ നിന്നും ചോരകുടിക്കാന്‍ തുടങ്ങിയിരുന്നു....!

ഒരു ഗസല്‍ കീര്‍ത്തനം പോലെ...

ഇന്നലെ രാത്രി അന്ന ദാസ്തേവസ്കിയുമായി പിണങ്ങി. സ്വര്‍ഗ്ഗത്തിലെത്തിയതിനു ശേഷം ദാസ്തേവസ്കി പഴയതുപോലെ എഴുത്തൊന്നുമില്ല. ദൈവവുമായി ചുമ്മാ സംസാരിച്ചിരിക്കും. അല്ലെങ്കില്‍ ചൂതു കളിക്കും. ലോകത്ത് നിന്നും പഠിച്ച അടവുകള്‍ക്ക് മുന്നില്‍ എപ്പോഴും ദൈവം തോറ്റുകൊണ്ടിരുന്നു. പന്തായം വെച്ച് കിട്ടുന്ന മഞ്ചാടിക്കുരുകൊണ്ട് ദാസ്തേവസ്കിയുടെ വീട് നിറഞ്ഞൂ... 'മനുഷേനേ, നിങ്ങള്‍ മറ്റുവല്ലതും പന്തയം വെച്ച് കളിക്കാന്‍' അന്ന എത്ര വട്ടം പറഞ്ഞിട്ടും ദാസ്തേവസ്കിക്കൊരു കൂസലുമില്ല. ഈയിടെയായ് താടിയിലെ പേന്‍ എടുത്തുകളയാന്‍ പോലും അന്നക്ക് ദാസ്തേവസ്കിയെ കിട്ടുന്നില്ല.

ഇന്നലെ രാത്രി ഒന്നും രണ്ടും പറഞ്ഞ് അന്ന വീടുവിട്ടിറങ്ങി.. ലോകത്ത് എന്തൊക്കെ സന്തോഷത്തോടെ ജീവിച്ചതാണു. ഗോതമ്പ് വയലുകള്‍ പൂത്തുലഞ്ഞ് നിന്നതിനു നടുവിലൂടെ ഫുള്‍പ്പാവാടയും ധരിച്ച് നടന്നതും കച്ചിത്തുറുവിന്റെ മണമാസ്വദിച്ച് രാവില്‍ ചന്ദ്രനെ നോക്കിയിരുന്നതും അപ്പോള്‍ ഏറ്റവും സുന്ദരമായ വാക്കുകളാല്‍ ദാസ്തേവസ്കി തന്നോട് സംസാരിച്ചതും.. അതില്‍ പലതും അന്ന എഴുതിയില്ല, മനസ്സില്‍ സൂക്ഷിച്ചു. എല്ലാം അങ്ങനെ വായനക്കാര്‍ക്ക് വിട്ടുകൊടുത്താല്‍ പിന്നെ അന്നക്ക് എന്ത് പ്രസക്തി. അതിനാല്‍ ലോകം കേള്‍ക്കാത്ത ധാരാളം പളുങ്കുവാക്കുകളുടെ ഒരു ശേഖരം തന്നിലുണ്ടെന്ന് അന്ന അഹങ്കരിച്ചു.. അത് അറിയാവുന്നത് ദൈവത്തിനുമാത്രം.. ആ കുശുമ്പുകൊണ്ടാണു ദൈവം ദാസ്തേവസ്കിയെ സ്വര്‍ഗ്ഗത്തിലും ചൂതില്‍ മയക്കിയിട്ടിരിക്കുന്നത്.. അന്നക്ക് ദൈവത്തിനോട് ദേഷ്യം വന്നു.. അവള്‍ നിലത്തു പടര്‍ന്നു കിടന്ന ഒരു പച്ചപ്പുല്ലെടുത്ത് ഒരു കടികൊടുത്തു.

സ്വര്‍ഗ്ഗത്തിലേക്ക് കുനിഞ്ഞപ്പോള്‍ ഒരു താക്കോല്‍ അന്ന കണ്ടു. നല്ല ഇരുമ്പില്‍ പണിതിരിക്കുന്നു. താക്കോല്‍ എന്നും അന്നയുടെ ദൗര്‍‌ബല്യമാണല്ലോ. അന്നയത് തിരിച്ചും മറിച്ചും നോക്കി.. ഇനി പത്രോസ് ചേട്ടന്റെ കൈയ്യില്‍ നിന്നും വീണുപോയതാണോ ആവോ ? ഹേയ്, സ്വര്‍ഗ്ഗത്തിന്റെ വാതിലിന്റെ പൂട്ട് ഈ അടുത്ത കാലത്ത് 'കമ്പ്യൂട്ടറൈസ്ഡ്' ആക്കിയെന്നും അതിന്റെ 'പാസ്‌വേര്‍ഡാ'ണു ഇപ്പോള്‍ ഉപയോഗിക്കുന്നതെന്നും അന്നയോര്‍ത്തു.. ആ പാസ്‌വേര്‍ഡ് പത്രോസ് ചേട്ടന്‍, ക്രിസ്തു ചോദിച്ചിട്ടുപോലും കൊടുത്തില്ലെന്നും 'ഹാക്കേഴ്സി'നെവെച്ച് അത് തകര്‍ത്താലോ എന്ന് ക്രിഷ്ണനും ക്രിസ്തുവും തമ്മില്‍ ഗൂഡാലോചന നടത്തിയെന്നുമൊക്കെ സ്വര്‍ഗ്ഗത്തില്‍ നാരദന്‍ പറഞ്ഞ് നടന്നിരുന്നു.

താക്കോല്‍ കോര്‍ത്തിരിക്കുന്ന വളയത്തില്‍ മറ്റൊരു പിച്ചളത്തകിടും അതില്‍ ഇങ്ങനെ എഴുതിവെച്ചിരിക്കുന്നതും അന്ന കണ്ടു. ബേപ്പൂര്‍ സുല്‍ത്താന്‍/ ഇപ്പോള്‍ സ്വര്‍ഗ്ഗത്തിലെയും സുല്‍ത്താന്‍ .. വീട്ട് നമ്പര്‍ പതിമൂന്ന്... അന്ന പതിമൂന്നാം നമ്പര്‍ വീടു തപ്പി നടന്നു... വലിയൊരു ഗേറ്റ്.. അവള്‍ നോക്കിയപ്പോള്‍ ആരുമില്ല. വാതില്‍ തുറന്നപ്പോള്‍ കിണിം! കിണിം! കിണിം! എന്ന് മൂന്ന് തവണ ബെല്ലുമുഴങ്ങി... അതിവിശാലമായ ഒരു പുല്പ്പരപ്പിലേക്കാണു അന്ന പ്രവേശിച്ചത്. അകലെ ഒരു ചെറിയ വീട്.. അതിന്റെ മുറ്റത്ത് നിറയെ ചെടികള്‍.. സ്വര്‍ഗ്ഗത്ത് പരിചയമില്ലാത്തവ.. അന്ന ഒരോ പൂവും വാസനിച്ച് നോക്കി.. ആഹാ! മൂക്ക് പൂവിനെ വിടുന്നില്ല.. ചില ഇലകള്‍ പറിച്ച് ചവച്ചു നോക്കി.. നല്ല പുളിപ്പ്..നാക്ക് നാണിച്ചുപോയി.. കൊള്ളാമല്ലോ..

അകലെ ഒരു മരത്തിനു ചുവട്ടില്‍ ഒരു ചാരുകസേരയില്‍ ഒരാള്‍ മയങ്ങുന്നു... അന്ന അരികിലെത്തിയപ്പോള്‍ ഒരു കടലാസില്‍ എന്തോ എഴുതി വെച്ചിരിക്കുന്നു....

'സ്വര്‍ഗ്ഗത്തിലെ മൂപ്പിലാന്‍ ദൈവം അറിയുന്നതിനു. നിനക്കെതിരെ ഒരു വിപ്ലവം പ്ലാന്‍ ചെയ്യുന്ന വിവരം നിന്നെ അറിയിക്കാനാണു ഈ കത്തെഴുതുന്നത്. സ്വര്‍ഗ്ഗത്തിലെ ഒരു ഹൂറിമാരും പല്ലുതേക്കാറില്ല. ഓളുമാരു അരികിലൂടെ വരുമ്പോള്‍ ഞാന്‍ ഓടി രക്ഷപ്പെടുകയാണു ചെയ്യുന്നത്.. ഇവിടെ ലഭിക്കുന്ന കള്ള് കുടിച്ചാലൊന്നും പൂസാവുന്നില്ലെന്ന് മഴവില്ല് അയ്യപ്പന്‍ ( ഓനു ലോകത്ത് വെച്ച് ഒരു പേരുകൊടുക്കാന്‍ പറ്റീല്ല.. അതോണ്ട് ഇവിടിരുന്ന് കൊടുത്തതാ..) പറഞ്ഞു നടക്കുന്നു. മസാല ദോശയിലെ മാവു വേകുന്നില്ല എന്നാണു വി.കെ.എന്റെ പരാതി. നിന്റെ മറ്റേ രാജ്യത്തെ മൂരാച്ചികള്‍ തിന്നുന്നതുപോലെ തിന്നാനൊന്നും ഞങ്ങളെ കിട്ടില്ല. സര്‍‌വ്വ ജനങ്ങള്‍ക്കും ഒരേ ഭക്ഷണം എന്ന ഏര്‍പ്പാടൊന്നും ഇനി നടക്കില്ല. ഞങ്ങള്‍ക്ക് നല്ല എരിവും പുളിയും ഉപ്പുമൊക്കെയുള്ള ഭക്ഷണം ഉടനെ എത്തിച്ചില്ലെങ്കില്‍ ഞാന്‍ എന്റെ കീഴിലുള്ള സകലമാന മനുഷ്യരെയും സംഘടിപ്പിച്ച് നിനക്കെതിരെ വിപ്ലവം നടത്തുകയും സ്വര്‍ഗ്ഗം കീഴടക്കി ഭരിക്കുകയും ചെയ്യുന്നതായിരിക്കും... സൂക്ഷിച്ചോ മോനേ...കൂട്ടത്തില്‍ ഉടുക്കാന്‍ കൈലിയും എത്തിച്ച് തരണം... ലാല്‍ സലാം '

അന്നക്ക് കത്ത് വായിച്ച് ഇഷ്ടമായി. കസേരയില്‍ കിടക്കുന്ന ആളോട് തന്നെ സ്റ്റെനോ ആക്കാമോ എന്ന് ചോദിക്കാന്‍ അന്ന തീരുമാനിച്ചു.. ചുമച്ചു.. ബഷീര്‍ കുലുങ്ങിയില്ല.. ഒന്നൂടെ ചുമച്ചു... ബഷീര്‍ തിരിഞ്ഞ് കിടന്നു.. അന്നയൊരു കല്ലെടുത്ത് ഒറ്റയേറുകൊടുത്തു...

"ഹേയ്," ബഷീര്‍ ചാടിയെണീറ്റു.. മുന്നില്‍ ഒരു ഗോതമ്പ് നിറമുള്ള സുന്ദരി..

ബഷീര്‍ അവളെ നോക്കി ചോദിച്ചു... "അനുവാദമില്ലാതെ എങ്ങനെ അകത്തു വന്നൂ..?"

"ഞാന്‍ ഈ താക്കോല്‍ തരാന്‍ വന്നതാ... അങ്ങയുടെ വീടിന്റെയും ഹൃദയത്തിന്റെയും താക്കോല്‍... "

ബഷീറിനു ആളെ മനസ്സിലായി.. ദാസ്തേവസ്കിയുടെ ഭാര്യ...

"കുത്തിയിരിക്ക്.."

അന്ന മരത്തിന്റെ വേരിലിരുന്നു..

"ഈ മരത്തിന്റെ പേരെന്താ?" അന്ന ചോദിച്ചു..

"മാങ്കോസ്റ്റിന്‍.. ഭൂമിയില്‍ നിന്നും വരുത്തിയതാ.."

"ഓഹോ...!" അന്ന മുകളിലേക്ക് നോക്കി, മാങ്കോസ്റ്റിന്‍ തലകുലുക്കി അവളെ വന്ദിച്ചു..

