Tuesday, April 3, 2012

ഒരു ഗസല്‍ കീര്‍ത്തനം പോലെ...

ഇന്നലെ രാത്രി അന്ന ദാസ്തേവസ്കിയുമായി പിണങ്ങി. സ്വര്‍ഗ്ഗത്തിലെത്തിയതിനു ശേഷം ദാസ്തേവസ്കി പഴയതുപോലെ എഴുത്തൊന്നുമില്ല. ദൈവവുമായി ചുമ്മാ സംസാരിച്ചിരിക്കും. അല്ലെങ്കില്‍ ചൂതു കളിക്കും. ലോകത്ത് നിന്നും പഠിച്ച അടവുകള്‍ക്ക് മുന്നില്‍ എപ്പോഴും ദൈവം തോറ്റുകൊണ്ടിരുന്നു. പന്തായം വെച്ച് കിട്ടുന്ന മഞ്ചാടിക്കുരുകൊണ്ട് ദാസ്തേവസ്കിയുടെ വീട് നിറഞ്ഞൂ... 'മനുഷേനേ, നിങ്ങള്‍ മറ്റുവല്ലതും പന്തയം വെച്ച് കളിക്കാന്‍' അന്ന എത്ര വട്ടം പറഞ്ഞിട്ടും ദാസ്തേവസ്കിക്കൊരു കൂസലുമില്ല. ഈയിടെയായ് താടിയിലെ പേന്‍ എടുത്തുകളയാന്‍ പോലും അന്നക്ക് ദാസ്തേവസ്കിയെ കിട്ടുന്നില്ല.

ഇന്നലെ രാത്രി ഒന്നും രണ്ടും പറഞ്ഞ് അന്ന വീടുവിട്ടിറങ്ങി.. ലോകത്ത് എന്തൊക്കെ സന്തോഷത്തോടെ ജീവിച്ചതാണു. ഗോതമ്പ് വയലുകള്‍ പൂത്തുലഞ്ഞ് നിന്നതിനു നടുവിലൂടെ ഫുള്‍പ്പാവാടയും ധരിച്ച് നടന്നതും കച്ചിത്തുറുവിന്റെ മണമാസ്വദിച്ച് രാവില്‍ ചന്ദ്രനെ നോക്കിയിരുന്നതും അപ്പോള്‍ ഏറ്റവും സുന്ദരമായ വാക്കുകളാല്‍ ദാസ്തേവസ്കി തന്നോട് സംസാരിച്ചതും.. അതില്‍ പലതും അന്ന എഴുതിയില്ല, മനസ്സില്‍ സൂക്ഷിച്ചു. എല്ലാം അങ്ങനെ വായനക്കാര്‍ക്ക് വിട്ടുകൊടുത്താല്‍ പിന്നെ അന്നക്ക് എന്ത് പ്രസക്തി. അതിനാല്‍ ലോകം കേള്‍ക്കാത്ത ധാരാളം പളുങ്കുവാക്കുകളുടെ ഒരു ശേഖരം തന്നിലുണ്ടെന്ന് അന്ന അഹങ്കരിച്ചു.. അത് അറിയാവുന്നത് ദൈവത്തിനുമാത്രം.. ആ കുശുമ്പുകൊണ്ടാണു ദൈവം ദാസ്തേവസ്കിയെ സ്വര്‍ഗ്ഗത്തിലും ചൂതില്‍ മയക്കിയിട്ടിരിക്കുന്നത്.. അന്നക്ക് ദൈവത്തിനോട് ദേഷ്യം വന്നു.. അവള്‍ നിലത്തു പടര്‍ന്നു കിടന്ന ഒരു പച്ചപ്പുല്ലെടുത്ത് ഒരു കടികൊടുത്തു.

സ്വര്‍ഗ്ഗത്തിലേക്ക് കുനിഞ്ഞപ്പോള്‍ ഒരു താക്കോല്‍ അന്ന കണ്ടു. നല്ല ഇരുമ്പില്‍ പണിതിരിക്കുന്നു. താക്കോല്‍ എന്നും അന്നയുടെ ദൗര്‍‌ബല്യമാണല്ലോ. അന്നയത് തിരിച്ചും മറിച്ചും നോക്കി.. ഇനി പത്രോസ് ചേട്ടന്റെ കൈയ്യില്‍ നിന്നും വീണുപോയതാണോ ആവോ ? ഹേയ്, സ്വര്‍ഗ്ഗത്തിന്റെ വാതിലിന്റെ പൂട്ട് ഈ അടുത്ത കാലത്ത് 'കമ്പ്യൂട്ടറൈസ്ഡ്' ആക്കിയെന്നും അതിന്റെ 'പാസ്‌വേര്‍ഡാ'ണു ഇപ്പോള്‍ ഉപയോഗിക്കുന്നതെന്നും അന്നയോര്‍ത്തു.. ആ പാസ്‌വേര്‍ഡ് പത്രോസ് ചേട്ടന്‍, ക്രിസ്തു ചോദിച്ചിട്ടുപോലും കൊടുത്തില്ലെന്നും 'ഹാക്കേഴ്സി'നെവെച്ച് അത് തകര്‍ത്താലോ എന്ന് ക്രിഷ്ണനും ക്രിസ്തുവും തമ്മില്‍ ഗൂഡാലോചന നടത്തിയെന്നുമൊക്കെ സ്വര്‍ഗ്ഗത്തില്‍ നാരദന്‍ പറഞ്ഞ് നടന്നിരുന്നു.

