Thursday, March 26, 2009

പാഞ്ചാലി.....

നാളെ രാവിലെ മഹാപ്രസ്ഥാനത്തിനു തിരിക്കണം. യുധിഷ്ഠിരന്‍ അതുപറഞ്ഞപ്പോള്‍, അനുജന്മാര്‍ക്കൊന്നും പറയാനില്ലായിരുന്നു. ദ്രൗപതിയോട് ആരും അഭിപ്രായം ചോദിച്ചതുമില്ല. യുദ്ധക്കളത്തില്‍ ശത്രുമിത്രാദികളെക്കൊന്ന് രാജ്യഭരണം നേടിയ പാണ്ഡവര്‍ മനസ്സും ശരീരവും മുറിക്കപ്പെട്ടവരായിരുന്നല്ലോ. തമ്മില്‍ ആരും സംസാരിക്കാതെയായ്, നേരില്‍ കണാതെ നടക്കാന്‍ എല്ലാവരും ആഗ്രഹിച്ചു. കൊട്ടാരത്തില്‍ പൊട്ടിച്ചിരികളും പാദസരധ്വനികളും നിലച്ചു. ഒരു ശവകുടീരത്തിലുറങ്ങിക്കിടക്കുന്ന ശവ ശരീരങ്ങള്‍...!


ജാലക വാതിലിലൂടെ അകത്തേക്ക് വീശിയടിക്കുന്ന കൊടുങ്കാറ്റ്. വാതില്‍ ചാരാന്‍ ദ്രൗപതിക്ക് തോന്നിയില്ല. മഴയുടെയും ആര്‍ത്തലക്കല്‍.. ഇടിമിന്നലിന്റെ വാള്‍മുനകള്‍ .. ദ്രൗപതി തന്നെ മൂടിക്കിടന്നിരുന്ന പുതപ്പിനെ ചവിട്ടി മാറ്റി.. ഉടല്‍ നഗ്ന്മാക്കപ്പെടുന്നു.. തണുപ്പ് പാഞ്ചാലിയെ പൊതിഞ്ഞു...


തന്റെ ദേഹത്തു നിന്നും വസ്ത്രങ്ങള്‍ ഉരിഞ്ഞെറിയപ്പെടുന്നു.. പാഞ്ചാലി നിലവിളിയോടെ തന്റെ മാറ് പൊത്തിപ്പിടിച്ചു.. ആയിരം കണ്ണുകള്‍ ശരീരത്തെ കൊത്തിപ്പറിക്കുന്നു.. ഉടലിനെ നീറ്റിക്കുന്ന നോട്ടങ്ങള്‍.. പെട്ടന്ന് തന്റെ ദേഹത്തേക്ക് പറന്നു വന്ന പട്ട് ചേല... അതും ദുശാസനന്‍ വലിച്ചെടുക്കാന്‍ തുടങ്ങവേ, താന്നിലേക്ക് വസ്ത്രങ്ങളുടെ പെരുമഴ.. താനതില്‍ മൂടപ്പെടുന്നു...
ഹോ..! തണുപ്പിലും വിയര്‍ത്തുപോയല്ലോ പാഞ്ചാലി.

അവള്‍ തറ്റ്നെ ദേഹം വാസനിച്ചു. ഇല്ല ! താമരപ്പൂ ഗന്ധമല്ല. മനുഷ്യ സ്ത്രീ ഗന്ധം തന്നെ എന്നറിഞ്ഞ് ആശ്വസിച്ചു.


ജനനം തന്നെ ഒരു കഥയായിരുന്നല്ലോ..ദ്രുപത മഹാരാജാവിനു ലഭിച്ച യാഗപുണ്യം. ഒപ്പം ഒരു സഹോദരനും.
കൗമാരകാലങ്ങളില്‍ ദിവാസ്വപനങ്ങളില്‍ മുഴുകി നടക്കേണ്ട പ്രായത്തിലും താന്‍ തന്റെ അമ്മയുടെ ഇളം ചൂടുള്ള മാറിടവും അഛന്റെ കാരുണ്യവും തിരക്കി നടന്നിട്ടില്ലേ.. അതല്ലേ തന്റെ കണ്ണുകള്‍ നിറയെ സ്വപനം എന്ന് കഥയുണ്ടായത്.?കാണാത്തൊരച്ഛനെയും അമ്മയേയും തിരഞ്ഞ് തിരഞ്ഞ് വശംകെട്ടുപോയ കണ്ണുകളുടെ ആകുലതയെന്നു തനിക്കല്ലേ അറിയൂ...!


കല്യാണപ്രായമെത്തിയപ്പോള്‍, നടത്തിയ സ്വയം വരം. ദ്രൗപതിക്ക് ചിരി വന്നു. സ്വയം വരം? അങ്ങനെ സ്വയം വരിച്ചിരുന്നെങ്കില്‍...... ആ സൂര്യ തേജസ്സിയല്ലായിരുന്നോ ദ്രൗപതിയുടെ മനസ്സില്‍ ആദ്യം പതിഞ്ഞത്. വേദിയിലേക്ക് കടന്നു വന്ന കര്‍ണ്ണന്‍.മിഴികള്‍ അദ്ദേഹത്തില്‍ നിന്നും പറിച്ചെടുക്കാന്‍ കൃഷ്ണയെന്ന പാവത്തിനു കഴിയാതിരുന്നത്. പദചലനങ്ങളില്‍ എന്തൊരു ദൃഡത. കണ്ണുകളില്‍ നിശ്ചയ ദാര്‍ഡ്യം. അദ്ദേഹത്തിനു വിജയിക്കാന്‍ സാധിക്കണേ എന്നു വിചാരിച്ചപ്പോഴല്ലേ ധൃഷ്ടദ്യുമനന്‍ അടുത്തു വന്നതും കുലം ചോദിക്കാനും അയാളെ ത്യജിക്കാനും ആവശ്യപ്പെട്ടത്.. എന്തിനെന്നു ചോദിച്ച തന്റെ മിഴികളിലെ ധാര്‍ഷ്ട്യം ഇഷ്ടപ്പെടാതെ സഹോദരന്‍ പറഞ്ഞു. ശത്രുവാണു !