"സുലൈമാനി വേണോ ?"

അന്നക്ക് കാര്യം മനസ്സിലായില്ല..

ബഷീര്‍ ഒരു ഗ്ലാസില്‍ സുലൈമാനി പകര്‍ന്നപ്പോള്‍ അന്ന വിചാരിച്ചു.. പ്രഭാത സൂര്യനെ പൊടിച്ചെടുത്ത് കലക്കിയെടുത്തതോ ?

ചോന്നു തുടുത്ത ചുണ്ടുകളാല്‍ അന്ന സുലൈമാനി പതിയെ കുടിച്ചു..

മഞ്ഞിലും നിലാവിലും കുഴഞ്ഞ രാവില്‍ ഗോതമ്പ് നിറമുള്ള സുന്ദരിയുടെ ചോന്ന ചുണ്ടുകള്‍ സുലൈമാനിയുടെ മധുരമാസ്വദിച്ച് ചിരിച്ചു..

ബഷീര്‍ പറഞ്ഞൂ...

"ഹോ! നിലാവിനെന്തൊരു വെട്ടം.."

അന്ന വീണ്ടും വീണ്ടും ചിരിച്ച് നിലാവിനെ വീണ്ടും വീണ്ടും തോല്പിച്ചു..

"പാട്ടുകേള്‍ക്കണോ...?"

ബഷീര്‍ ചോദിച്ചു..

അന്ന തലകുലുക്കി...

ഗ്രാമഫോണ്‍ കറക്കി ചാര്‍ജ്ജ് ചെയ്യ്‌ത് ബഷീര്‍ അതില്‍ റെക്കോര്‍ഡ് വെച്ചു... രാവില്‍ പാട്ടൊഴുകി..

'സോജാ രാജകുമാരീ...........'

ബഷീര്‍ കണ്ണടച്ച് തലയാട്ടി രസിച്ചു.. അന്ന കണ്ണടക്കാതെ പാട്ടിന്റെ താളത്തില്‍ ലയിച്ചു..

അന്ന വിചാരിച്ചു... ഈ സ്വര്‍ഗ്ഗമൊന്നും ഒരു സ്വര്‍ഗ്ഗമല്ല...

ബഷീര്‍ അത് പറഞ്ഞു..

"ഈ മൂരാച്ചി സ്വര്‍ഗ്ഗത്തെക്കാള്‍ സുന്ദരമായിരുന്നു ഭൂമി..."

അന്നയും ബഷീറും ഒരുമിച്ച് വിഷാദിച്ച് ചിരിച്ചു.. പിന്നെ രണ്ടുപേരും വിഷാദം വിട്ട് ചിരിച്ചു..

അന്ന ചോദിച്ചു..

"എന്നെ താങ്കളുടെ സ്റ്റെനോ ആക്കാമോ ? താങ്കള്‍ എഴുതുന്ന കഥയൊക്കെ ഞാന്‍ പകര്‍ത്തി എഴുതാം.."

ബഷീര്‍ പറഞ്ഞൂ:

"എനിക്ക് എഴുതാന്‍ ആരുടെയും സഹായമൊന്നും ആവശ്യമില്ല.. നിനക്ക് ബിരിയാണിയും സുലൈമാനിയും ഉണ്ടാക്കാന്‍ അറിയാമെങ്കില്‍ ഇവിടെ നിന്നോ .. "

" ആ പരിപാടിയൊന്നും അറിയില്ല.." അന്ന തുടര്‍ന്നു...

"ദാസ്തേവസ്കി പറഞ്ഞതൊക്കെ ഞാനാണു എഴുതിയത്.. ഞാന്‍ അങ്ങേക്ക് വേണ്ടി എഴുതിയാല്‍ അങ്ങയും പ്രശസ്തനാവും.."

ബഷീര്‍ ആലോചിച്ചു...

"എന്നാല്‍ എഴുതിക്കോ..."

സര്‍ഗ്ഗത്തിന്റെ അവകാശികള്‍... അന്ന പേരെഴുതി ചുവട്ടില്‍ വരച്ചു. സന്ധ്യമയങ്ങിയപ്പോള്‍ സഖാവ് മൂര്‍ഖന്‍ പുറത്തിറങ്ങി. അന്ന വേഗം വേഗം എഴുതി.. അണ്ഡ കടാഹം... അന്നയുടെ പെന്‍സില്‍ മുന ഒടിഞ്ഞു.. വീണ്ടും കൂര്‍പ്പിച്ചു... എഴുതി വീണ്ടും പെന്‍സില്‍ മുന ഒടിഞ്ഞു...



"എന്തേ നിര്‍ത്തിയേ?" ബഷീര്‍ ചോദിച്ചു..

"ഈ വാക്ക് എഴുതാന്‍ പറ്റുന്നില്ല" അന്ന പറഞ്ഞു..

"ആ വാക്ക് എഴുതാതെ കഥയില്ല."

"ആ വാക്ക് ഒഴിവാക്കണം..."അന്ന ചിണുങ്ങി..

"അതൊന്നും പറ്റില്ല... മര്യാദക്ക് എഴുത്... അണ്ഡകടാഹം ഇല്ലാതെ എന്തോന്ന് ലൊട്ടുലൊടുക്ക് കഥ.."

അന്ന വീണ്ടും ശ്രമിച്ചു. പരാജയപ്പെട്ടു...

"അന്നയേ.......... അന്നക്കുട്ടിയേ...." മതിലിനപ്പുറത്തു നിന്നും ദാസ്തെവസ്കിയുടെ ഉച്ചത്തിലുള്ള വിളി..

"ആരാഡാ അവിടെ..?" ബഷീര്‍ വിളിച്ചു ചോദിച്ചു...

"ദാസ്തേവസ്കിയാ..."

"കേറിവാടോ.."

ദാസ്തേവസ്കി കയറി വന്നപ്പോള്‍ ബഷീര്‍ എണീറ്റ് നെഞ്ചില്‍ ചേര്‍ത്തു..

അന്ന പരിഭവിച്ച് പരിഭവിച്ച് ദാസ്തേവസ്കിയെ നോക്കി.. ദാസ്തേവസ്കി അപ്പോള്‍ കുരിശില്‍ നിന്നുമിറക്കിക്കിടത്തിയ ക്രിസ്തുവിന്റെ ഭാവത്തില്‍ അന്നയേയും...

ബഷീര്‍ ഇടപെട്ടു...

"ഇച്ചിരി സുലൈമാനി കൊട് നിന്റെ കെട്ടിയോനു..."

അന്ന ഇച്ചിരിയൊന്നും ആക്കാന്‍ പോയില്ല.. വെട്ടു ഗ്ലാസ് നിറയെ സുലൈമാനിയൊഴിച്ച് കൊടുത്തു..

അത് ഒറ്റശ്വാസത്തില്‍ കുടിച്ച് ദാസ്തേവസ്കി നെടുവീര്‍പ്പിട്ട് അന്നയെ പാളി നോക്കി.. അന്ന ഗൗരവം വിട്ടില്ല.

ബഷീര്‍ ദൈവത്തിനെഴുതി വെച്ചിരുന്ന കത്തെടുത്ത് ദാസ്തേവസ്കിയെ കാണിച്ചു..

വായിച്ച് വരവേ ദാസ്തേവസ്കിയുടെ മുഖം ചുവന്നു തുടുത്തു.. ഒപ്പം ചിരിയും..
അന്നയെ ചൂണ്ടി ദാസ്തേവസ്കി ചിരിച്ചു.. ബഷീറിനോട് പറഞ്ഞൂ...

"ഇവളും പല്ലു തേക്കാറില്ല.."

അന്ന പെട്ടന്ന് പരിഭവിച്ചും ദേഷ്യപ്പെട്ടും ഇറങ്ങി നടന്നപ്പോള്‍ ബഷീര്‍ വിളിച്ചു പറഞ്ഞൂ..
"അന്നേ നില്‍ക്കൂ.."

അന്ന നിന്നു..
"ദാ, ആ റോസാപ്പൂവ് പറിച്ചെടുത്തോളൂ... അത് നിനക്കാണു..."

അന്ന ആ പനിനീര്‍പ്പൂവ് ഇറുത്തെടുത്തു...മഞ്ഞുതുള്ളികള്‍ ഇതളുകളില്‍ ഉറങ്ങിക്കിടന്നിരുന്നു..

ബഷീര്‍ അപ്പോള്‍ വിചാരിച്ചു.. 'ഞാന്‍ ചോദിക്കില്ല ഈ പൂവ് നീ എന്തു ചെയ്യ്‌തൂ എന്ന്..'

ദാസ്തേവസ്കി അപ്പോള്‍ ദൈവത്തിനെഴുതിയ കത്തിന്റെ ചുവട്ടില്‍ ഒപ്പ് വെക്കുകയായിരുന്നു...

Monday, October 26, 2009

മനസ്സിന്റെ ഗര്‍ഭ പാത്രം

എനിക്ക് വയ്യടാ, ജീവിതം എന്തൊരു ബോറാ.. നിനക്കും അങ്ങനെ തോന്നുന്നില്ലെ...? അവള്‍ ഇത്രക്ക് തകര്‍ന്ന വാക്കുകള്‍ ഒരിക്കലും അവനോട് പറഞ്ഞിരുന്നില്ല.. ഒരു പക്ഷേ, ഇനി അവള്‍ മരണത്തെക്കുറിച്ചും അവളുടെ ശവഘോഷയാത്രയെക്കുറിച്ചുമൊക്കെ പറഞ്ഞ് അവനെ തളര്‍ത്തിയേക്കാം...

"നീ മരണത്തിനു ശേഷംമറ്റൊരു ജീവിതത്തില്‍ നീ വിശ്വസിക്കുന്നുവോ..?"

എന്താണു അവന്‍ പറയുക..?

അവളെ ഈ ലോകത്തിലേക്കും ഏറ്റവും സുന്ദരമായ വാക്കുകളാല്‍ ആശ്വസിപ്പിക്കാനും ലാളിക്കുവാനും അവന്‍ കൊതിച്ചുപോയ്.. അവന്റെ മനസ്സ് എവിടേക്കോ പറന്നു ചെന്നു...

അമ്മയുടെ ഗര്‍ഭ പാത്രം. ഒരു കുഞ്ഞായിരുന്ന നാളുകള്‍. ഈ ലോകത്തിലേക്ക് വരാന്‍ അവനു ഒട്ടും ഇഷ്ടമില്ലായിരുന്നു. അമ്മയുടെ ഗര്‍ഭപാത്രത്തിന്റെ നിഗൂഡാഹ്ലാദത്തില്‍ അഭിരമിച്ചും അതിന്റെ സാരള്‌യത്തില്‍ അലിഞ്ഞും അമ്മയുടെ ഗര്‍ഭപാത്ര ഭിത്തിയില്‍ പിച്ചവെച്ചു നടക്കാനുമാണു അവന്‍ ആഗ്രഹിച്ചത്. അതുകൊണ്ടാണല്ലോ അവനെ അമ്മ പുറം തള്ളാന്‍ ശ്രമിച്ചപ്പോള്‍ അവന്‍ പുറത്തേക്ക് വരില്ലെന്നു വാശിപിടിച്ചത്. അമ്മക്ക് അത് കഠിന വേദന നല്‍കി. അവര്‍ പുളഞ്ഞു നീറി. എന്നിട്ടും അവനു അമ്മയോട് അലിവു തോന്നിയില്ല. പുറത്തേക്ക് വന്ന തല ഉള്ളിലേക്ക് വലിച്ചെടുക്കാനും കൈ കാലുകളാല്‍ ഗര്‍ഭാശയ ഭിത്തിയില്‍ പിടിച്ച് ഞാന്നു കിടക്കാനും അവന്‍ ശ്രമിച്ചു. ഒടുവില്‍ അവനെ ഉപേക്ഷിച്ച് അമ്മ ബോധക്കേടിലേക്ക് വീണു കിടന്നു.. അവന്‍ കൈകളിറുകെ ചുറ്റിപ്പിടിച്ച് ഉച്ചത്തില്‍ കരഞ്ഞു... അവന്‍ അടച്ചു പിടിച്ച കണ്ണുകളിലൂടെ പ്രകാശം അവന്റെ കുഞ്ഞു കണ്ണുകളിലേക്ക് കടന്നു ചെന്നു..

