Tuesday, April 3, 2012

എന്റെ കാമുകിമാരുടെ വീര ചരിതങ്ങള്‍......

മുതുകില്‍ ആഞ്ഞു കടിച്ചുകൊണ്ടിരുന്ന ഒരു കൊതുകിനെ അടിച്ച് കൊല്ലാന്‍ അവളെ ഞാന്‍ വിളിച്ചപ്പോള്‍ അവള്‍ മുഖം വീര്‍പ്പിച്ച് പറഞ്ഞു... “ഞാന്‍ ആരുമല്ലല്ലോ നിങ്ങള്‍ നിങ്ങടെ കാമുകിമാരെ വിളിക്ക് എനിക്ക് ആരാച്ചാരുടെ പണിയൊന്നുമില്ല..!”

“എടീ, നിന്നെ സ്നേഹിക്കുന്ന ഓരോ തുള്ളിച്ചോരയുമാണു ഈ കൊതുകെന്ന കശ്മലന്‍ വലിച്ച് കുടിക്കുന്നത്...”

“പിന്നെ പിന്നെ എന്നോടീ പുന്നാരം പോലെ നാടു നീളെ നടന്ന് പുന്നാരം പറഞ്ഞ് ഇപ്പോള്‍ എത്രയാ നിങ്ങള്‍ക്ക് കാമുകിമാര്‍... നിങ്ങടെ ചോരമുഴുവന്‍ കൊതുകും മൂട്ടയും അട്ടയും രസിച്ച് കുടിച്ച് പോകട്ടെ...”

അവള്‍ അനങ്ങുന്നില്ല... മടി മൂത്ത് ഞാന്‍ കൊതുകിന്റെ വയറ്റില്‍ നിറയുന്ന എന്റെ ചോരയുടെ കാര്യമോര്‍ത്തിരുന്നു. ഓരോതുള്ളിച്ചോരക്കും പ്രതികാരം ചെയ്യാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും ബഷീര്‍ വചനം ഓര്‍ത്ത് മിണ്ടാതിരുന്നു.......

"ഠപ്പോ" പൂരത്തിനു ഇരുട്ടമിട്ട് പൊട്ടുന്നതിലും ഉച്ചത്തിലും ആഘാതത്തിലും അവള്‍ എന്റെ പുറത്ത് ആഞ്ഞടിച്ചു... കൊതുക് ചത്തില്ല. അത് മൂളിമൂളി ഞങ്ങള്‍ക്ക് ചുറ്റും പറന്നു...

അവള്‍ ആഹ്ലാദിച്ച് ചിരിച്ചു.. ഞാനൊന്നും മിണ്ടാതെ വേദന സഹിച്ചിരുന്നു... “കാമുകിമാരെക്കുറിച്ചോര്‍ത്തിരിക്കുവാണോ...?”

“ഉം...”

“അവളുമാരുടെ പേരൊക്കെയൊന്ന് പറഞ്ഞേ...?”

“എന്തിനാടീ...?”

“അവളുമാരുടെ തലയില്‍ ആറ്റം ബോംബിടാന്‍...”

“പറഞ്ഞില്ലെങ്കില്‍...?”

“നിങ്ങടെ തലയില്‍ ഞാനാ ബോംബിടും..!”

പ്രണയം വളരെ നല്ലതാണു പക്ഷേ, പ്രണയത്തിന്റെ പേരില്‍ രക്തസാക്ഷിയാവുന്നത് അത്ര നല്ല കാര്യമല്ല..

ഞാന്‍ പറഞ്ഞു...

“സൈനബ..”

“ഉം....”അവള്‍ മൂളി..

“സുഹറ...”

“ഉം..ഉം....”വീണ്ടും മൂളി...

“സാറാമ്മ...”

“ഉമ്മ്മ്മ്മ്മ്മ്മ്ം....”ഉച്ചത്തില്‍ മൂളീ...

“ഫെര്‍മിനാന്‍ഡാ ഡാസാ...”

ഇത്തവണ മൂളല്‍ കേട്ടില്ല. അയാള്‍ തല ചെരിച്ച് നോക്കിയപ്പോള്‍ അവള്‍ അമ്പരന്നിരിക്കുന്നു... “ഏതവളാ അവള്‍...? നമ്മുടെ നാട്ടുകാരിയല്ലേ...?”

ഞാന്‍ ചിരിച്ചു...

“എന്തിനാ മനുഷ്യേനേ ഞാന്‍ ഇത്രയും സ്നേഹിച്ചിട്ടും ഈ നാടു നീളെ നടന്ന് പ്രണയിക്കുന്നത്...?എന്റെ പ്രണയത്തില്‍ വല്ല കലര്‍പ്പുമുണ്ടോ...? സമയാ സമയം ചായ കാപ്പി പലഹാരങ്ങള്‍ ഉണ്ടാക്കിത്തരുന്നില്ലേ ?”