അര്‍ജ്ജുനന്റെ ഭാര്യയായ് വനത്തിലേക്ക്. കൊട്ടാരത്തില്‍ നിന്നും കുടിലിലേക്കുള്ള യാത്ര. ഭാരത സ്ത്രീയുടെ എല്ലാ മഹിമയും സൂക്ഷിച്ചുകൊണ്ട് നല്ലൊരു ഭാര്യയായ് കഴിയാന്‍ തീരുമാനിച്ചു. ബ്രാഹ്മണര്‍ ഇത്രക്ക് കരുത്തരും ധീരരുമാണൊ എന്ന് അതിശയിച്ചു.മാംസ പിണ്ഡങ്ങളെ മാത്രമേ കണ്ടിരുന്നുള്ളൂ ഇതുവരെ. ദൈവങ്ങളെ വിറ്റു തിന്നുന്നവര്‍. അധ്വാനത്തിന്റെ മഹത്വം ദേഹത്തു സൂക്ഷിക്കാന്‍ കഴിയാത്തവര്‍. എന്നാല്‍ കാട്ടില്‍ കഴിയുന്ന ഈ ബ്രാഹമണ കുമാരന്മാര്‍ തനിക്ക് അതിശയവും ആഹ്ലാദവും നല്‍കി.


ഭിക്ഷ എല്ലാവരും തുല്യമായ് വീതം വെച്ചു കഴിക്കാന്‍ പറഞ്ഞ അമ്മായിയമ്മ. ആദ്യത്തെ വാചകത്തില്‍ തന്നെ മരുമോളുടെ നെഞ്ചിലേക്ക് തീക്കനല്‍ കോരിയിട്ടു. എന്നിട്ടും ആശ്വസിച്ചു ഇല്ല.! ഭിക്ഷ എന്തെന്നു മനസ്സിലാക്കാതെ പറഞ്ഞതാവും എന്ന്.. എന്നാല്‍ അവരുടെ കണ്ണില്‍ കണ്ട ആത്മ വിശ്വാസം തന്നെ തളര്‍ത്തി.


പിന്നീടുള്ള ദിവസങ്ങളില്‍ അറിയുകയായിരുന്നു ഒരു സ്ത്രീയെ. ദുരിതങ്ങളുടെയും കണ്ണീരിന്റെയും അവഹേളനങ്ങളുടെയും ആള്‍ രൂപത്തെ. എല്ലാം പറഞ്ഞു കഴിഞ്ഞ് ആ അമ്മ കണ്ണീരോടെ തന്നോട് മാപ്പിരന്നപ്പോള്‍ ഒന്നും പറയാന്‍ കഴിഞ്ഞില്ല ദ്രൗപതിക്ക്. തേടി നടന്നൊരു അമ്മയെ ലഭിച്ച ആശ്വാസമായിരുന്നു മനസ്സില്‍. ആ അമ്മക്കായ് അമ്മയുടെ മക്കളെ ഒരുമിച്ച് നിര്‍ത്താന്‍ താനൊരു മകളാവുകായായിരുന്നു... കണ്ണുകള്‍ ചോന്ന പട്ടുചേലത്തുമ്പാള്‍ തുടച്ച് പാഞ്ചാലി പുഞ്ചിരിച്ചു.. മുറിയിലേക്ക് അപ്പോള്‍ കടന്നുകയറിയൊരു മിന്നല്‍ വെട്ടത്തെയും തോല്പ്പിക്കുന്ന തെളിമയോടെ..


അന്ന് ചൂതില്‍ പരാജയപ്പെട്ട് മുഖം കുനിച്ചിരിക്കുന്ന ഭര്‍ത്താക്കന്മാരുടെ നടുവിലേക്ക് വലിച്ചിഴക്കപ്പെട്ടപ്പോള്‍ മിഴിയൊന്നുയര്‍ത്തവേ, അവരുടെ മുഖം കാണവേ.. ദേഷ്യമല്ല. പകരം തനിക്ക് അവരോട് വാല്‍സല്യമാണു തോന്നിയത്. അമ്മ മനസ്സിലെ വാല്‍സല്യം.

വസ്ത്രാക്ഷേപം നടത്താന്‍ ശ്രമിച്ച ദുശ്ശാസനന്റെ ശ്രമത്തെ പരാജയപ്പെടുത്താന്‍ ഏതു കരങ്ങളാണു ആദ്യം ഉണര്‍ന്നത്..? മേലങ്കി വലിച്ചെറിഞ്ഞു തന്നത്.? കൊട്ടാരം ദാസികള്‍ തനിക്ക് സഹോദരികളെപ്പൊലെയായിരുന്നല്ലോ..ധര്‍മ്മം നശ്ശിച്ചിട്ടില്ല എന്നു ബോധ്യപ്പെട്ട നിമിഷം. സദസ്സിലുണ്ടായിരുന്ന ഭൂരിപക്ഷം ധര്‍മ്മാലുക്കളും അവരുടെ കൈയിലുള്ള ഉപേക്ഷിക്കാന്‍ കഴിയുന്നൊരു വസ്ത്രം ഒരു സ്ത്രീയുടെ മാനത്തിനു മേല്‍ എറിഞ്ഞുകൊടുത്തു.. ജനവികാരം കണ്ട് ഭയന്നു പോയ കുരു വംശത്തെ താനൊറ്റക്ക് വെല്ലുവിളിച്ചത്. ധര്‍മ്മ ശാസ്ത്രങ്ങളെക്കുറിച്ച് പ്രഭാഷണം നടത്തി കുരു ശ്രേഷ്ഠരെ, ഞെട്ടിച്ചത്. എല്ലാം തിരിച്ചു തരാതിരിക്കാന്‍ കഴിയില്ലായിരുന്നു കണ്ണുപൊട്ടന്‍ കാര്‍ന്നവര്‍ക്ക്...