അവള്‍ നിര്‍വ്വികാരയായ് കേട്ടിരുന്നു.. 'ഇതൊക്കെ ചെറുക്കാ നീ എത്ര വട്ടം പറഞ്ഞിരിക്കുന്നു...നീയും നിന്റെ ഒരു അമ്മയും' എന്ന ഭാവം.. അതു കണ്ടപ്പോള്‍ അവനു തെല്ലു വിഷമം തോന്നി


"നമ്മളും ഒരോ ഗര്‍ഭ പാത്രങ്ങളാണു..."

അതു കേട്ടപ്പോള്‍ അവള്‍ മുഖമുയര്‍ത്തി, അവനെ നോക്കി ചിരിച്ചു...

"നിനക്കും.. ഗര്‍ഭ പാത്രമോ? അപ്പോള്‍ നീ എപ്പോഴാ എനിക്കൊരു കുഞ്ഞിനെ പെറ്റു തരിക..?"

"അതെ, ഇപ്പോള്‍ എന്റെ മനസ്സില്‍ ഒരു കുഞ്ഞ് രൂപം കൊള്ളുന്നു.. നീ പറഞ്ഞ വാക്കുകള്‍, നീ തന്ന സ്നേഹം.. അതെല്ലാം എന്നില്‍ നിറയുന്നു... അതൊരു കൊച്ചു 'മനസ്സിന്‍ കുഞ്ഞായ് ' എന്നില്‍ കിടന്നു കൈകാലിട്ട് അടിക്കുന്നു..."

അവള്‍ മനസ്സിലാവാതെ അവനെ നോക്കി...

അങ്ങനെ അവള്‍ക്ക് മനസ്സിലാവാതെ വരുമ്പോള്‍ അവന്‍ അവളുടെ പുറത്ത് വെറുതെ തലോടിക്കൊണ്ടാണു സംസാരിക്കുന്നത്...

"അതേയ്, നമുക്ക് അറിയാത്തൊരു ലോകത്തു നിന്നും നമ്മള്‍ ഇവിടേക്കു വന്നു. ഇപ്പോള്‍ നമ്മള്‍ മറ്റൊരു യാത്രയിലേക്കുള്ള ഒരുക്കത്തിലാണു. എന്നാല്‍ ആ ലോകത്തിലേക്ക് നമുക്ക് നമ്മുടെ ഗര്‍ഭപാത്രത്തെകൊണ്ടു പോകാന്‍ ആവില്ല. അമ്മയുടെ ഗര്‍ഭ പാത്രം ഉപേക്ഷിച്ചപ്പോള്‍ അല്ലേ നമ്മള്‍ ഈ ലോകത്തേക്ക് വന്നത്. അതുപോലെ ശരീരമെന്ന ഗര്‍ഭ പാത്രം ഇവിടെ ഉപേക്ഷിക്കണം..."

"ഹേയ്, എടാ നീ ദൈവീക റൊമാന്റിക്ക് ആവുന്നോ ?"

'ഉംഹൂ... ഞാന്‍ മനസ്സിന്റെ എനര്‍ജിയെക്കുറിച്ചാണു പറയുന്നത്.
ആത്മാവ്, അല്ലെങ്കില്‍ മനസ്സ്, അത് നമ്മള്‍ മരിച്ചാലും എവിടേക്കാ പോവുക ? മതങ്ങള്‍ പലതും പറഞ്ഞിട്ടുണ്ട്. എന്നാല്‍ ശാസ്ത്രം ഇപ്പോഴും അതിനൊരു ശാസ്ത്രീയതയും പറഞ്ഞിട്ടില്ല... നീ നോക്കൂ... ഒരു മഴത്തുള്ളീ വീണ്ടും വീണ്ടും ഭൂമിയെ ചുംബിക്കാനുള്ള ആവേശത്തില്‍ തിരിച്ചു വരുന്നു. ഒരു വിത്ത് നശിക്കുന്നതോടെ മറ്റൊരു ചെടി അതില്‍ നിന്നും പിറക്കുന്നു..
എന്നാല്‍ മനുഷ്യന്‍........ചിന്തിക്കുന്ന ബുദ്ധിയുള്ള മനസ്സുള്ള ജീവി....... അതിന്റെ വളര്‍ച്ച മറ്റൊന്നിലേക്കാവും... "

"മനസ്സിന്റെ ഗര്‍ഭപാത്രം........ മനുഷ്യ ശരീരം...! കൊള്ളാം , എനിക്കിഷ്ടായ് " അവള്‍ അവനെ നോക്കി പുഞ്ചിരിച്ചു.

'ഇനിയും നീ പറയുമോ കുറച്ചു കൂടി...'

" അമ്മ ഒരു കുഞ്ഞിനെ ഗര്‍ഭപാത്രത്തില്‍ സൂക്ഷിക്കുന്നത്ര ശ്രദ്ധയോടെ നാം നമ്മുടെ മനസ്സിനെയും സൂക്ഷിക്കണം. അത്രക്ക് ഉയര്‍ന്ന ചിന്തകളും ഉദാത്ത സ്നേഹവും അതിന്റെ ഭക്ഷണമാകണം. ഒരിക്കലും അതിനു ദഹിക്കാത്ത വിഷമുള്ള ഭക്ഷണം നല്‍കാന്‍ പാടില്ല. ആരോഗ്യവും സൗന്ദര്യവുമുള്ള ഒരു മനസ്സിനെ പ്രസവിക്കേണ്ട അമ്മമാരാണു ഓരോ മനുഷ്യനും."

"ഹേയ്, നീ എന്താണു ചെയ്യുന്നത്........ ?'

"ഞാന്‍ നിന്നെ എന്റെ തലമുടികൊണ്ട് അടിക്കാന്‍ പോകുന്നു..."
"ഹേയ്, ഹേയ് ....ശോ.. കണ്ണില്‍ കൊണ്ടു..."
"യ്യോ..!സാരമില്ല . ശൂ........ശൂ...."
"വെറുതെ ഊതിയാലൊന്നും പോരാ...... നിന്റെ കണ്‍പീലികള്‍ കൊണ്ട് എന്നെ ഉമ്മവെക്കൂ.."
"ആഹാ, എന്തിനു...?"

"മനസ്സിന്റെ മയില്‍‌പ്പീലി കൊണ്ട് ഞാന്‍ നിന്നെ ഉമ്മവെച്ചതിനാല്‍..!"

Thursday, March 26, 2009

പാഞ്ചാലി.....

നാളെ രാവിലെ മഹാപ്രസ്ഥാനത്തിനു തിരിക്കണം. യുധിഷ്ഠിരന്‍ അതുപറഞ്ഞപ്പോള്‍, അനുജന്മാര്‍ക്കൊന്നും പറയാനില്ലായിരുന്നു. ദ്രൗപതിയോട് ആരും അഭിപ്രായം ചോദിച്ചതുമില്ല. യുദ്ധക്കളത്തില്‍ ശത്രുമിത്രാദികളെക്കൊന്ന് രാജ്യഭരണം നേടിയ പാണ്ഡവര്‍ മനസ്സും ശരീരവും മുറിക്കപ്പെട്ടവരായിരുന്നല്ലോ. തമ്മില്‍ ആരും സംസാരിക്കാതെയായ്, നേരില്‍ കണാതെ നടക്കാന്‍ എല്ലാവരും ആഗ്രഹിച്ചു. കൊട്ടാരത്തില്‍ പൊട്ടിച്ചിരികളും പാദസരധ്വനികളും നിലച്ചു. ഒരു ശവകുടീരത്തിലുറങ്ങിക്കിടക്കുന്ന ശവ ശരീരങ്ങള്‍...!


ജാലക വാതിലിലൂടെ അകത്തേക്ക് വീശിയടിക്കുന്ന കൊടുങ്കാറ്റ്. വാതില്‍ ചാരാന്‍ ദ്രൗപതിക്ക് തോന്നിയില്ല. മഴയുടെയും ആര്‍ത്തലക്കല്‍.. ഇടിമിന്നലിന്റെ വാള്‍മുനകള്‍ .. ദ്രൗപതി തന്നെ മൂടിക്കിടന്നിരുന്ന പുതപ്പിനെ ചവിട്ടി മാറ്റി.. ഉടല്‍ നഗ്ന്മാക്കപ്പെടുന്നു.. തണുപ്പ് പാഞ്ചാലിയെ പൊതിഞ്ഞു...


തന്റെ ദേഹത്തു നിന്നും വസ്ത്രങ്ങള്‍ ഉരിഞ്ഞെറിയപ്പെടുന്നു.. പാഞ്ചാലി നിലവിളിയോടെ തന്റെ മാറ് പൊത്തിപ്പിടിച്ചു.. ആയിരം കണ്ണുകള്‍ ശരീരത്തെ കൊത്തിപ്പറിക്കുന്നു.. ഉടലിനെ നീറ്റിക്കുന്ന നോട്ടങ്ങള്‍.. പെട്ടന്ന് തന്റെ ദേഹത്തേക്ക് പറന്നു വന്ന പട്ട് ചേല... അതും ദുശാസനന്‍ വലിച്ചെടുക്കാന്‍ തുടങ്ങവേ, താന്നിലേക്ക് വസ്ത്രങ്ങളുടെ പെരുമഴ.. താനതില്‍ മൂടപ്പെടുന്നു...
ഹോ..! തണുപ്പിലും വിയര്‍ത്തുപോയല്ലോ പാഞ്ചാലി.

അവള്‍ തറ്റ്നെ ദേഹം വാസനിച്ചു. ഇല്ല ! താമരപ്പൂ ഗന്ധമല്ല. മനുഷ്യ സ്ത്രീ ഗന്ധം തന്നെ എന്നറിഞ്ഞ് ആശ്വസിച്ചു.


ജനനം തന്നെ ഒരു കഥയായിരുന്നല്ലോ..ദ്രുപത മഹാരാജാവിനു ലഭിച്ച യാഗപുണ്യം. ഒപ്പം ഒരു സഹോദരനും.
കൗമാരകാലങ്ങളില്‍ ദിവാസ്വപനങ്ങളില്‍ മുഴുകി നടക്കേണ്ട പ്രായത്തിലും താന്‍ തന്റെ അമ്മയുടെ ഇളം ചൂടുള്ള മാറിടവും അഛന്റെ കാരുണ്യവും തിരക്കി നടന്നിട്ടില്ലേ.. അതല്ലേ തന്റെ കണ്ണുകള്‍ നിറയെ സ്വപനം എന്ന് കഥയുണ്ടായത്.?കാണാത്തൊരച്ഛനെയും അമ്മയേയും തിരഞ്ഞ് തിരഞ്ഞ് വശംകെട്ടുപോയ കണ്ണുകളുടെ ആകുലതയെന്നു തനിക്കല്ലേ അറിയൂ...!


കല്യാണപ്രായമെത്തിയപ്പോള്‍, നടത്തിയ സ്വയം വരം. ദ്രൗപതിക്ക് ചിരി വന്നു. സ്വയം വരം? അങ്ങനെ സ്വയം വരിച്ചിരുന്നെങ്കില്‍...... ആ സൂര്യ തേജസ്സിയല്ലായിരുന്നോ ദ്രൗപതിയുടെ മനസ്സില്‍ ആദ്യം പതിഞ്ഞത്. വേദിയിലേക്ക് കടന്നു വന്ന കര്‍ണ്ണന്‍.മിഴികള്‍ അദ്ദേഹത്തില്‍ നിന്നും പറിച്ചെടുക്കാന്‍ കൃഷ്ണയെന്ന പാവത്തിനു കഴിയാതിരുന്നത്. പദചലനങ്ങളില്‍ എന്തൊരു ദൃഡത. കണ്ണുകളില്‍ നിശ്ചയ ദാര്‍ഡ്യം. അദ്ദേഹത്തിനു വിജയിക്കാന്‍ സാധിക്കണേ എന്നു വിചാരിച്ചപ്പോഴല്ലേ ധൃഷ്ടദ്യുമനന്‍ അടുത്തു വന്നതും കുലം ചോദിക്കാനും അയാളെ ത്യജിക്കാനും ആവശ്യപ്പെട്ടത്.. എന്തിനെന്നു ചോദിച്ച തന്റെ മിഴികളിലെ ധാര്‍ഷ്ട്യം ഇഷ്ടപ്പെടാതെ സഹോദരന്‍ പറഞ്ഞു. ശത്രുവാണു !