താക്കോല്‍ കോര്‍ത്തിരിക്കുന്ന വളയത്തില്‍ മറ്റൊരു പിച്ചളത്തകിടും അതില്‍ ഇങ്ങനെ എഴുതിവെച്ചിരിക്കുന്നതും അന്ന കണ്ടു. ബേപ്പൂര്‍ സുല്‍ത്താന്‍/ ഇപ്പോള്‍ സ്വര്‍ഗ്ഗത്തിലെയും സുല്‍ത്താന്‍ .. വീട്ട് നമ്പര്‍ പതിമൂന്ന്... അന്ന പതിമൂന്നാം നമ്പര്‍ വീടു തപ്പി നടന്നു... വലിയൊരു ഗേറ്റ്.. അവള്‍ നോക്കിയപ്പോള്‍ ആരുമില്ല. വാതില്‍ തുറന്നപ്പോള്‍ കിണിം! കിണിം! കിണിം! എന്ന് മൂന്ന് തവണ ബെല്ലുമുഴങ്ങി... അതിവിശാലമായ ഒരു പുല്പ്പരപ്പിലേക്കാണു അന്ന പ്രവേശിച്ചത്. അകലെ ഒരു ചെറിയ വീട്.. അതിന്റെ മുറ്റത്ത് നിറയെ ചെടികള്‍.. സ്വര്‍ഗ്ഗത്ത് പരിചയമില്ലാത്തവ.. അന്ന ഒരോ പൂവും വാസനിച്ച് നോക്കി.. ആഹാ! മൂക്ക് പൂവിനെ വിടുന്നില്ല.. ചില ഇലകള്‍ പറിച്ച് ചവച്ചു നോക്കി.. നല്ല പുളിപ്പ്..നാക്ക് നാണിച്ചുപോയി.. കൊള്ളാമല്ലോ..

അകലെ ഒരു മരത്തിനു ചുവട്ടില്‍ ഒരു ചാരുകസേരയില്‍ ഒരാള്‍ മയങ്ങുന്നു... അന്ന അരികിലെത്തിയപ്പോള്‍ ഒരു കടലാസില്‍ എന്തോ എഴുതി വെച്ചിരിക്കുന്നു....

'സ്വര്‍ഗ്ഗത്തിലെ മൂപ്പിലാന്‍ ദൈവം അറിയുന്നതിനു. നിനക്കെതിരെ ഒരു വിപ്ലവം പ്ലാന്‍ ചെയ്യുന്ന വിവരം നിന്നെ അറിയിക്കാനാണു ഈ കത്തെഴുതുന്നത്. സ്വര്‍ഗ്ഗത്തിലെ ഒരു ഹൂറിമാരും പല്ലുതേക്കാറില്ല. ഓളുമാരു അരികിലൂടെ വരുമ്പോള്‍ ഞാന്‍ ഓടി രക്ഷപ്പെടുകയാണു ചെയ്യുന്നത്.. ഇവിടെ ലഭിക്കുന്ന കള്ള് കുടിച്ചാലൊന്നും പൂസാവുന്നില്ലെന്ന് മഴവില്ല് അയ്യപ്പന്‍ ( ഓനു ലോകത്ത് വെച്ച് ഒരു പേരുകൊടുക്കാന്‍ പറ്റീല്ല.. അതോണ്ട് ഇവിടിരുന്ന് കൊടുത്തതാ..) പറഞ്ഞു നടക്കുന്നു. മസാല ദോശയിലെ മാവു വേകുന്നില്ല എന്നാണു വി.കെ.എന്റെ പരാതി. നിന്റെ മറ്റേ രാജ്യത്തെ മൂരാച്ചികള്‍ തിന്നുന്നതുപോലെ തിന്നാനൊന്നും ഞങ്ങളെ കിട്ടില്ല. സര്‍‌വ്വ ജനങ്ങള്‍ക്കും ഒരേ ഭക്ഷണം എന്ന ഏര്‍പ്പാടൊന്നും ഇനി നടക്കില്ല. ഞങ്ങള്‍ക്ക് നല്ല എരിവും പുളിയും ഉപ്പുമൊക്കെയുള്ള ഭക്ഷണം ഉടനെ എത്തിച്ചില്ലെങ്കില്‍ ഞാന്‍ എന്റെ കീഴിലുള്ള സകലമാന മനുഷ്യരെയും സംഘടിപ്പിച്ച് നിനക്കെതിരെ വിപ്ലവം നടത്തുകയും സ്വര്‍ഗ്ഗം കീഴടക്കി ഭരിക്കുകയും ചെയ്യുന്നതായിരിക്കും... സൂക്ഷിച്ചോ മോനേ...കൂട്ടത്തില്‍ ഉടുക്കാന്‍ കൈലിയും എത്തിച്ച് തരണം... ലാല്‍ സലാം '