എന്നിട്ടും എല്ലാം തിരിച്ചുകിട്ടി ഭര്‍ത്താക്കന്മാരുമായി തിരിച്ചു നടക്കാന്‍ തുടങ്ങവേ, വീണ്ടും ചൂതുകളിക്കാന്‍ പോയ ധര്‍മ്മപുത്രരെ എല്ലാവരും പഴിച്ചപ്പോഴും താന്‍ ഉള്ളില്‍ ചിരിച്ചു... രാജാധികാരം ഒരു പെണ്ണിന്റെ കഴിവില്‍ നേടിയെന്നു വരും തലമുറ പറഞ്ഞു പരത്തിയാല്‍ ധര്‍മ്മ പുത്രരായ് ജീവിച്ചിരുന്നിട്ട് എന്തുകാര്യം...? കാട്ടിലേക്കു പോകാന്‍ മനസ്സ് ഒരുക്കി കാത്തിരിക്കാനേ ആവുമായിരുന്നുള്ളൂ...!


കാട്ടിലെ കഠിനമായ ജീവിതം. അക്ഷയ പാത്രം, സൂര്യന്റെ വരദാനം. ഓര്‍ത്തപ്പോള്‍ തെരുതെരെ ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല പാഞ്ചാലിക്ക്... കഥകള്‍.. കഥകളുടെ പുറത്തുപണിതുവെക്കുന്ന സൗധങ്ങളാണല്ലോ രാജ കീര്‍ത്തി! പാണ്ഡവരുടെ ഒപ്പമാണു ദേവന്മാര്‍ എന്നു നാട്ടില്‍ പാട്ടാക്കാന്‍ ഒരു കഥ. എത്ര വിളമ്പിയാലും തീരാത്ത പാത്രം. അതു കേട്ടറിഞ്ഞ് വന്ന് സുഭിക്ഷം ഭക്ഷിച്ച് യാത്രയാവുന്നവര്‍.. തനിക്കോ അവസാനത്തെ ആള്‍ക്കും വിളമ്പിക്കഴിഞ്ഞാല്‍ ഇല്ലാതാവുന്ന ശൂന്യമായ പാത്രം.. പട്ടിണി എന്നത് സ്ത്രീകള്‍ക്ക് അലങ്കാരവുമാണല്ലോ..
ദുര്‌വ്വാസാവിനെ പറഞ്ഞു വിട്ട കൗരവ ബുദ്ധി. മുനി തന്റെ നൂറുകണക്കിനു ശിഷ്യരുമായി വന്നപ്പോള്‍ തന്നെ ഭര്‍ത്താക്കന്മാര്‍ പേടിച്ചു വിറച്ചിരുന്നു.. തനിക്കതൊരു തമാശ മാത്രമായിരുന്നില്ല. ഒരു സ്ത്രീയോട് തന്റെ അമ്മ കുന്തിയോട് പണ്ട് ഈ വൃദ്ധന്‍ കാണിച്ച മഹാ അപരാധത്തിനു ഒരു പ്രതികാരം കൂടിയായിരുന്നു..

'വിഷക്കനികള്‍ കാട്ടില്‍ ധാരളമുണ്ട്. ഓര്‍ക്കുന്നുവോ കുന്തിയെ'?എന്ന ഒരു വാചകം മതിയായിരുന്നു ദുര്‍‌വ്വാസാവിനു ഓടി രക്ഷപ്പെടാന്‍.. ഊണിനു മുന്നെ കുളിക്കാന്‍ പോയ മഹര്‍ഷി പിന്നീടൊരിക്കലും പാണ്ഡവരെ ദ്രോഹിക്കാന്‍ വന്നതേ ഇല്ല.


യുദ്ധഭൂമിയില്‍ നിന്നും ദുശ്ശാസനനെ കൊന്ന് അവന്റെ ചോര കൈകളില്‍ കോരിയെടുത്ത് തന്റെ അഴിച്ചിട്ട മുടിയില്‍ പുരട്ടാന്‍ വന്ന ഭീമസേനനെ നോക്കി താന്‍ നിറഞ്ഞ് നിറഞ്ഞ് ചിരിച്ചു.. എന്തൊരു സ്നേഹമാണീ മനുഷ്യനെന്നു വിചാരിച്ച്. വലിയ ശരീരവും വലിച്ച് എല്ലാവരുടേയും പരിഹാസപാത്രമായ് നടന്നിരുന്ന അദ്ദേഹമില്ലായിരുന്നെങ്കില്‍ പാഞ്ചാലി ഉണ്ടാവുമായിരുന്നില്ല.ആദ്യകാലങ്ങളില്‍ അര്‍ജ്ജുനനന്റെ ശരീര സൗന്ദര്യത്തില്‍ ആകൃഷ്ടയായിരുന്നു,ആയോധനകലയിലെ നൈപുണ്യത്തെ ആരാധിച്ചിരുന്നു. എന്നാല്‍ കാലക്രമത്തില്‍ സ്നേഹിക്കാന്‍ ഒരു മനസ്സ് ആവശ്യമായി വന്നപ്പോള്‍ അത് ഭീമനിലാണു കണ്ടെത്തിയത്...