അര്‍ജ്ജുനന്റെ ഭാര്യയായ് വനത്തിലേക്ക്. കൊട്ടാരത്തില്‍ നിന്നും കുടിലിലേക്കുള്ള യാത്ര. ഭാരത സ്ത്രീയുടെ എല്ലാ മഹിമയും സൂക്ഷിച്ചുകൊണ്ട് നല്ലൊരു ഭാര്യയായ് കഴിയാന്‍ തീരുമാനിച്ചു. ബ്രാഹ്മണര്‍ ഇത്രക്ക് കരുത്തരും ധീരരുമാണൊ എന്ന് അതിശയിച്ചു.മാംസ പിണ്ഡങ്ങളെ മാത്രമേ കണ്ടിരുന്നുള്ളൂ ഇതുവരെ. ദൈവങ്ങളെ വിറ്റു തിന്നുന്നവര്‍. അധ്വാനത്തിന്റെ മഹത്വം ദേഹത്തു സൂക്ഷിക്കാന്‍ കഴിയാത്തവര്‍. എന്നാല്‍ കാട്ടില്‍ കഴിയുന്ന ഈ ബ്രാഹമണ കുമാരന്മാര്‍ തനിക്ക് അതിശയവും ആഹ്ലാദവും നല്‍കി.


ഭിക്ഷ എല്ലാവരും തുല്യമായ് വീതം വെച്ചു കഴിക്കാന്‍ പറഞ്ഞ അമ്മായിയമ്മ. ആദ്യത്തെ വാചകത്തില്‍ തന്നെ മരുമോളുടെ നെഞ്ചിലേക്ക് തീക്കനല്‍ കോരിയിട്ടു. എന്നിട്ടും ആശ്വസിച്ചു ഇല്ല.! ഭിക്ഷ എന്തെന്നു മനസ്സിലാക്കാതെ പറഞ്ഞതാവും എന്ന്.. എന്നാല്‍ അവരുടെ കണ്ണില്‍ കണ്ട ആത്മ വിശ്വാസം തന്നെ തളര്‍ത്തി.


പിന്നീടുള്ള ദിവസങ്ങളില്‍ അറിയുകയായിരുന്നു ഒരു സ്ത്രീയെ. ദുരിതങ്ങളുടെയും കണ്ണീരിന്റെയും അവഹേളനങ്ങളുടെയും ആള്‍ രൂപത്തെ. എല്ലാം പറഞ്ഞു കഴിഞ്ഞ് ആ അമ്മ കണ്ണീരോടെ തന്നോട് മാപ്പിരന്നപ്പോള്‍ ഒന്നും പറയാന്‍ കഴിഞ്ഞില്ല ദ്രൗപതിക്ക്. തേടി നടന്നൊരു അമ്മയെ ലഭിച്ച ആശ്വാസമായിരുന്നു മനസ്സില്‍. ആ അമ്മക്കായ് അമ്മയുടെ മക്കളെ ഒരുമിച്ച് നിര്‍ത്താന്‍ താനൊരു മകളാവുകായായിരുന്നു... കണ്ണുകള്‍ ചോന്ന പട്ടുചേലത്തുമ്പാള്‍ തുടച്ച് പാഞ്ചാലി പുഞ്ചിരിച്ചു.. മുറിയിലേക്ക് അപ്പോള്‍ കടന്നുകയറിയൊരു മിന്നല്‍ വെട്ടത്തെയും തോല്പ്പിക്കുന്ന തെളിമയോടെ..


അന്ന് ചൂതില്‍ പരാജയപ്പെട്ട് മുഖം കുനിച്ചിരിക്കുന്ന ഭര്‍ത്താക്കന്മാരുടെ നടുവിലേക്ക് വലിച്ചിഴക്കപ്പെട്ടപ്പോള്‍ മിഴിയൊന്നുയര്‍ത്തവേ, അവരുടെ മുഖം കാണവേ.. ദേഷ്യമല്ല. പകരം തനിക്ക് അവരോട് വാല്‍സല്യമാണു തോന്നിയത്. അമ്മ മനസ്സിലെ വാല്‍സല്യം.

വസ്ത്രാക്ഷേപം നടത്താന്‍ ശ്രമിച്ച ദുശ്ശാസനന്റെ ശ്രമത്തെ പരാജയപ്പെടുത്താന്‍ ഏതു കരങ്ങളാണു ആദ്യം ഉണര്‍ന്നത്..? മേലങ്കി വലിച്ചെറിഞ്ഞു തന്നത്.? കൊട്ടാരം ദാസികള്‍ തനിക്ക് സഹോദരികളെപ്പൊലെയായിരുന്നല്ലോ..ധര്‍മ്മം നശ്ശിച്ചിട്ടില്ല എന്നു ബോധ്യപ്പെട്ട നിമിഷം. സദസ്സിലുണ്ടായിരുന്ന ഭൂരിപക്ഷം ധര്‍മ്മാലുക്കളും അവരുടെ കൈയിലുള്ള ഉപേക്ഷിക്കാന്‍ കഴിയുന്നൊരു വസ്ത്രം ഒരു സ്ത്രീയുടെ മാനത്തിനു മേല്‍ എറിഞ്ഞുകൊടുത്തു.. ജനവികാരം കണ്ട് ഭയന്നു പോയ കുരു വംശത്തെ താനൊറ്റക്ക് വെല്ലുവിളിച്ചത്. ധര്‍മ്മ ശാസ്ത്രങ്ങളെക്കുറിച്ച് പ്രഭാഷണം നടത്തി കുരു ശ്രേഷ്ഠരെ, ഞെട്ടിച്ചത്. എല്ലാം തിരിച്ചു തരാതിരിക്കാന്‍ കഴിയില്ലായിരുന്നു കണ്ണുപൊട്ടന്‍ കാര്‍ന്നവര്‍ക്ക്...


എന്നിട്ടും എല്ലാം തിരിച്ചുകിട്ടി ഭര്‍ത്താക്കന്മാരുമായി തിരിച്ചു നടക്കാന്‍ തുടങ്ങവേ, വീണ്ടും ചൂതുകളിക്കാന്‍ പോയ ധര്‍മ്മപുത്രരെ എല്ലാവരും പഴിച്ചപ്പോഴും താന്‍ ഉള്ളില്‍ ചിരിച്ചു... രാജാധികാരം ഒരു പെണ്ണിന്റെ കഴിവില്‍ നേടിയെന്നു വരും തലമുറ പറഞ്ഞു പരത്തിയാല്‍ ധര്‍മ്മ പുത്രരായ് ജീവിച്ചിരുന്നിട്ട് എന്തുകാര്യം...? കാട്ടിലേക്കു പോകാന്‍ മനസ്സ് ഒരുക്കി കാത്തിരിക്കാനേ ആവുമായിരുന്നുള്ളൂ...!


കാട്ടിലെ കഠിനമായ ജീവിതം. അക്ഷയ പാത്രം, സൂര്യന്റെ വരദാനം. ഓര്‍ത്തപ്പോള്‍ തെരുതെരെ ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല പാഞ്ചാലിക്ക്... കഥകള്‍.. കഥകളുടെ പുറത്തുപണിതുവെക്കുന്ന സൗധങ്ങളാണല്ലോ രാജ കീര്‍ത്തി! പാണ്ഡവരുടെ ഒപ്പമാണു ദേവന്മാര്‍ എന്നു നാട്ടില്‍ പാട്ടാക്കാന്‍ ഒരു കഥ. എത്ര വിളമ്പിയാലും തീരാത്ത പാത്രം. അതു കേട്ടറിഞ്ഞ് വന്ന് സുഭിക്ഷം ഭക്ഷിച്ച് യാത്രയാവുന്നവര്‍.. തനിക്കോ അവസാനത്തെ ആള്‍ക്കും വിളമ്പിക്കഴിഞ്ഞാല്‍ ഇല്ലാതാവുന്ന ശൂന്യമായ പാത്രം.. പട്ടിണി എന്നത് സ്ത്രീകള്‍ക്ക് അലങ്കാരവുമാണല്ലോ..
ദുര്‌വ്വാസാവിനെ പറഞ്ഞു വിട്ട കൗരവ ബുദ്ധി. മുനി തന്റെ നൂറുകണക്കിനു ശിഷ്യരുമായി വന്നപ്പോള്‍ തന്നെ ഭര്‍ത്താക്കന്മാര്‍ പേടിച്ചു വിറച്ചിരുന്നു.. തനിക്കതൊരു തമാശ മാത്രമായിരുന്നില്ല. ഒരു സ്ത്രീയോട് തന്റെ അമ്മ കുന്തിയോട് പണ്ട് ഈ വൃദ്ധന്‍ കാണിച്ച മഹാ അപരാധത്തിനു ഒരു പ്രതികാരം കൂടിയായിരുന്നു..

'വിഷക്കനികള്‍ കാട്ടില്‍ ധാരളമുണ്ട്. ഓര്‍ക്കുന്നുവോ കുന്തിയെ'?എന്ന ഒരു വാചകം മതിയായിരുന്നു ദുര്‍‌വ്വാസാവിനു ഓടി രക്ഷപ്പെടാന്‍.. ഊണിനു മുന്നെ കുളിക്കാന്‍ പോയ മഹര്‍ഷി പിന്നീടൊരിക്കലും പാണ്ഡവരെ ദ്രോഹിക്കാന്‍ വന്നതേ ഇല്ല.


യുദ്ധഭൂമിയില്‍ നിന്നും ദുശ്ശാസനനെ കൊന്ന് അവന്റെ ചോര കൈകളില്‍ കോരിയെടുത്ത് തന്റെ അഴിച്ചിട്ട മുടിയില്‍ പുരട്ടാന്‍ വന്ന ഭീമസേനനെ നോക്കി താന്‍ നിറഞ്ഞ് നിറഞ്ഞ് ചിരിച്ചു.. എന്തൊരു സ്നേഹമാണീ മനുഷ്യനെന്നു വിചാരിച്ച്. വലിയ ശരീരവും വലിച്ച് എല്ലാവരുടേയും പരിഹാസപാത്രമായ് നടന്നിരുന്ന അദ്ദേഹമില്ലായിരുന്നെങ്കില്‍ പാഞ്ചാലി ഉണ്ടാവുമായിരുന്നില്ല.ആദ്യകാലങ്ങളില്‍ അര്‍ജ്ജുനനന്റെ ശരീര സൗന്ദര്യത്തില്‍ ആകൃഷ്ടയായിരുന്നു,ആയോധനകലയിലെ നൈപുണ്യത്തെ ആരാധിച്ചിരുന്നു. എന്നാല്‍ കാലക്രമത്തില്‍ സ്നേഹിക്കാന്‍ ഒരു മനസ്സ് ആവശ്യമായി വന്നപ്പോള്‍ അത് ഭീമനിലാണു കണ്ടെത്തിയത്...


നാളെ യാത്രയാവണം. ഭര്ത്താക്കന്മാര്‍ക്കു പിന്നാലെ ഈ കുലവധുവും മഹാപ്രസ്ഥാനത്തിനൊരുങ്ങണം. ഈ ഭൂമിയില്‍ ഇനി പാഞ്ചാലിയെ പിടിച്ചു നിര്‍ത്താനൊന്നുമില്ല. തന്റെ എല്ലാ പുത്രന്മാരും യുദ്ധത്തില്‍ മരിച്ചിരിക്കുന്നു. കുന്തിക്ക് കൊടുത്ത വാക്ക് പാലിക്കപ്പെട്ടിരിക്കുന്നു. അഞ്ചു ഭര്‍ത്താക്കന്മാരെയും അവസാനം വരെ സം‌രക്ഷിച്ചിരിക്കുന്നു. അവര്‍ക്ക് നഷ്ടപ്പെട്ട രാജ്യവും അധികാരവും തിരിച്ചുകിട്ടി. ശത്രുക്കളെ പേടിക്കാതെ ഉറങ്ങാനുള്ള സുരക്ഷിതത്ത്വവും... എന്നാല്‍ ക്ഷത്രിയനു ശത്രുക്കളില്ലെങ്കില്‍ ഉറങ്ങാനും ജീവിക്കാനുമാവില്ലെന്ന സത്യം തിരിച്ചറിഞ്ഞപ്പോള്‍ വൈകിപ്പോയിരുന്നു..