അന്നക്ക് കത്ത് വായിച്ച് ഇഷ്ടമായി. കസേരയില്‍ കിടക്കുന്ന ആളോട് തന്നെ സ്റ്റെനോ ആക്കാമോ എന്ന് ചോദിക്കാന്‍ അന്ന തീരുമാനിച്ചു.. ചുമച്ചു.. ബഷീര്‍ കുലുങ്ങിയില്ല.. ഒന്നൂടെ ചുമച്ചു... ബഷീര്‍ തിരിഞ്ഞ് കിടന്നു.. അന്നയൊരു കല്ലെടുത്ത് ഒറ്റയേറുകൊടുത്തു...

"ഹേയ്," ബഷീര്‍ ചാടിയെണീറ്റു.. മുന്നില്‍ ഒരു ഗോതമ്പ് നിറമുള്ള സുന്ദരി..

ബഷീര്‍ അവളെ നോക്കി ചോദിച്ചു... "അനുവാദമില്ലാതെ എങ്ങനെ അകത്തു വന്നൂ..?"

"ഞാന്‍ ഈ താക്കോല്‍ തരാന്‍ വന്നതാ... അങ്ങയുടെ വീടിന്റെയും ഹൃദയത്തിന്റെയും താക്കോല്‍... "

ബഷീറിനു ആളെ മനസ്സിലായി.. ദാസ്തേവസ്കിയുടെ ഭാര്യ...

"കുത്തിയിരിക്ക്.."

അന്ന മരത്തിന്റെ വേരിലിരുന്നു..

"ഈ മരത്തിന്റെ പേരെന്താ?" അന്ന ചോദിച്ചു..

"മാങ്കോസ്റ്റിന്‍.. ഭൂമിയില്‍ നിന്നും വരുത്തിയതാ.."

"ഓഹോ...!" അന്ന മുകളിലേക്ക് നോക്കി, മാങ്കോസ്റ്റിന്‍ തലകുലുക്കി അവളെ വന്ദിച്ചു..

"സുലൈമാനി വേണോ ?"

അന്നക്ക് കാര്യം മനസ്സിലായില്ല..

ബഷീര്‍ ഒരു ഗ്ലാസില്‍ സുലൈമാനി പകര്‍ന്നപ്പോള്‍ അന്ന വിചാരിച്ചു.. പ്രഭാത സൂര്യനെ പൊടിച്ചെടുത്ത് കലക്കിയെടുത്തതോ ?

ചോന്നു തുടുത്ത ചുണ്ടുകളാല്‍ അന്ന സുലൈമാനി പതിയെ കുടിച്ചു..

മഞ്ഞിലും നിലാവിലും കുഴഞ്ഞ രാവില്‍ ഗോതമ്പ് നിറമുള്ള സുന്ദരിയുടെ ചോന്ന ചുണ്ടുകള്‍ സുലൈമാനിയുടെ മധുരമാസ്വദിച്ച് ചിരിച്ചു..

ബഷീര്‍ പറഞ്ഞൂ...

"ഹോ! നിലാവിനെന്തൊരു വെട്ടം.."

അന്ന വീണ്ടും വീണ്ടും ചിരിച്ച് നിലാവിനെ വീണ്ടും വീണ്ടും തോല്പിച്ചു..

"പാട്ടുകേള്‍ക്കണോ...?"

ബഷീര്‍ ചോദിച്ചു..

അന്ന തലകുലുക്കി...