നാളെ യാത്രയാവണം. ഭര്ത്താക്കന്മാര്‍ക്കു പിന്നാലെ ഈ കുലവധുവും മഹാപ്രസ്ഥാനത്തിനൊരുങ്ങണം. ഈ ഭൂമിയില്‍ ഇനി പാഞ്ചാലിയെ പിടിച്ചു നിര്‍ത്താനൊന്നുമില്ല. തന്റെ എല്ലാ പുത്രന്മാരും യുദ്ധത്തില്‍ മരിച്ചിരിക്കുന്നു. കുന്തിക്ക് കൊടുത്ത വാക്ക് പാലിക്കപ്പെട്ടിരിക്കുന്നു. അഞ്ചു ഭര്‍ത്താക്കന്മാരെയും അവസാനം വരെ സം‌രക്ഷിച്ചിരിക്കുന്നു. അവര്‍ക്ക് നഷ്ടപ്പെട്ട രാജ്യവും അധികാരവും തിരിച്ചുകിട്ടി. ശത്രുക്കളെ പേടിക്കാതെ ഉറങ്ങാനുള്ള സുരക്ഷിതത്ത്വവും... എന്നാല്‍ ക്ഷത്രിയനു ശത്രുക്കളില്ലെങ്കില്‍ ഉറങ്ങാനും ജീവിക്കാനുമാവില്ലെന്ന സത്യം തിരിച്ചറിഞ്ഞപ്പോള്‍ വൈകിപ്പോയിരുന്നു..


നേരം വെളുത്തപ്പോല്‍ മഴ തോര്‍ന്നിരുന്നു. മാനം തെളിഞ്ഞിരുന്നു. ദ്രൗപതി കുളത്തില്‍ നീന്തിക്കുളിച്ചു.. താമരപ്പൂക്കള്‍ അവളുടെ ശരീരത്തെ ഉമ്മവെക്കവേ, അവള്‍ അവരോട് കുട്ടിമനസ്സോടെ പറഞ്ഞു: 'എന്റെ സുഗന്ധം നിങ്ങള്‍ തന്നതല്ലേ, തിരിച്ചെടുത്തോളൂ.. പാഞ്ചാലി യാത്രയാവുകയാണു.. ഭര്‍ത്താക്കന്മാരുടെ കാലടികള്‍ നോക്കി..'

എത്ര സമയം നീരാടിയിട്ടും പാഞ്ചാലിക്ക് മതി വന്നില്ല. ഒടുവില്‍ ഈറനോടെ തിരിച്ചു കയറവേ, അവള്‍ കുളത്തിലേക്കും താമരപ്പൂക്കളിലേക്കു തിരിഞ്ഞു നോക്കി വേദനിച്ചു... അവള്‍ സൃഷ്ടിച്ച ഓളങ്ങള്‍ അടങ്ങാന്‍ കൂട്ടാക്കാതെ താരപ്പൂക്കളുടെ കവിളിലടിച്ചുകൊണ്ടിരുന്നു..


കഠിനമായ മല നിരകള്‍, മഹാ പ്രസ്ഥാനത്തിനൊടുവില്‍ സ്വര്‍ഗ്ഗം പൂകാം എന്നാണു യുധിഷ്ഠിരന്‍ അനുജന്മാരോട് പറഞ്ഞിരിക്കുന്നത്.. ഭീമനതു തന്നോട് പറഞ്ഞപ്പോള്‍ താനദ്ദേഹത്തിന്റെ കണ്ണില്‍ നോക്കി ചിരിച്ചു.. ഭീമനും ചിരിച്ചു കൊച്ചുകുട്ടികളെപ്പോലെ.. താനപ്പോള്‍ ഓര്‍ത്തത്, താനും അദ്ദെഹവും കുട്ടികളായിരുന്നല്ലോ എന്നും.. അതല്ലേ, ദുര്യോദനനെ നോക്കി ഞങ്ങള്‍ ശിശു സഹജമായ് നിലവിട്ട് ചിരിച്ചത്.. അതല്ലേ ഈ പ്രശ്നങ്ങള്‍ക്കെല്ലാം കാരണം എന്ന് എല്ലാവരും പഴിച്ചത്.. പഴിചാരാനായ് ജന്മങ്ങള്‍ വേണമല്ലോ...


വലിയൊരു പാറയുടെ നിറുകയില്‍ നിന്ന് നോക്കിയപ്പോള്‍, അഗാധമായ താഴ്വാരം നിറഞ്ഞു നില്‍ക്കുന്ന പച്ചപ്പ്, മലയുടെ അതിരിനെ ഉമ്മവെച്ചു നില്‍ക്കുന്ന ആകാശം...
പാഞ്ചാലി താഴ്വാരത്തിലേക്ക് വീണ്ടും സൂക്ഷിച്ചു നോക്കി... അകലെ അകലെ ഒരു നീല ജലാശയം അതില്‍ നിറയെ താമരപ്പൂക്കള്‍... തന്റെ കണ്ണുകള്‍ ഇപ്പോഴും എത്ര സൂക്ഷമം എന്ന് ദ്രൗപതി ഓര്‍ത്തൂ..
മുകളിലേക്കു നോക്കേ, ഏറ്റവും മുന്നില്‍ യുധിഷ്ഠിരന്‍.. പിന്നില്‍ അനുജന്മാര്‍.. ഒന്നും ശ്രദ്ധിക്കാതെ സ്വര്‍ഗ്ഗാരോഹണം നടത്തുന്നു.... അവര്‍ നടന്നു കയറിയ മണ്ണിനെ തൊട്ട് തലയില്‍ വെച്ചു ദ്രൗപതി. കുലവധു ഒരാചാരവും തെറ്റിക്കേണ്ട....