നേരം വെളുത്തപ്പോല്‍ മഴ തോര്‍ന്നിരുന്നു. മാനം തെളിഞ്ഞിരുന്നു. ദ്രൗപതി കുളത്തില്‍ നീന്തിക്കുളിച്ചു.. താമരപ്പൂക്കള്‍ അവളുടെ ശരീരത്തെ ഉമ്മവെക്കവേ, അവള്‍ അവരോട് കുട്ടിമനസ്സോടെ പറഞ്ഞു: 'എന്റെ സുഗന്ധം നിങ്ങള്‍ തന്നതല്ലേ, തിരിച്ചെടുത്തോളൂ.. പാഞ്ചാലി യാത്രയാവുകയാണു.. ഭര്‍ത്താക്കന്മാരുടെ കാലടികള്‍ നോക്കി..'

എത്ര സമയം നീരാടിയിട്ടും പാഞ്ചാലിക്ക് മതി വന്നില്ല. ഒടുവില്‍ ഈറനോടെ തിരിച്ചു കയറവേ, അവള്‍ കുളത്തിലേക്കും താമരപ്പൂക്കളിലേക്കു തിരിഞ്ഞു നോക്കി വേദനിച്ചു... അവള്‍ സൃഷ്ടിച്ച ഓളങ്ങള്‍ അടങ്ങാന്‍ കൂട്ടാക്കാതെ താരപ്പൂക്കളുടെ കവിളിലടിച്ചുകൊണ്ടിരുന്നു..


കഠിനമായ മല നിരകള്‍, മഹാ പ്രസ്ഥാനത്തിനൊടുവില്‍ സ്വര്‍ഗ്ഗം പൂകാം എന്നാണു യുധിഷ്ഠിരന്‍ അനുജന്മാരോട് പറഞ്ഞിരിക്കുന്നത്.. ഭീമനതു തന്നോട് പറഞ്ഞപ്പോള്‍ താനദ്ദേഹത്തിന്റെ കണ്ണില്‍ നോക്കി ചിരിച്ചു.. ഭീമനും ചിരിച്ചു കൊച്ചുകുട്ടികളെപ്പോലെ.. താനപ്പോള്‍ ഓര്‍ത്തത്, താനും അദ്ദെഹവും കുട്ടികളായിരുന്നല്ലോ എന്നും.. അതല്ലേ, ദുര്യോദനനെ നോക്കി ഞങ്ങള്‍ ശിശു സഹജമായ് നിലവിട്ട് ചിരിച്ചത്.. അതല്ലേ ഈ പ്രശ്നങ്ങള്‍ക്കെല്ലാം കാരണം എന്ന് എല്ലാവരും പഴിച്ചത്.. പഴിചാരാനായ് ജന്മങ്ങള്‍ വേണമല്ലോ...


വലിയൊരു പാറയുടെ നിറുകയില്‍ നിന്ന് നോക്കിയപ്പോള്‍, അഗാധമായ താഴ്വാരം നിറഞ്ഞു നില്‍ക്കുന്ന പച്ചപ്പ്, മലയുടെ അതിരിനെ ഉമ്മവെച്ചു നില്‍ക്കുന്ന ആകാശം...
പാഞ്ചാലി താഴ്വാരത്തിലേക്ക് വീണ്ടും സൂക്ഷിച്ചു നോക്കി... അകലെ അകലെ ഒരു നീല ജലാശയം അതില്‍ നിറയെ താമരപ്പൂക്കള്‍... തന്റെ കണ്ണുകള്‍ ഇപ്പോഴും എത്ര സൂക്ഷമം എന്ന് ദ്രൗപതി ഓര്‍ത്തൂ..
മുകളിലേക്കു നോക്കേ, ഏറ്റവും മുന്നില്‍ യുധിഷ്ഠിരന്‍.. പിന്നില്‍ അനുജന്മാര്‍.. ഒന്നും ശ്രദ്ധിക്കാതെ സ്വര്‍ഗ്ഗാരോഹണം നടത്തുന്നു.... അവര്‍ നടന്നു കയറിയ മണ്ണിനെ തൊട്ട് തലയില്‍ വെച്ചു ദ്രൗപതി. കുലവധു ഒരാചാരവും തെറ്റിക്കേണ്ട....


എന്നും മനസ്സ് കൊതിച്ചുകൊണ്ടിരുന്ന ഒരു സ്വപനത്തിലേക്ക് ദ്രൗപതി വലിച്ചടുപ്പിക്കപ്പെട്ടു.. അനഥമായ ബാല്യത്തില്‍ പലപ്പോഴും കൊതിച്ചിരുന്ന സ്വപ്നം... പങ്കുവെക്കപ്പെടാന്‍ പോകുന്ന അവസ്ഥയെ ശപിച്ചപ്പോള്‍ തോന്നിയ ഉപായം.. ദ്രൗപതി എന്നും ആഗ്രഹിച്ചിരുന്ന പ്രണയിച്ചിരുന്ന ആ സ്വപ്നത്തിലേക്ക്
അവള്‍ കാലെടുത്തുവെച്ചു............

'ദ്രൗപതീ'എന്ന് ഭീമന്റെ അലര്‍ച്ച കേട്ടൂ......
അവള്‍ കണ്ണുകള്‍ അടച്ചു.. ഇഷ്ടപ്പെട്ട പുരുഷന്‍ പേരു ചൊല്ലി വിളിച്ചിരിക്കുന്നു.. സ്നേഹതീവ്രതയാല്‍ ദ്രൗപതിയുടെ കണ്ണുകള്‍ നിറഞ്ഞു..

അവള്‍ താഴേക്ക് താഴേക്ക് ...

അവളെ കൈകളാല്‍ ഏറ്റുവാങ്ങാന്‍ താമരക്കുളം കാത്തു കാത്ത്....

Thursday, March 12, 2009

കുന്തി...കരയുകയായിരുന്നു...

ഗാന്ധാരി, എന്നെ തോല്പിച്ചു.
ഓര്‍ത്തപ്പോള്‍ കുന്തിയുടെ മനസ്സു പുകഞ്ഞു. ജീവിതത്തില്‍ അനുഭവിക്കേണ്ടി വന്ന യാതനകളെത്ര. രാജകുമാരിമാര്‍ക്ക് ജീവിതം രാജ്യത്തിനു വേണ്ടി ഹോമിക്കാനുള്ളതാണല്ലോ. രാജാക്കന്മാര്‍ തലയില്‍ സ്വര്‍ണ്ണകിരീടം ചൂടി തലയിലെ ഗൗര്‌വ്വും അഹങ്കാരവും മൂടിവെക്കുന്നു. മണ്ടത്തരങ്ങള്‍ കാണിക്കുന്ന തല സം‌രക്ഷിക്കാന്‍ സ്വര്‍ണ്ണ കിരീടം..!. ആ അഹങ്കാരത്തിനു കീഴില്‍ ഞെരിഞ്ഞമരാന്‍ സ്ത്രീ ജന്മങ്ങളും.

എല്ലാ സ്വാതന്ത്ര്യവും തന്ന് അച്ഛന്‍ വളര്‍ത്തി.എന്നാലും എന്തൊരു പേടിയായിരുന്നു അദ്ദേഹത്തിനു. അതല്ലേ മഹാമുനിയെന്ന അഹങ്കാരവുമായ് കൊട്ടാരത്തിലെത്തിയ ദുര്‍‌വ്വാസാവിനെ പരിചരിക്കാന്‍ സ്വന്തം മകളെ തന്നെ പറഞ്ഞയച്ചത്.

കുമാരിയായിരുന്ന താന്‍, പ്രായത്തിന്റെ ചാപല്യങ്ങളൊന്നും അറിയാതിരുന്ന ഒരു പെണ്‍കുട്ടി. ഒരു വയസ്സനെ പരിചരിക്കാന്‍ നിയോഗിക്കപ്പെടുക. അതും മൂക്കത്ത് ശുണ്ഠിയും വാക്കുകളില്‍ തീയും സൂക്ഷിച്ചൊരു കടല്‍ക്കിഴവനെ,സന്തോഷിപ്പിക്കാന്‍, ലോകം പരിക്കുകളേല്പ്പിക്കാത്തൊരു കന്യകയെ വിട്ടുകൊടുക്കുക.

അച്ഛന്‍ മുഖത്തു നോക്കിയില്ല. അപമാന ഭീതിയില്‍ കുനിഞ്ഞ ആ ശിരസ് പിന്നീടൊരിക്കലും മകളുടെ നേരെ ഉയര്‍ന്നിട്ടുമില്ല. പിതാവിനെ തോല്പിക്കാന്‍ താന്‍ പിന്നീട് അദ്ദേഹത്തിന്റെ മുന്നില്‍ എത്തിയിട്ടില്ലാ എന്നതല്ലേ സത്യം..

ഒരു വര്‍ഷത്തെ അഗ്നി പരീക്ഷണം. കിഴവനായിട്ടും എന്തൊരു ശക്തിയായിരുന്നു ദുര്‍‌വ്വാസാവിനു, മാന്തളിരിനു മുകളില്‍ മദിച്ചു നടക്കുന്നൊരു കാളക്കൂറ്റന്‍. ഓര്‍ത്തപ്പോള്‍ കുന്തിക്ക് സന്യാസത്തിന്റെ മുഖത്ത് കാര്‍ക്കിച്ചു തുപ്പാന്‍ തോന്നി.

ഒടുവില്‍ കൊട്ടാരവാസം മടുത്തപ്പോള്‍ സന്യാസി ഇറങ്ങി നടന്നു. ഒരു വരവും തന്ന്.. ആ വരത്തെ ജനിച്ചപ്പോഴേ നദിയിലൊഴുക്കിയില്ലേ ഞാന്‍. എന്തേ ആ കുഞ്ഞിനോട് അലിവു തോന്നാതിരുന്നത് ? സ്നേഹത്തോടെ അതിനെ ഒന്നുമ്മ വെക്കാന്‍ പോലും തനിക്ക് കഴിഞ്ഞില്ലല്ലോ... തന്റെ അമ്മ മനസ്സ് അന്നേ എവിടെയോ കളഞ്ഞു പോയിരുന്നോ?

പാണ്ഡുവിനെ വിവാഹം കഴിക്കാനുള്ള ആലോചന വന്നപ്പൊഴും താന്‍ എതിര്‍ത്തില്ല. എതിര്‍ത്തിട്ടും, എന്തു കാര്യം?

ഭയരഹിതാനായൊരു അച്ഛന്റെ മകളായാണു പിറക്കേണ്ടതെന്നു മാത്രം തോന്നി.!

മാദ്രിയോട് ആദ്യമൊക്കെ അകല്‍ച്ചയായിരുന്നു. തന്നെക്കാള്‍ സുന്ദരി, രാജാവിനു അതിനാല്‍ അവളോട് പ്രിയമേറെയും..

എന്നിട്ടും അനന്തരാവകാശികളില്ലാതെ വന്നപ്പോള്‍ തന്നോട് ആരെയെങ്കിലും ഉത്തമ പുരുഷന്മാരെ കണ്ടെത്താനും അതില്‍ രാജവംശം നില നിര്‍ത്താനും പറഞ്ഞ രാജാവിന്റെ മുഖത്ത് എന്തു വികാരമായിരുന്നു...? അതിനും ഒരു കള്ളക്കഥ ചമച്ചതു കേട്ട് അന്ന് ഉള്ളില്‍ എത്ര ചിരിച്ചൂ താന്‍.. കാമമോഹിതനായ മാനിന്റെ ശാപം...അതോ പിന്നിട്ട വഴികളില്‍ വലിച്ചെറിഞ്ഞ പെണ്‍കുട്ടികളുടെ ശാപമോ?