ഗ്രാമഫോണ്‍ കറക്കി ചാര്‍ജ്ജ് ചെയ്യ്‌ത് ബഷീര്‍ അതില്‍ റെക്കോര്‍ഡ് വെച്ചു... രാവില്‍ പാട്ടൊഴുകി..

'സോജാ രാജകുമാരീ...........'

ബഷീര്‍ കണ്ണടച്ച് തലയാട്ടി രസിച്ചു.. അന്ന കണ്ണടക്കാതെ പാട്ടിന്റെ താളത്തില്‍ ലയിച്ചു..

അന്ന വിചാരിച്ചു... ഈ സ്വര്‍ഗ്ഗമൊന്നും ഒരു സ്വര്‍ഗ്ഗമല്ല...

ബഷീര്‍ അത് പറഞ്ഞു..

"ഈ മൂരാച്ചി സ്വര്‍ഗ്ഗത്തെക്കാള്‍ സുന്ദരമായിരുന്നു ഭൂമി..."

അന്നയും ബഷീറും ഒരുമിച്ച് വിഷാദിച്ച് ചിരിച്ചു.. പിന്നെ രണ്ടുപേരും വിഷാദം വിട്ട് ചിരിച്ചു..

അന്ന ചോദിച്ചു..

"എന്നെ താങ്കളുടെ സ്റ്റെനോ ആക്കാമോ ? താങ്കള്‍ എഴുതുന്ന കഥയൊക്കെ ഞാന്‍ പകര്‍ത്തി എഴുതാം.."

ബഷീര്‍ പറഞ്ഞൂ:

"എനിക്ക് എഴുതാന്‍ ആരുടെയും സഹായമൊന്നും ആവശ്യമില്ല.. നിനക്ക് ബിരിയാണിയും സുലൈമാനിയും ഉണ്ടാക്കാന്‍ അറിയാമെങ്കില്‍ ഇവിടെ നിന്നോ .. "

" ആ പരിപാടിയൊന്നും അറിയില്ല.." അന്ന തുടര്‍ന്നു...

"ദാസ്തേവസ്കി പറഞ്ഞതൊക്കെ ഞാനാണു എഴുതിയത്.. ഞാന്‍ അങ്ങേക്ക് വേണ്ടി എഴുതിയാല്‍ അങ്ങയും പ്രശസ്തനാവും.."

ബഷീര്‍ ആലോചിച്ചു...

"എന്നാല്‍ എഴുതിക്കോ..."

സര്‍ഗ്ഗത്തിന്റെ അവകാശികള്‍... അന്ന പേരെഴുതി ചുവട്ടില്‍ വരച്ചു. സന്ധ്യമയങ്ങിയപ്പോള്‍ സഖാവ് മൂര്‍ഖന്‍ പുറത്തിറങ്ങി. അന്ന വേഗം വേഗം എഴുതി.. അണ്ഡ കടാഹം... അന്നയുടെ പെന്‍സില്‍ മുന ഒടിഞ്ഞു.. വീണ്ടും കൂര്‍പ്പിച്ചു... എഴുതി വീണ്ടും പെന്‍സില്‍ മുന ഒടിഞ്ഞു...



"എന്തേ നിര്‍ത്തിയേ?" ബഷീര്‍ ചോദിച്ചു..

"ഈ വാക്ക് എഴുതാന്‍ പറ്റുന്നില്ല" അന്ന പറഞ്ഞു..

"ആ വാക്ക് എഴുതാതെ കഥയില്ല."

"ആ വാക്ക് ഒഴിവാക്കണം..."അന്ന ചിണുങ്ങി..

"അതൊന്നും പറ്റില്ല... മര്യാദക്ക് എഴുത്... അണ്ഡകടാഹം ഇല്ലാതെ എന്തോന്ന് ലൊട്ടുലൊടുക്ക് കഥ.."

അന്ന വീണ്ടും ശ്രമിച്ചു. പരാജയപ്പെട്ടു...

"അന്നയേ.......... അന്നക്കുട്ടിയേ...." മതിലിനപ്പുറത്തു നിന്നും ദാസ്തെവസ്കിയുടെ ഉച്ചത്തിലുള്ള വിളി..

"ആരാഡാ അവിടെ..?" ബഷീര്‍ വിളിച്ചു ചോദിച്ചു...

"ദാസ്തേവസ്കിയാ..."

"കേറിവാടോ.."

ദാസ്തേവസ്കി കയറി വന്നപ്പോള്‍ ബഷീര്‍ എണീറ്റ് നെഞ്ചില്‍ ചേര്‍ത്തു..