എന്നും മനസ്സ് കൊതിച്ചുകൊണ്ടിരുന്ന ഒരു സ്വപനത്തിലേക്ക് ദ്രൗപതി വലിച്ചടുപ്പിക്കപ്പെട്ടു.. അനഥമായ ബാല്യത്തില്‍ പലപ്പോഴും കൊതിച്ചിരുന്ന സ്വപ്നം... പങ്കുവെക്കപ്പെടാന്‍ പോകുന്ന അവസ്ഥയെ ശപിച്ചപ്പോള്‍ തോന്നിയ ഉപായം.. ദ്രൗപതി എന്നും ആഗ്രഹിച്ചിരുന്ന പ്രണയിച്ചിരുന്ന ആ സ്വപ്നത്തിലേക്ക്
അവള്‍ കാലെടുത്തുവെച്ചു............

'ദ്രൗപതീ'എന്ന് ഭീമന്റെ അലര്‍ച്ച കേട്ടൂ......
അവള്‍ കണ്ണുകള്‍ അടച്ചു.. ഇഷ്ടപ്പെട്ട പുരുഷന്‍ പേരു ചൊല്ലി വിളിച്ചിരിക്കുന്നു.. സ്നേഹതീവ്രതയാല്‍ ദ്രൗപതിയുടെ കണ്ണുകള്‍ നിറഞ്ഞു..

അവള്‍ താഴേക്ക് താഴേക്ക് ...

അവളെ കൈകളാല്‍ ഏറ്റുവാങ്ങാന്‍ താമരക്കുളം കാത്തു കാത്ത്....

Thursday, March 12, 2009

കുന്തി...കരയുകയായിരുന്നു...

ഗാന്ധാരി, എന്നെ തോല്പിച്ചു.
ഓര്‍ത്തപ്പോള്‍ കുന്തിയുടെ മനസ്സു പുകഞ്ഞു. ജീവിതത്തില്‍ അനുഭവിക്കേണ്ടി വന്ന യാതനകളെത്ര. രാജകുമാരിമാര്‍ക്ക് ജീവിതം രാജ്യത്തിനു വേണ്ടി ഹോമിക്കാനുള്ളതാണല്ലോ. രാജാക്കന്മാര്‍ തലയില്‍ സ്വര്‍ണ്ണകിരീടം ചൂടി തലയിലെ ഗൗര്‌വ്വും അഹങ്കാരവും മൂടിവെക്കുന്നു. മണ്ടത്തരങ്ങള്‍ കാണിക്കുന്ന തല സം‌രക്ഷിക്കാന്‍ സ്വര്‍ണ്ണ കിരീടം..!. ആ അഹങ്കാരത്തിനു കീഴില്‍ ഞെരിഞ്ഞമരാന്‍ സ്ത്രീ ജന്മങ്ങളും.

എല്ലാ സ്വാതന്ത്ര്യവും തന്ന് അച്ഛന്‍ വളര്‍ത്തി.എന്നാലും എന്തൊരു പേടിയായിരുന്നു അദ്ദേഹത്തിനു. അതല്ലേ മഹാമുനിയെന്ന അഹങ്കാരവുമായ് കൊട്ടാരത്തിലെത്തിയ ദുര്‍‌വ്വാസാവിനെ പരിചരിക്കാന്‍ സ്വന്തം മകളെ തന്നെ പറഞ്ഞയച്ചത്.

കുമാരിയായിരുന്ന താന്‍, പ്രായത്തിന്റെ ചാപല്യങ്ങളൊന്നും അറിയാതിരുന്ന ഒരു പെണ്‍കുട്ടി. ഒരു വയസ്സനെ പരിചരിക്കാന്‍ നിയോഗിക്കപ്പെടുക. അതും മൂക്കത്ത് ശുണ്ഠിയും വാക്കുകളില്‍ തീയും സൂക്ഷിച്ചൊരു കടല്‍ക്കിഴവനെ,സന്തോഷിപ്പിക്കാന്‍, ലോകം പരിക്കുകളേല്പ്പിക്കാത്തൊരു കന്യകയെ വിട്ടുകൊടുക്കുക.

അച്ഛന്‍ മുഖത്തു നോക്കിയില്ല. അപമാന ഭീതിയില്‍ കുനിഞ്ഞ ആ ശിരസ് പിന്നീടൊരിക്കലും മകളുടെ നേരെ ഉയര്‍ന്നിട്ടുമില്ല. പിതാവിനെ തോല്പിക്കാന്‍ താന്‍ പിന്നീട് അദ്ദേഹത്തിന്റെ മുന്നില്‍ എത്തിയിട്ടില്ലാ എന്നതല്ലേ സത്യം..

ഒരു വര്‍ഷത്തെ അഗ്നി പരീക്ഷണം. കിഴവനായിട്ടും എന്തൊരു ശക്തിയായിരുന്നു ദുര്‍‌വ്വാസാവിനു, മാന്തളിരിനു മുകളില്‍ മദിച്ചു നടക്കുന്നൊരു കാളക്കൂറ്റന്‍. ഓര്‍ത്തപ്പോള്‍ കുന്തിക്ക് സന്യാസത്തിന്റെ മുഖത്ത് കാര്‍ക്കിച്ചു തുപ്പാന്‍ തോന്നി.