പ്രതികാരത്താല്‍ പുകയുകയായിരുന്നു മനസ്സ്. അതിനാല്‍ ഒരു കഥമെനയാന്‍ തനിക്കും സാധിച്ചു. ദുര്‌വ്വാസാവ് തന്ന വരം...ഏതു ദേവനെയും പ്രീതിപ്പെടുത്താന്‍ കഴിയുക എന്ന വരം.. !

തനിക്കെന്നും കൊട്ടാരത്തില്‍ അദ്ദേഹമായിരുന്നല്ലോ താങ്ങും തണലും ഈ കുന്തിയുടെ സ്ത്രീ മനസ്സ് മനസ്സിലാക്കിയത് അദ്ദേഹം മാത്രം. എന്നിട്ടും ശൂദ്ര സ്ത്രീയില്‍ ജനിച്ചുവെന്ന കാരണം പറഞ്ഞ് അധികാരത്തിന്റെയൂം അവകാശത്തിന്റെയും അകത്തളത്തിനു പുറത്തു നിര്‍ത്തിയ വിദുരര്‍...പ്രണയമായിരുന്നു അദ്ദേഹത്തോട്, ആ സൗമ്യതയോട് ആ അറിവിന്റെ നിറവിനോട്...വിദുരരെ തന്റെ മക്കളുടെ അച്ഛന്റെ സ്ഥാനത്ത് കണ്ടപ്പോള്‍ തെല്ലും കുറ്റബൊധം തോന്നിയില്ല. രാജകൊട്ടാരത്തില്‍ നിന്നും അകറ്റി നിര്‍ത്തപ്പെട്ടൊരു മനുഷ്യന്റെ മകനെ രാജാവാക്കുക.. ഒരു പ്രണയിനിക്ക് അതില്പ്പരം എന്താണു നല്‍കാനുണ്ടാവുക.. ഹൃദയം കൊണ്ട് അടുത്ത ബന്ധം.. !

മൂന്നു കുട്ടികള്‍..!
മൂന്നു ദേവന്മാരെന്നു ഭര്‍ത്താവിനെ പറഞ്ഞു പറ്റിക്കാനും പ്രയാസമില്ലായിരുന്നു.
ഒടുവില്‍ മാദ്രിക്ക് ആ മന്ത്രം പറഞ്ഞുകൊടുക്കാന്‍ പറഞ്ഞ ഭര്‍ത്താവിന്റെ ബുദ്ധിയോട് ബഹുമാനം തോന്നി..
ഭാഗ്യം ! അവള്‍ക്കും പ്രണയിക്കാനൊരാള്‍ ഉണ്ടായിരുന്നത്.. എന്നും മനസ്സിനും ശരീരത്തിനും അസുഖം ബാധിച്ചൊരു പെണ്‍കുട്ടി, കൊട്ടാരം വൈദ്യനെയല്ലാതെ ആരെ പ്രണയിക്കാന്‍..!

രാജാവിന്റെ സംശയം കൊട്ടാരം വൈദ്യന്റെ ജീവനാണപഹരിച്ചത്.

വീണ്ടും മന്ത്രം പറഞ്ഞുകൊടുക്കാന്‍ തന്നെ നിര്‍ബ്ബന്ധിച്ച രാജാവിനോട് തനിക്കും രാജ്യതന്ത്രം പറയേണ്ടി വന്നൂ..

ഭര്‍ത്താവിന്റെ ചിതയില്‍ച്ചാടി ജീവനൊടുക്കാന്‍ മാദ്രി തിടുക്കം കൂട്ടി. പ്രണയം നശ്ശിപ്പിക്കപ്പെട്ടൊരു പെണ്‍കുട്ടിക്ക് അതല്ലാതെ എങ്ങനെ കുല സ്ത്രീ ധര്‍മ്മം അനുഷ്ഠിക്കാന്‍... ?

ജീവിതം പിന്നീട് അഗ്നി പരീക്ഷണങ്ങളുടേതായിരുന്നു.കൗരവരാജ സദസ്സില്‍ ഒരു വിധവക്ക് എന്തവകാശം ? ജീവിക്കാനും മക്കളെ ജീവിപ്പിക്കാനും വേണ്ടിയുള്ള സമരമായിരുന്നു പിന്നീട് ജീവിതം..

ആരായിരുന്നു അരക്കില്ലം നിര്‍മ്മിച്ചതും അതിനു തീ കൊളുത്തിയതും... ശകുനിയോ, അതോ ഭര്‍ത്താവിന്റെ ജേഷ്ഠനോ...?
മക്കളെ കഥകളുടെ ബലത്തില്‍ വളര്‍ത്തേണ്ടി വരുന്നൊരമ്മ. ജീവിച്ചിരിക്കുന്ന അച്ഛന്‍ നിസംഗനാവുമ്പോള്‍ ഒരമ്മക്ക് അതല്ലേ സാധിക്കൂ..?

അന്ന്, കുലം ചൊദിക്കപ്പെട്ട് അപഹാസ്യനായ് നില്‍ക്കുന്ന കര്‍ണ്ണനെ കണ്ടപ്പോള്‍ മനസ്സ് തുടിച്ചുപോയ്, താന്‍ നദിയിലെറിഞ്ഞു കളഞ്ഞ കുഞ്ഞിനെക്കുറിച്ചോര്‍ത്ത് ആദ്യമായ് മനസ്സു നൊന്തു.അവനിപ്പോള്‍ എവിടെയായിരിക്കും...?അവനും ഇതുപോലെ അപഹാസ്യനാക്കപ്പെട്ട് എവിടെയെങ്കിലും...തന്റെ കുഞ്ഞ്...
ഒരമ്മക്ക് അമ്മയാവാതിരിക്കാന്‍ കഴിയില്ലെന്ന തിരിച്ചറിവായിരുന്നു അത്.. മോഹാലസ്യത്തില്‍ നിന്നുണര്‍ന്നപ്പോള്‍ കഥ വേറേ ചമക്കപ്പെട്ടിരുന്നു. കുന്തിയുടെ മകനാണു കര്‍ണ്ണന്‍ എന്ന്...കഥകള്‍ക്ക് പഞ്ഞമില്ലല്ലോ..!

ഒരു രാജവംശത്തോട് ഒറ്റക്ക് പൊരുതി നില്‍ക്കാന്‍ ഈ കുന്തിയാര്..? ഒരു നിമിഷം തെറ്റിയാല്‍ ജീവന്‍ പോകുമെന്ന അവസ്ഥ.

പല പിതാക്കളില്‍ ജനിച്ചുവെന്നു വിശ്വസിക്കുന്ന തന്റെ മക്കളെ തനിക്ക് എന്തിലെങ്കിലും ബന്ധിച്ചു നിര്‍ത്തണമായിരുന്നു. അതല്ലേ ദ്രൗപതിയെ എല്ലാവരുടേയും ഭാര്യയാക്കേണ്‍ടി വന്നത്.. അര്‍ജ്ജുനനെ പ്രണയ പൂര്‍‌വ്വം വീക്ഷിച്ച മിഴികള്‍ കണ്ടില്ലെന്നു നടിക്കേണ്ടി വന്നു..മനസ്സില്‍ ഒരു സ്ത്രീയോട് മാപ്പിരന്നതന്നായിരുന്നു.

രാജകുമാരന്മാരുമായി കൊട്ടാരത്തിലേക്കു തിരിച്ചെത്തി, അവരെ കൊണ്ട് മറ്റൊരു രാജധാനി നിര്‍മ്മിച്ച് അവിടെ കഴിഞ്ഞപ്പോഴും മനസ്സ് അസ്വസ്ഥമായിരുന്നു.

എത്രയൊക്കെ പറഞ്ഞുകൊടുത്തിട്ടും എന്തേ, യുധിഷ്ഠിരന്‍ വിഡ്ഡിത്തരങ്ങള്‍ കാണിക്കുന്നുവെന്നു വിദുരരോട് ചോദിച്ചപ്പോള്‍... അദ്ദേഹം നിറമിഴിയോടെ പറഞ്ഞു.."ഭദ്രേ, അവനതിനേ കഴിയൂ... ചൂത് എന്നത് ഒരു കുരുക്കാണെന്ന് അറിഞ്ഞിട്ടും അതില്‍ നിലനില്‍ക്കേണ്ടി വരിക. അല്ലെങ്കില്‍ നേരിട്ടൊരു യുദ്ധമാവും ഉണ്ടാവുക...ഉന്മ്മൂല നാശം."

അന്നു മുതല്‍ താനൊരു യുദ്ധ തന്ത്രഞ്ജയായി. ഒരു സ്ത്രീ മനസ്സ് യുദ്ധം നയിക്കാനിറങ്ങിയാല്‍ ഏതു രാജവംശത്തിനാണതിനെതിരു നില്‍ക്കാനാവുക..?

കര്‍ണ്ണനെ മകനായ് ഏറ്റെടുത്തൂ... മഹാ തന്ത്രശാലിയായ കൃഷ്ണനു തന്റെ മക്കളെ വിട്ടുകൊടുത്തൂ. ഒരേ ഒരു ലക്ഷ്യം മാത്രമായിരുന്നു മനസ്സില്‍ . എല്ലാ തനിക്കെതിരെ നിന്നവരെ നശ്ശിപ്പിക്കുക. തന്റെ ജീവിതം വഴി മുട്ടിച്ചവരെ തകര്‍ത്തു തരിപ്പണമാക്കുക..

യുദ്ധത്തില്‍ കൗരവരെ മുച്ചൂടും മുടിച്ചു.. യുധിഷ്ഠിരന്‍ രാജാവുമായി..

ഇനി ഈ അമ്മക്ക് സ്വസ്ഥയാവണം.. അഭിമന്യുവിനെ ലാളിക്കാനോ കൊതിതീരെ ഒന്നുമ്മ വെക്കാനോ സാധിച്ചില്ല. പേരക്കുട്ടികളെ ഉമ്മ വെക്കാന്‍ പേടിയായിരുന്നു.. മുത്തശ്ശിയുടെ ചുണ്ടുകള്‍ അവരെ ചുട്ടുപൊള്ളിക്കുമോ എന്ന ഭയം.. മനസ്സിലെ അഗ്നി ചുണ്ടിലൂടെ അവരെ കരിച്ചാലോ എന്ന ഭീതി..ഇപ്പോള്‍ തന്റെ മനസ്സ് തെളിനീര്‍ ത്തടാകം പോലെ ശാന്തമാണു...കുളിരാര്‍ന്നതാണു.. അഭിമന്യുവിന്റെ പൊന്നോമല്‍ പൈതലിനെ കൊതി തീരെ ലാളിക്കണം.. അവനെ ഉമ്മവെച്ച് ഉമ്മവെച്ച് താനിതുവരെ തന്റെ പേരമക്കള്‍ക്കായ് ഉള്ളില്‍ സൂക്ഷിച്ച എല്ലാ സ്നേഹവും പകരണം...ഓര്‍ത്തപ്പോഴേ മനസ്സു തുടിച്ചുവല്ലോ.. കുന്തി ഒരു മുതു മുത്തശ്ശിയായിരിക്കുന്നു...

സഫലമായ യാത്ര.........!
.
മനസ്സിലെ സന്തോഷം നീണ്‍ടു നിന്നില്ല.. ധൃതരാഷ്ട്രരും ഗാന്ധാരീ ദേവിയും കാട്ടിലേക്കു സന്യസിക്കാന്‍ പോകുന്നു.. ഒപ്പം വിദുരരും...

കുന്തി നടുങ്ങിപ്പോയ്, എത്ര നിസാരമായ് ഗാന്ധാരി തന്നെ തോല്പ്പിച്ചിരിക്കുന്നു.. ഇനി തനിക്കീ രാജകൊട്ടാരത്തില്‍ മക്കള്‍ക്കൊപ്പം വാഴാനാവുമോ? എല്ലാ മക്കളെയും കൊന്നൊടുക്കപ്പെട്ട വൃദ്ധ ദമ്പതികളെ കാട്ടിലേക്കയച്ച് താന്‍ ഇവിടെ സുഖാമായ് വാഴുന്നുവെന്ന് ജനം പറയില്ലേ.. താന്‍ ജീവനേക്കാളേറെ സ്നേഹിച്ച വിദുരര്‍, അദ്ദേഹമില്ലാതെ എനിക്കെന്തിനാണീ കൊട്ടാരം..?