അന്ന പരിഭവിച്ച് പരിഭവിച്ച് ദാസ്തേവസ്കിയെ നോക്കി.. ദാസ്തേവസ്കി അപ്പോള്‍ കുരിശില്‍ നിന്നുമിറക്കിക്കിടത്തിയ ക്രിസ്തുവിന്റെ ഭാവത്തില്‍ അന്നയേയും...

ബഷീര്‍ ഇടപെട്ടു...

"ഇച്ചിരി സുലൈമാനി കൊട് നിന്റെ കെട്ടിയോനു..."

അന്ന ഇച്ചിരിയൊന്നും ആക്കാന്‍ പോയില്ല.. വെട്ടു ഗ്ലാസ് നിറയെ സുലൈമാനിയൊഴിച്ച് കൊടുത്തു..

അത് ഒറ്റശ്വാസത്തില്‍ കുടിച്ച് ദാസ്തേവസ്കി നെടുവീര്‍പ്പിട്ട് അന്നയെ പാളി നോക്കി.. അന്ന ഗൗരവം വിട്ടില്ല.

ബഷീര്‍ ദൈവത്തിനെഴുതി വെച്ചിരുന്ന കത്തെടുത്ത് ദാസ്തേവസ്കിയെ കാണിച്ചു..

വായിച്ച് വരവേ ദാസ്തേവസ്കിയുടെ മുഖം ചുവന്നു തുടുത്തു.. ഒപ്പം ചിരിയും..
അന്നയെ ചൂണ്ടി ദാസ്തേവസ്കി ചിരിച്ചു.. ബഷീറിനോട് പറഞ്ഞൂ...

"ഇവളും പല്ലു തേക്കാറില്ല.."

അന്ന പെട്ടന്ന് പരിഭവിച്ചും ദേഷ്യപ്പെട്ടും ഇറങ്ങി നടന്നപ്പോള്‍ ബഷീര്‍ വിളിച്ചു പറഞ്ഞൂ..
"അന്നേ നില്‍ക്കൂ.."

അന്ന നിന്നു..
"ദാ, ആ റോസാപ്പൂവ് പറിച്ചെടുത്തോളൂ... അത് നിനക്കാണു..."

അന്ന ആ പനിനീര്‍പ്പൂവ് ഇറുത്തെടുത്തു...മഞ്ഞുതുള്ളികള്‍ ഇതളുകളില്‍ ഉറങ്ങിക്കിടന്നിരുന്നു..

ബഷീര്‍ അപ്പോള്‍ വിചാരിച്ചു.. 'ഞാന്‍ ചോദിക്കില്ല ഈ പൂവ് നീ എന്തു ചെയ്യ്‌തൂ എന്ന്..'

ദാസ്തേവസ്കി അപ്പോള്‍ ദൈവത്തിനെഴുതിയ കത്തിന്റെ ചുവട്ടില്‍ ഒപ്പ് വെക്കുകയായിരുന്നു...

3 comments:

Unknown said...

താന്‍ ആള് കൊള്ളാല്ലോ ...കഥ ഇഷ്ടപ്പെട്ടു ...
എനിക്ക് കുറച്ചു നല്ല പുസ്തകങ്ങളുടെ പേര് പറഞ്ഞു തരാമോ ..?പെരുമ്പടവത്തിന്റെ ഒരു സങ്കീര്‍ത്തനം പോലെ എന്ന നോവല്‍ ഞാന്‍ വായിച്ചിട്ടുണ്ട് . അതില്‍ നിന്നാണ് എനിക്ക് അന്നയെയും ദസ്തയെവ്സ്കിയെയും പരിചയം .

ബഷീറിന്റെ പുസ്തകങ്ങള്‍ കുറച്ചെണ്ണം വായിച്ചിട്ടുണ്ട് . വായിക്കാനുള്ളതാണ് കൂടുതല്‍
എന്റെ മെയില്‍ ഐഡി ഇതാണ് .jinujayadevan@gmail.com ഇതില്‍ അയച്ചാല്‍ മതി . അല്ലെങ്കില്‍ ഈ ഫോണ്‍ നമ്പരില്‍ വിളിച്ചു പറഞ്ഞാലും മതി 09765769248 . നന്ദി

niranjan thamburu said...

send me yor gmail id pls ma dear blogger .. yu r awesome.

thamburu3@gmail.com

ഭ്രാന്തന്‍ ( അംജത് ) said...

മൂന്നുകഥകള്‍ വായിച്ചു. ചെടിപ്പിക്കുന്ന ബഷീറിയന്‍ ശൈലി. ( സുല്‍ത്താനെ കുറ്റം പറയുകയല്ല ) അനുകരണം അസഹനീയം! അപ്പോള്‍ പിന്നെ എപ്പോഴെങ്കിലും കാണാം ! ഹോ !