ഒടുവില്‍ കൊട്ടാരവാസം മടുത്തപ്പോള്‍ സന്യാസി ഇറങ്ങി നടന്നു. ഒരു വരവും തന്ന്.. ആ വരത്തെ ജനിച്ചപ്പോഴേ നദിയിലൊഴുക്കിയില്ലേ ഞാന്‍. എന്തേ ആ കുഞ്ഞിനോട് അലിവു തോന്നാതിരുന്നത് ? സ്നേഹത്തോടെ അതിനെ ഒന്നുമ്മ വെക്കാന്‍ പോലും തനിക്ക് കഴിഞ്ഞില്ലല്ലോ... തന്റെ അമ്മ മനസ്സ് അന്നേ എവിടെയോ കളഞ്ഞു പോയിരുന്നോ?

പാണ്ഡുവിനെ വിവാഹം കഴിക്കാനുള്ള ആലോചന വന്നപ്പൊഴും താന്‍ എതിര്‍ത്തില്ല. എതിര്‍ത്തിട്ടും, എന്തു കാര്യം?

ഭയരഹിതാനായൊരു അച്ഛന്റെ മകളായാണു പിറക്കേണ്ടതെന്നു മാത്രം തോന്നി.!

മാദ്രിയോട് ആദ്യമൊക്കെ അകല്‍ച്ചയായിരുന്നു. തന്നെക്കാള്‍ സുന്ദരി, രാജാവിനു അതിനാല്‍ അവളോട് പ്രിയമേറെയും..

എന്നിട്ടും അനന്തരാവകാശികളില്ലാതെ വന്നപ്പോള്‍ തന്നോട് ആരെയെങ്കിലും ഉത്തമ പുരുഷന്മാരെ കണ്ടെത്താനും അതില്‍ രാജവംശം നില നിര്‍ത്താനും പറഞ്ഞ രാജാവിന്റെ മുഖത്ത് എന്തു വികാരമായിരുന്നു...? അതിനും ഒരു കള്ളക്കഥ ചമച്ചതു കേട്ട് അന്ന് ഉള്ളില്‍ എത്ര ചിരിച്ചൂ താന്‍.. കാമമോഹിതനായ മാനിന്റെ ശാപം...അതോ പിന്നിട്ട വഴികളില്‍ വലിച്ചെറിഞ്ഞ പെണ്‍കുട്ടികളുടെ ശാപമോ?

പ്രതികാരത്താല്‍ പുകയുകയായിരുന്നു മനസ്സ്. അതിനാല്‍ ഒരു കഥമെനയാന്‍ തനിക്കും സാധിച്ചു. ദുര്‌വ്വാസാവ് തന്ന വരം...ഏതു ദേവനെയും പ്രീതിപ്പെടുത്താന്‍ കഴിയുക എന്ന വരം.. !

തനിക്കെന്നും കൊട്ടാരത്തില്‍ അദ്ദേഹമായിരുന്നല്ലോ താങ്ങും തണലും ഈ കുന്തിയുടെ സ്ത്രീ മനസ്സ് മനസ്സിലാക്കിയത് അദ്ദേഹം മാത്രം. എന്നിട്ടും ശൂദ്ര സ്ത്രീയില്‍ ജനിച്ചുവെന്ന കാരണം പറഞ്ഞ് അധികാരത്തിന്റെയൂം അവകാശത്തിന്റെയും അകത്തളത്തിനു പുറത്തു നിര്‍ത്തിയ വിദുരര്‍...പ്രണയമായിരുന്നു അദ്ദേഹത്തോട്, ആ സൗമ്യതയോട് ആ അറിവിന്റെ നിറവിനോട്...വിദുരരെ തന്റെ മക്കളുടെ അച്ഛന്റെ സ്ഥാനത്ത് കണ്ടപ്പോള്‍ തെല്ലും കുറ്റബൊധം തോന്നിയില്ല. രാജകൊട്ടാരത്തില്‍ നിന്നും അകറ്റി നിര്‍ത്തപ്പെട്ടൊരു മനുഷ്യന്റെ മകനെ രാജാവാക്കുക.. ഒരു പ്രണയിനിക്ക് അതില്പ്പരം എന്താണു നല്‍കാനുണ്ടാവുക.. ഹൃദയം കൊണ്ട് അടുത്ത ബന്ധം.. !

മൂന്നു കുട്ടികള്‍..!
മൂന്നു ദേവന്മാരെന്നു ഭര്‍ത്താവിനെ പറഞ്ഞു പറ്റിക്കാനും പ്രയാസമില്ലായിരുന്നു.
ഒടുവില്‍ മാദ്രിക്ക് ആ മന്ത്രം പറഞ്ഞുകൊടുക്കാന്‍ പറഞ്ഞ ഭര്‍ത്താവിന്റെ ബുദ്ധിയോട് ബഹുമാനം തോന്നി..
ഭാഗ്യം ! അവള്‍ക്കും പ്രണയിക്കാനൊരാള്‍ ഉണ്ടായിരുന്നത്.. എന്നും മനസ്സിനും ശരീരത്തിനും അസുഖം ബാധിച്ചൊരു പെണ്‍കുട്ടി, കൊട്ടാരം വൈദ്യനെയല്ലാതെ ആരെ പ്രണയിക്കാന്‍..!

രാജാവിന്റെ സംശയം കൊട്ടാരം വൈദ്യന്റെ ജീവനാണപഹരിച്ചത്.

വീണ്ടും മന്ത്രം പറഞ്ഞുകൊടുക്കാന്‍ തന്നെ നിര്‍ബ്ബന്ധിച്ച രാജാവിനോട് തനിക്കും രാജ്യതന്ത്രം പറയേണ്ടി വന്നൂ..