അവര്‍ക്കൊപ്പം പോകാന്‍ മനസ്സ് ഒരു നിമിഷം കൊണ്ട് ഒരുങ്ങി..
പാടില്ലാ എന്നു നിബ്ബന്ധിച്ച മക്കളെ സൗമ്യമായ് ആശ്ലേഷിച്ചു..യുധിഷ്ഠിരനോട് മാത്രം പറഞ്ഞു...' മകനേ ഒരു അമ്മയുടെ കടമ ഞാന്‍ നിങ്ങള്‍ക്കായ് നിര്‌വ്വഹിച്ചു.. ഇനി ഒരു ഭാര്യയായ് എനിക്ക് കാട്ടിലേക്ക് പോകണം.. നിങ്ങളുടെ അഛനെ പരിചരിക്കാന്‍...'
..നടുങ്ങി നിന്ന മകന്റെ നിറുകയില്‍ ഒരുമ്മ അലിവോടെ...

കുന്തി യാത്രവാവുന്നു... ചെറുപ്പത്തില്‍, ഒരു വൃദ്ധനെ പരിചരിക്കാന്‍ വിധിക്കപ്പെട്ട ഒരു സ്ത്രീ... അവളുടെ ജീവിതാവസാനത്തിലും... പരിചരണത്തിനായ് നിയോഗിക്കപ്പെട്ടിരിക്കുന്നു...ഒരേ ഒരു വ്യത്യാസം മാത്രം... പണ്ട് അവള്‍ നിര്‍‌ബ്ബന്ധിക്കപ്പെട്ട് ഏറ്റെടുത്ത ഒരു കാര്യം ഇന്ന് നിറമനസ്സോടെ ഏറ്റെടുത്തു......

കൊട്ടാരത്തിന്റെ മട്ടുപ്പാവില്‍ നിന്നും കുന്തി പുറത്തേക്കു നോക്കി...
ചന്ദ്രന്‍, ഉദ്യാനത്തെ നനച്ചിരുന്നു...!

Wednesday, December 31, 2008

കര്‍ണ്ണന്‍

അമ്മ, കുന്തി വന്ന് കരഞ്ഞ് വിളിച്ച് നെഞ്ചു തകര്‍ത്തുപോയിരിക്കുന്നു. ഒരു സ്ത്രീയുടെ കണ്ണീരിനു മുന്നില്‍ എന്താണു താന്‍ ഇങ്ങനെ പതറിപ്പോകുന്നത്. കര്‍ണ്ണന് നിയന്ത്രിക്കാനായില്ലാ. കിടക്കയിലേക്കു വീണമര്‍ന്നു ആവോളം കരഞ്ഞു. ഒടുവില്‍ കണ്ണിര്‍ക്കണങ്ങള്‍ ഉണങ്ങിപ്പിടിച്ച മുഖവുമായ് അയാള്‍, മദ്യത്തിലേക്കു വീണൂ.. ഉപ്പുരുചിക്കുന്ന മദ്യം.

കുന്തി, നുണയാണു പറഞ്ഞതെന്നു മനസ്സ് മന്ത്രിക്കുന്നു. ഒരിക്കലും ഒരു അമ്മയുടെ ആര്‍ദ്രത ആ വാക്കുകള്‍ക്കില്ലായിരുന്നു, പകരം സ്വന്തം മക്കളുടെ ക്ഷേമം മാത്രം കാംക്ഷിച്ച ഒരു സ്ത്രീ, അവരെ അമ്മയെന്നു വിളിക്കേണ്‍ടി വരുന്നത്... കര്‍ണ്ണന്‍ വീണ്ടും മദ്യം ചുണ്ടോടടുപ്പിച്ചു...

അന്നൊരു ദിവസം ഒരു ബ്രാഹ്മണന്‍ തന്നെ കാണാന്‍ വന്നു. ഇപ്പോഴും കര്‍ണ്ണന്റെ ചുണ്ടില്‍ അതോര്‍ത്തപ്പോള്‍ ഒരു പുഞ്ചിരി തെളിഞ്ഞു. രാവിലെ കുളിക്കാനായ് പുഴയിലേക്ക് കുതിച്ചു ചാടാന്‍ ഒരുങ്ങി നില്‍ക്കെ, കര്‍ണ്ണാ എന്ന വിറയാര്‍ന്നൊരു ശബ്ദം. ഒരു വൃദ്ധ ബ്രാഹ്മണന്‍, എവിടെയോ പരിചയം തോന്നിയോ? ചെറുപ്പത്തില്‍ തനിക്കു ലഭിച്ച കവച കൂണ്ഡലങ്ങളാണു ആള്‍ക്കു വേണ്ടത്. തന്റെ അഛന്‍, അതിരഥന്‍ എത്ര കഷ്ടപ്പാടു വന്നിട്ടും ഒരിക്കലും പണയം വെക്കുകയോ, വില്‍ക്കാന്‍ ശ്രമിക്കുകയോ ചെയ്യാതിരുന്ന അമൂല്യ രത്നങ്ങള്‍ പതിപ്പിച്ച ആ കുപ്പായം താന്‍ വളര്‍ന്നപ്പോഴും തനിക്കൊപ്പം വളര്‍ന്നു... ഇലാസ്റ്റിക് നൂലുകളാല്‍ തീര്‍ത്ത ഉടുപ്പ്. ആരോ ബ്രൂഫ്... അത് മകനെ എല്ലാ ദുരിതങ്ങളില്‍ നിന്നും രക്ഷിക്കും എന്നറിഞ്ഞ അഛന്‍ അതു ധരിക്കാതെ പുറത്തിറങ്ങാന്‍ സമ്മതിച്ചിട്ടില്ല.ബ്രാഹ്മണനു അതാണു ആവശ്യം. തനിക്കത് ഉപേക്ഷിക്കാന്‍ തക്കതായൊരു കാരണം. ത്യാഗം എന്ന ലേബലില്‍, ദാനം എന്നൊരു മഹാ കാരുണ്യം. അതു സ്വീകരിച്ച ബ്രാഹ്മണന്റ് കണ്ണുകള്‍ തിളങ്ങിയപ്പോഴാണു ആ കണ്ണുകളിലെക്ക് ശ്രദ്ധിച്ചത്... വിദുരര്‍ !. കണ്ണില്‍ നോക്കി അങ്ങനെ ഉച്ഛരിച്ചപ്പോള്‍ കിടുങ്ങിപ്പോയി കിളവന്‍.രാജകുടുംബത്തിനും കുന്തിക്കായും സഹിക്കേണ്ടി വന്ന ആ ജാള്യം.അതിന്റെ വിഷമത്തില്‍ നിന്നും രക്ഷപ്പെടാനായ് ഒരു 'ജാവലിന്‍' തന്ന് അത് ഉപയോഗീക്കാനുള്ള സൂത്രവും പറഞ്ഞു തന്നു തന്നില്‍ നിന്നും ഓടിയകന്ന വൃദ്ധനെ നോക്കി കര്‍ണ്ണന്‍ പുഴയിലെക്കു കുതിച്ചു ചാടി, നീളമുള്ള കരങ്ങളാല്‍ നീന്തിത്തുടിച്ചു. ആയിരം കൈകളാല്‍ പുഴ കര്‍ണ്ണനെ വാരിയെടുത്തുമ്മ വെച്ചു.. സൂര്യന്‍ അയാളുടെ ദേഹത്തേക്ക് പൊന്നുരുക്കിയൊഴിച്ചു...

കുന്തിയുടെ പിഴച്ചുപെറ്റ മകന്‍! സത്യത്തില്‍ അമ്മേ, വിദുരര്‍ എന്റെ ദേഹത്തെ കവചങ്ങള്‍ അഴിച്ചുമാറ്റിയപ്പോള്‍, തളര്‍ന്നില്ലീ മകന്‍, എന്നാല്‍ നിങ്ങള്‍ എന്റെ മനസ്സിനെ ഞാന്‍ അണിയിച്ചിരുന്ന കവചമാണു പൊളിച്ചെടുത്തത്...!
ഒരിക്കലും കുന്തി തന്റെ അമ്മയല്ലാ! പാണ്ഡവര്‍ തന്റെ അനുജന്മാരും അല്ലാ! എന്നാല്‍ തന്നെ കെണിയില്‍ പെടുത്തിയിരിക്കുന്നു, സാക്ഷാല്‍ കുന്തിയുടെ ബുദ്ധി.
ദുര്യോദനനു ഇനിയൊരിക്കലും യുദ്ധം ജയിക്കാനാവില്ലാ. സ്വന്തം അനിയന്മാരെ കൊന്നവനെന്ന അപഖ്യാതി .കര്‍ണ്ണന്‍ തളര്‍ന്നുപോയ്..
ഒരു അമ്മയുടെ ആശ്ലേഷമായിരുന്നില്ലാ കുന്തിയില്‍ നിന്നും താന്‍ അനുഭവിച്ചത്. തറ്റ്നെ വളര്‍ത്തമ്മപോലും തന്നെ തൊടുമ്പോള്‍, തന്നെ ആശ്ലേഷിക്കുമ്പോള്‍, ഉമ്മ വെക്കുമ്പോള്‍, താന്‍ ഒരു കുട്ടിയായി തീരാറുണ്ട്. ഒരു പൈതലിനെപ്പോലെ മനസ്സ് പാറിപ്പറക്കാറുണ്ട്..എന്നാല്‍ കുന്തീദേവി, തന്നെ ആശ്ലേഷിച്ചപ്പോഴോ, ഉമ്മവെച്ചപ്പോഴേ , എന്തേ തന്നിലെ ആ കുട്ടി ഉണര്‍ന്നില്ലാ?

ഒരു അമ്മയുടെ പൊക്കിള്‍ക്കൊടി ബന്ധം അത്രക്കു ദുര്‍ബ്ബലമോ...?

അല്ലാ....... അല്ലാ....... അല്ലാ...........!കുന്തി എന്റെ അമ്മയല്ലാ.......!
കര്‍ണ്ണന്‍ വീണ്ടും മധു ചക്ഷകം ചുണ്ടോടടുപ്പിച്ചു... തൊണ്ടയിലൂടെ തീക്കട്ടകള്‍ ജ്വലിച്ചിറങ്ങി..
ഗാന്ധാരീ വിലാപം
മകന്‍, ദുര്യോദനന്‍ , ഇന്നും തന്റെ അടുത്തെത്തിയിരുന്നു. യുദ്ധത്തില്‍ അനുഗ്രഹം വാങ്ങാന്‍. തോന്നിയില്ലാ അവനെ അനുഗ്രഹിക്കാന്‍. ഗാന്ധാരിയും ഒരു സ്ത്രീയല്ലേ...?

ഗാന്ധാര ദേശം, മതളനാരകം പുത്തു നില്‍ക്കുന്ന ഉദ്യാനം. ഒളിച്ചും പാത്തുമായിരുന്നു അദ്ദേഹത്തെ കണ്ടിരുന്നത്. വാക്കുകളുടെ ആര്‍ദ്രത, 'ഗാന്ധാരീ'എന്ന വിളിയില്‍ തന്നെ തന്റെ മനസ്സ് തളിരുപോലെ മൃദുവായിത്തീരുന്നു. ആ വിരല്‍ സ്പര്ശം തന്നെ ഉന്മാദിനിയും ഉല്ലാസവതിയും ആക്കി. രാജകുമാരിയായതിനെ ശപിച്ചു പോയ നിമിഷങ്ങള്‍. പ്രണയവാനായൊരാളോടൊപ്പം ആരെയും ഭയക്കാതെ ചന്ദ്രികാ ചര്‍ച്ചിതമായ രാത്രികളില്‍, അവന്റെ മടിയില്‍ തലവെച്ച്... നിലാവേറ്റ്, മയങ്ങാന്‍... ഗര്‍ഭിണിയെന്നറിഞ്ഞപ്പോള്‍ തെല്ലും ഭയന്നില്ലാ. ഒരിക്കലും ഒന്നിക്കാനാവില്ലെന്നറിഞ്ഞിട്ടും തന്റെ മനസ്സ് അദ്ദേഹത്തില്‍ നിന്നും അകന്നില്ലാ. ഒരുമിച്ച് മരിക്കാന്‍ പോലും തയ്യാറായിരുന്നു. അപ്പോഴാണു ജീവിതത്തിലേക്ക് പുതിയൊരു തുടിപ്പ് ഉണര്‍ന്നത്.. ഏറ്റവും സ്നേഹിച്ചൊരാളിന്റെ ബീജം സ്വീകരിക്കുക, അതൊരു ജീവനായ് ഗര്‍ഭപാത്രത്തില്‍ വളരുക.. അദ്ദേഹത്തെ ഒരു ശിശുവായ് എപ്പോഴും ചുമന്നു നടക്കാന്‍ സാധിക്കുക.. താന്‍ എല്ലാം വിസ്മരിക്കുകയായിരുന്നു....