ഭര്‍ത്താവിന്റെ ചിതയില്‍ച്ചാടി ജീവനൊടുക്കാന്‍ മാദ്രി തിടുക്കം കൂട്ടി. പ്രണയം നശ്ശിപ്പിക്കപ്പെട്ടൊരു പെണ്‍കുട്ടിക്ക് അതല്ലാതെ എങ്ങനെ കുല സ്ത്രീ ധര്‍മ്മം അനുഷ്ഠിക്കാന്‍... ?

ജീവിതം പിന്നീട് അഗ്നി പരീക്ഷണങ്ങളുടേതായിരുന്നു.കൗരവരാജ സദസ്സില്‍ ഒരു വിധവക്ക് എന്തവകാശം ? ജീവിക്കാനും മക്കളെ ജീവിപ്പിക്കാനും വേണ്ടിയുള്ള സമരമായിരുന്നു പിന്നീട് ജീവിതം..

ആരായിരുന്നു അരക്കില്ലം നിര്‍മ്മിച്ചതും അതിനു തീ കൊളുത്തിയതും... ശകുനിയോ, അതോ ഭര്‍ത്താവിന്റെ ജേഷ്ഠനോ...?
മക്കളെ കഥകളുടെ ബലത്തില്‍ വളര്‍ത്തേണ്ടി വരുന്നൊരമ്മ. ജീവിച്ചിരിക്കുന്ന അച്ഛന്‍ നിസംഗനാവുമ്പോള്‍ ഒരമ്മക്ക് അതല്ലേ സാധിക്കൂ..?

അന്ന്, കുലം ചൊദിക്കപ്പെട്ട് അപഹാസ്യനായ് നില്‍ക്കുന്ന കര്‍ണ്ണനെ കണ്ടപ്പോള്‍ മനസ്സ് തുടിച്ചുപോയ്, താന്‍ നദിയിലെറിഞ്ഞു കളഞ്ഞ കുഞ്ഞിനെക്കുറിച്ചോര്‍ത്ത് ആദ്യമായ് മനസ്സു നൊന്തു.അവനിപ്പോള്‍ എവിടെയായിരിക്കും...?അവനും ഇതുപോലെ അപഹാസ്യനാക്കപ്പെട്ട് എവിടെയെങ്കിലും...തന്റെ കുഞ്ഞ്...
ഒരമ്മക്ക് അമ്മയാവാതിരിക്കാന്‍ കഴിയില്ലെന്ന തിരിച്ചറിവായിരുന്നു അത്.. മോഹാലസ്യത്തില്‍ നിന്നുണര്‍ന്നപ്പോള്‍ കഥ വേറേ ചമക്കപ്പെട്ടിരുന്നു. കുന്തിയുടെ മകനാണു കര്‍ണ്ണന്‍ എന്ന്...കഥകള്‍ക്ക് പഞ്ഞമില്ലല്ലോ..!

ഒരു രാജവംശത്തോട് ഒറ്റക്ക് പൊരുതി നില്‍ക്കാന്‍ ഈ കുന്തിയാര്..? ഒരു നിമിഷം തെറ്റിയാല്‍ ജീവന്‍ പോകുമെന്ന അവസ്ഥ.

പല പിതാക്കളില്‍ ജനിച്ചുവെന്നു വിശ്വസിക്കുന്ന തന്റെ മക്കളെ തനിക്ക് എന്തിലെങ്കിലും ബന്ധിച്ചു നിര്‍ത്തണമായിരുന്നു. അതല്ലേ ദ്രൗപതിയെ എല്ലാവരുടേയും ഭാര്യയാക്കേണ്‍ടി വന്നത്.. അര്‍ജ്ജുനനെ പ്രണയ പൂര്‍‌വ്വം വീക്ഷിച്ച മിഴികള്‍ കണ്ടില്ലെന്നു നടിക്കേണ്ടി വന്നു..മനസ്സില്‍ ഒരു സ്ത്രീയോട് മാപ്പിരന്നതന്നായിരുന്നു.

രാജകുമാരന്മാരുമായി കൊട്ടാരത്തിലേക്കു തിരിച്ചെത്തി, അവരെ കൊണ്ട് മറ്റൊരു രാജധാനി നിര്‍മ്മിച്ച് അവിടെ കഴിഞ്ഞപ്പോഴും മനസ്സ് അസ്വസ്ഥമായിരുന്നു.

എത്രയൊക്കെ പറഞ്ഞുകൊടുത്തിട്ടും എന്തേ, യുധിഷ്ഠിരന്‍ വിഡ്ഡിത്തരങ്ങള്‍ കാണിക്കുന്നുവെന്നു വിദുരരോട് ചോദിച്ചപ്പോള്‍... അദ്ദേഹം നിറമിഴിയോടെ പറഞ്ഞു.."ഭദ്രേ, അവനതിനേ കഴിയൂ... ചൂത് എന്നത് ഒരു കുരുക്കാണെന്ന് അറിഞ്ഞിട്ടും അതില്‍ നിലനില്‍ക്കേണ്ടി വരിക. അല്ലെങ്കില്‍ നേരിട്ടൊരു യുദ്ധമാവും ഉണ്ടാവുക...ഉന്മ്മൂല നാശം."

അന്നു മുതല്‍ താനൊരു യുദ്ധ തന്ത്രഞ്ജയായി. ഒരു സ്ത്രീ മനസ്സ് യുദ്ധം നയിക്കാനിറങ്ങിയാല്‍ ഏതു രാജവംശത്തിനാണതിനെതിരു നില്‍ക്കാനാവുക..?