കൊട്ടാരത്തില്‍, താന്‍ ഒറ്റപ്പെടുകയായിരുന്നു. ആരും തന്നെ വേദനിപ്പിച്ചില്ലാ. പൊന്നാങ്ങള ശകുനി വന്ന് സുഖവിവരങ്ങള്‍ അന്വേഷിച്ചുപോയ്...

ആ ഉദ്യാനത്തില്‍ പിന്നീട് മാതളപ്പൂക്കള്‍ വിരിഞ്ഞതു താന്‍ കണ്ടിട്ടില്ലാ.. ഉദ്യാനത്തിലൂടെ അലഞ്ഞു നടക്കവേ, മിഴികള്‍ അവക്കെത്താവുന്നതിനും അപ്പുറത്തേക്ക് നീണ്ടു നീണ്‍ടു ചെന്നു. കാതുകള്‍ 'ഗാന്ധാരീ'എന്ന വിളിക്കായ് ദാഹിച്ചലഞ്ഞു..!
ആരും ഒന്നും പറഞ്ഞില്ലാ. ആരും വേദനിപ്പിച്ചില്ലാ, ആശ്വസിപ്പിച്ചതുമില്ലാ.. എവിടെയാണദ്ദേഹം എന്നത് പറഞ്ഞു തരാന്‍ ഒരു തോഴിക്കും ആയില്ലാ.. അവര്‍ എന്തിനെയോ ഭയപ്പെട്ടിരുന്നു..
ശകുനിയാങ്ങള മാത്രം കണ്ണുകളില്‍ അപാരമായൊരു അന്താളിപ്പോടെ തന്നെ വീക്ഷിച്ചുകൊണ്ടിരുന്നു.

പ്രസവവേദനയുടെ അതി തീവ്രതയില്‍ നിന്നുണര്‍ന്ന താന്‍ ആദ്യം അന്വേഷിച്ചതു, കുഞ്ഞിനെയാണു. അവനെ നെഞ്ചോടു ചേര്ത്തമര്‍ത്താന്‍, തന്നില്‍ നിറഞ്ഞു നില്‍ക്കുന്ന ദുഃഖത്തെ അവന്റെ ചെവിയില്‍ മന്ത്രിക്കാന്‍, തുടിച്ചു കുതിച്ച് പുറത്തുചാടാന്‍ വെമ്പുന്ന തന്റെ ഹൃദയത്തെ ശാന്തമാക്കാന്‍... ' എന്റെ കുഞ്ഞെവിടെ'?വാക്കുകള്‍ പുറത്തേക്ക് പ്രസവിച്ചിടാന്‍ ഒരുപാടു വേദനിച്ചു.. എന്നിട്ടും അവ്യക്തമായ് അന്വേഷിച്ചു.. ആരും ഒന്നും മിണ്ടിയില്ലാ. ശകുനി കുനിഞ്ഞ മുഖത്തോടെ മുന്നില്‍ നിന്നു...!

അന്ന് താനീ ലോകത്തെ വെറുത്തതാണു. എല്ലാരില്‍ നിന്നും അകന്നു മാറി. തന്റെ മകനില്ലാത്ത, തന്റെ പ്രണയം ചിന്തിയെടുത്ത ഈ ലോകത്തെ എനിക്കു കാണേണ്ടാ... അന്നേ മിഴികള്‍ പൂട്ടിയില്ലേ ഞാന്‍..!

ഒരു ദിവസം , ശകുനിയാങ്ങള വന്നു തന്റെ മുന്നില്‍, ഒരേ ഒരു വാക്ക്, മകനെ കാണിച്ചു തരാം, പകരം വിവാഹത്തിനു സമ്മതിക്കണം..........ഇല്ലെങ്കില്‍ ഗാന്ധാര രാജ്യം ഭീഷ്മര്‍ ആക്രമിക്കും...
മകന്‍ എന്ന വാക്കില്‍ ഉരുകിപ്പോയ് മാനസം... മറ്റൊന്നും ആലോചിച്ചില്ലാ....... എന്തുമാകാം എനിക്ക് എന്റെ മകനെ കാണണം.. തിരിച്ചു നടന്ന ശകുനിയോട് ഒരുവാക്കു കൂടിപ്പറഞ്ഞു....

'പൊന്നാങ്ങള കേള്‍ക്കണം. വിവാഹം,വിവാഹം എന്ന ചടങ്ങു മാത്രം അതിനപ്പുറത്തേക്ക് ഒരാളും ഒന്നുമാകില്ലാ.....!....
നടന്നു പോകുന്ന ആങ്ങളയുടെ കാലുകള്‍ ഇടറുന്ന ശബ്ദം താന്‍ കേട്ടു... ! മനസ്സില്‍ കനല്‍ക്കട്ടകള്‍ വാരിയിടാന്‍ എങ്ങനെയാണീ ഗാന്ധാരിയെന്ന പാവം പെണ്‍കുട്ടി പഠിച്ചത്?

നൂറ്റൊന്നു തോഴിമാരെ ഓരോ ദിവസം ധൃതരാഷ്ടരുടെ അടുത്തേക്കു പറഞ്ഞു വിട്ട ബുദ്ധി. ശകുനിക്ക് എന്നും തന്ത്രങ്ങള്‍ പിഴക്കാറില്ലല്ലോ..പുറത്തു പരന്ന കഥ, താനൊരു മാംസ പിണ്ഡത്തെ പ്രസവിച്ചു. അതൊരു ചാപിള്ളയെന്ന്,വ്യാസനെന്ന മഹാഡോക്ടര്‍ ക്ലോണിങ്ങ് നടത്തി നൂറ് ആണ്മക്കളെയും ഒരു പെണ്‍കുഞ്ഞിനെയും സൃഷ്ടിച്ചുവെന്ന്. ഒരിക്കല്‍ പോലും ധൃതരാഷ്ടരുടെ അടുത്തേക്ക് പോകാതെ , ഒന്നും കാണാതെ കണ്ണുമൂടിക്കെട്ടി താന്‍ അന്തഃപുരത്തില്‍‍ കഴിഞ്ഞു. രാജധാനിയില്‍ മാത്രം നൂറ്റവരുടെ അമ്മയായ്, ധൃതരാഷ്ടരുടെ ഭാര്യയായ്, അമ്മ മഹാറാണിയായ് വാണു... ഗാന്ധാരീ മഹാറാണി വാഴക എന്ന പ്രജകളുടെ അട്ടഹാസങ്ങളൊന്നും മനസ്സിനെ ചലിപ്പിച്ചില്ലാ... മകനു വേണ്ടി കേഴുന്നൊരു അമ്മയായ് എന്നും കഴിയാനായിരുന്നല്ലോ തന്റെ വിധി.

ശകുനിയാങ്ങളയില്‍ നിന്നും മകനെക്കുറിച്ചറിഞ്ഞപ്പോള്‍, അമ്മ മനസ്സ് തേങ്ങിപ്പോയില്ലേ, മകനേ ഈ അമ്മയോട് നീ ഒരിക്കലും സഹിക്കില്ലാ. അത്രക്കു കൊടിയ ദുരിതത്തിലേക്കല്ലേ നിന്നെ തള്ളിയിട്ടത്..അതിരഥന്റെ വളര്‍ത്തുപുത്രനായ് നീ ......! എന്തെന്തു ദുരിതങ്ങളാണു നീ സഹിച്ചത്, എന്നാലും മകനെ നിനക്കായ് മാത്രം ചുരന്നൊരു മുലയോടെ നിന്നെ കാത്തിരുന്നവളാണീ അമ്മ. നിനക്കായ് മാത്രം നെഞ്ചില്‍ ചൂടു സൂക്ഷിച്ചവളാണീ അമ്മ..

നിനക്കായ് എല്ലാം ഒരുക്കിത്തരാന്‍, എന്നും ശകുനിയാങ്ങളയെ മുള്‍മുനയില്‍ നിര്‍ത്തി ഈ അമ്മ. അര്‍ജ്ജുനനെയും തോല്പിക്കുന്ന അസ്ത്രവിദ്യ നിന്നെ പരിശീലിപ്പിച്ചില്ലേ, പരശുരാമന്‍.ഒടുവില്‍ , രാജകുമാരന്മാരുടെ അരങ്ങേറ്റവേദിയിലേക്ക് നിന്നെ എത്തിച്ചതും ശകുനിയാങ്ങളയുടെ വിരുത്.നീ അവിടെ ജ്വലിച്ചു നിന്നപ്പോള്‍, ഞാന്‍ നിന്റെ അച്ഛനെക്കുറിച്ചോര്‍ത്തൂ... നീ സൂര്യ ബിംബം പോലെ ഭൂമിയില്‍ തിളങ്ങിയെന്നറിഞ്ഞപ്പോള്‍, മകനേ, ഞാന്‍ നിന്റെ അച്ഛനെ മനസ്സില്‍ നിറക്കുകയായിരുന്നു...എന്നാല്‍ ഒടുവില്‍, നിന്റെ കുലവും തൊഴിലും ചോദിച്ച്, അപഹാസ്യനാക്കിയപ്പോള്‍, തളര്‍ന്നുപോയി ഈ അമ്മ.. നിന്റെ അഛനോട് ഈ അമ്മ മനസ്സില്‍ ഒരായിരം മാപ്പിരന്നു...

എന്തിനായിരുന്നു കുന്തിയപ്പോള്‍ തളര്‍ന്നു വീണത്?
സ്വന്തം മക്കളെക്കാള്‍ ഉജ്ജ്വലനായൊരുവന്‍ മുന്നില്‍ വന്നു നിന്നപ്പോള്‍... എന്നാല്‍ പിന്നീട് കുന്തിയുടെ മൂത്തപുത്രനാണു നീ എന്നു തോഴിമാര്‍ രഹസ്യം പറഞ്ഞപ്പോള്‍, മകനേ, എന്റെ നെഞ്ചുരുകിയതു അറിഞ്ഞുവോ നീ.......?
ഈ അമ്മ എത്രക്കു ദുര്‍ബ്ബലയായി..! എനിക്കതില്‍ പരാതിയില്ലാ, മാന്യമായൊരു സ്ഥാനം കുന്തി നിനക്ക് നല്‍കിയാല്‍, അപമാന ഭീതിയില്‍ നിന്നും നീ രക്ഷപ്പെട്ടാലോ എന്നു ഞാന്‍ സമാധാനിച്ചു.
എന്നാല്‍ കുന്തി, എന്നും തന്ത്രങ്ങളുടെ രാജകുമാരിയായിരുന്നല്ലോ..!. ഈ അമ്മക്ക് പ്രസവിക്കാനേ കഴിഞ്ഞുള്ളൂ.. പ്രണയിക്കാനേ കഴിഞ്ഞുള്ളൂ.... പിടിച്ചു വാങ്ങാന്‍ അറിയില്ലായിരുന്നു മകനേ കര്‍ണ്ണാ... ന്റെ പൊന്നു മോനേ..!.
മിഴികള്‍ കെട്ടിയിരുന്ന കറുത്ത ചേല കണ്ണീരില്‍കുതിര്‍ന്നു ഗാന്ധാരിക്ക് കണ്ണുകളില്‍ കുളിരു വ്യപിച്ചു..