കര്‍ണ്ണനെ മകനായ് ഏറ്റെടുത്തൂ... മഹാ തന്ത്രശാലിയായ കൃഷ്ണനു തന്റെ മക്കളെ വിട്ടുകൊടുത്തൂ. ഒരേ ഒരു ലക്ഷ്യം മാത്രമായിരുന്നു മനസ്സില്‍ . എല്ലാ തനിക്കെതിരെ നിന്നവരെ നശ്ശിപ്പിക്കുക. തന്റെ ജീവിതം വഴി മുട്ടിച്ചവരെ തകര്‍ത്തു തരിപ്പണമാക്കുക..

യുദ്ധത്തില്‍ കൗരവരെ മുച്ചൂടും മുടിച്ചു.. യുധിഷ്ഠിരന്‍ രാജാവുമായി..

ഇനി ഈ അമ്മക്ക് സ്വസ്ഥയാവണം.. അഭിമന്യുവിനെ ലാളിക്കാനോ കൊതിതീരെ ഒന്നുമ്മ വെക്കാനോ സാധിച്ചില്ല. പേരക്കുട്ടികളെ ഉമ്മ വെക്കാന്‍ പേടിയായിരുന്നു.. മുത്തശ്ശിയുടെ ചുണ്ടുകള്‍ അവരെ ചുട്ടുപൊള്ളിക്കുമോ എന്ന ഭയം.. മനസ്സിലെ അഗ്നി ചുണ്ടിലൂടെ അവരെ കരിച്ചാലോ എന്ന ഭീതി..ഇപ്പോള്‍ തന്റെ മനസ്സ് തെളിനീര്‍ ത്തടാകം പോലെ ശാന്തമാണു...കുളിരാര്‍ന്നതാണു.. അഭിമന്യുവിന്റെ പൊന്നോമല്‍ പൈതലിനെ കൊതി തീരെ ലാളിക്കണം.. അവനെ ഉമ്മവെച്ച് ഉമ്മവെച്ച് താനിതുവരെ തന്റെ പേരമക്കള്‍ക്കായ് ഉള്ളില്‍ സൂക്ഷിച്ച എല്ലാ സ്നേഹവും പകരണം...ഓര്‍ത്തപ്പോഴേ മനസ്സു തുടിച്ചുവല്ലോ.. കുന്തി ഒരു മുതു മുത്തശ്ശിയായിരിക്കുന്നു...

സഫലമായ യാത്ര.........!
.
മനസ്സിലെ സന്തോഷം നീണ്‍ടു നിന്നില്ല.. ധൃതരാഷ്ട്രരും ഗാന്ധാരീ ദേവിയും കാട്ടിലേക്കു സന്യസിക്കാന്‍ പോകുന്നു.. ഒപ്പം വിദുരരും...

കുന്തി നടുങ്ങിപ്പോയ്, എത്ര നിസാരമായ് ഗാന്ധാരി തന്നെ തോല്പ്പിച്ചിരിക്കുന്നു.. ഇനി തനിക്കീ രാജകൊട്ടാരത്തില്‍ മക്കള്‍ക്കൊപ്പം വാഴാനാവുമോ? എല്ലാ മക്കളെയും കൊന്നൊടുക്കപ്പെട്ട വൃദ്ധ ദമ്പതികളെ കാട്ടിലേക്കയച്ച് താന്‍ ഇവിടെ സുഖാമായ് വാഴുന്നുവെന്ന് ജനം പറയില്ലേ.. താന്‍ ജീവനേക്കാളേറെ സ്നേഹിച്ച വിദുരര്‍, അദ്ദേഹമില്ലാതെ എനിക്കെന്തിനാണീ കൊട്ടാരം..?

അവര്‍ക്കൊപ്പം പോകാന്‍ മനസ്സ് ഒരു നിമിഷം കൊണ്ട് ഒരുങ്ങി..
പാടില്ലാ എന്നു നിബ്ബന്ധിച്ച മക്കളെ സൗമ്യമായ് ആശ്ലേഷിച്ചു..യുധിഷ്ഠിരനോട് മാത്രം പറഞ്ഞു...' മകനേ ഒരു അമ്മയുടെ കടമ ഞാന്‍ നിങ്ങള്‍ക്കായ് നിര്‌വ്വഹിച്ചു.. ഇനി ഒരു ഭാര്യയായ് എനിക്ക് കാട്ടിലേക്ക് പോകണം.. നിങ്ങളുടെ അഛനെ പരിചരിക്കാന്‍...'
..നടുങ്ങി നിന്ന മകന്റെ നിറുകയില്‍ ഒരുമ്മ അലിവോടെ...

കുന്തി യാത്രവാവുന്നു... ചെറുപ്പത്തില്‍, ഒരു വൃദ്ധനെ പരിചരിക്കാന്‍ വിധിക്കപ്പെട്ട ഒരു സ്ത്രീ... അവളുടെ ജീവിതാവസാനത്തിലും... പരിചരണത്തിനായ് നിയോഗിക്കപ്പെട്ടിരിക്കുന്നു...ഒരേ ഒരു വ്യത്യാസം മാത്രം... പണ്ട് അവള്‍ നിര്‍‌ബ്ബന്ധിക്കപ്പെട്ട് ഏറ്റെടുത്ത ഒരു കാര്യം ഇന്ന് നിറമനസ്സോടെ ഏറ്റെടുത്തു......

കൊട്ടാരത്തിന്റെ മട്ടുപ്പാവില്‍ നിന്നും കുന്തി പുറത്തേക്കു നോക്കി...
ചന്ദ്രന്‍, ഉദ്യാനത്തെ നനച്ചിരുന്നു...!