“ഉണ്ട്...”

“നിങ്ങടെ കുഞ്ഞിനെ പെറ്റ് പൊന്നുപോലെ വളര്‍ത്തുന്നില്ലേ...?”

“ഉണ്ട്...”

ഇത്തവണ അവള്‍ അതി രൂക്ഷമായും പൈശാചികമായും അയാളെ ആക്രമിച്ചു...

“കാരണം പറ...എന്നേത്തിന്റെ സൂക്കേടാ നിങ്ങള്‍ക്ക്...?”

“എടീ, ഞാന്‍ സൈനബയെ പ്രണയിക്കുന്നത്... മുച്ചീട്ടു കളിക്കാരന്റെ രൂപാച്ചീട്ടില്‍ സൂചിക്ക് തുളയിട്ട് എന്നെ വിജയിപ്പിക്കാന്‍...”

“ങേ.....” അവളുടെ ഒരു കണ്ണ് ചെറുതായി

“സുഹറയെ പ്രണയിക്കുന്നത്.... എന്റെ കാലില്‍ പരു വരുമ്പോള്‍ അടുത്തിരുന്ന് ഊതിയൂതി അതിന്റെ നീറ്റലും വേദനയും ആറ്റാന്‍....”

“അയിനു ഞാനില്ലേ....?”

“നീ എന്റെ പരുക്കില്‍ ചുംബിക്കുമോ...?”

“അയ്യേ..... അങ്ങനെ വന്നാല്‍ ആശൂത്രീ കൊണ്ടെ കീറിച്ച് മരുന്ന് വെച്ച് ഇഞ്ചക്ഷനെടുക്കണം...!”

“അപ്പോള്‍ സാറാമ്മയെ പ്രണയിക്കുന്നതോ...?”

“ഞാന്‍ സമ്പാദിച്ചുകൊണ്ടുവരുന്നതെല്ലാം ചെലവാക്കാതെ സൂക്ഷിച്ചുവെക്കാന്‍... അവസാനം എനിക്ക് അതൊരു പ്രണയലേഖനമായി തരാന്‍......”

ഇത്തവണ അവള്‍ എന്നെ തുറിച്ച് നോക്കുകയും അമ്പരക്കുകയും ചെയ്യ്തൂ...

“എന്നാ ആ മാദാമ്മയെ എന്നേത്തിനാ പ്രണയിക്കുന്നെ....?”

“അത് വയസ്സുകാലത്ത് എന്റെ പുറം ചൊറിഞ്ഞ് തരാന്‍.....”

“അപ്പോള്‍ അപ്പോള്‍ ഞാനോ...?”

അവളുടെ കരച്ചിലിന്റെ ചീളുകള്‍ നെഞ്ചിനെ കീറുമ്പോള്‍ ഞാന്‍ പറഞ്ഞൂ...

“നീ ഷെഹറസാദ്.....!

ഓരോ രാവുകളില്‍ എനിക്കായ് കഥ പറയേണ്ടവള്‍.... കഥയായ് മാറേണ്ടവള്‍....”

“ഇല്ല...!

ഞാന്‍ ഞാനാണു......... ഞാനൊരു ഷെഹറസാദുമല്ല....

സാറ് സാറിന്റെ പ്രണയിനികളുമായി സുഖിച്ചോ....ഞാന്‍ എന്റെ കൊച്ചിനെ താരാട്ടുപാടിയുറക്കട്ടെ ... അതിനു നിങ്ങടെ കാമുകിമാരൊന്നും വരില്ലെ’ന്ന് പരിഭവിച്ച് ചാടിത്തുള്ളിയവള്‍ നടന്നകന്നപ്പോള്‍..........

പഴയ കൊതുക് ധൈര്യത്തോടെ പറന്നു വന്ന് എന്റെ നെഞ്ചില്‍ നിന്നും ചോരകുടിക്കാന്‍ തുടങ്ങിയിരുന്നു....!

4 comments:

Unknown said...

ഫെര്‍മിന ഡാസയും ഫ്ലോറന്റിനോ അരിസയും ... മൂന്നു ദിവസമായില്ല ഞാന്‍ അവരെ അവരുടെ സ്വകാര്യതയില്‍ തുഴയാന്‍ വിട്ടിട്ട് ....
കാമുകിമാരെല്ലാം കൊള്ളാം

MUHAMMED SAJEER K said...
This comment has been removed by the author.
സജീര്‍ നടുവണ്ണൂര്... said...

orupaadu ishtaayi...

ഭ്രാന്തന്‍ ( അംജത് ) said...

ബഷീറിയന്‍ അനുകരണം ഒരു പേപ്പട്ടിയെപ്പോലെ വായനയെ കടിച്ചുകീറി ആസ്വാദനത്തെ കൊന്നുകളഞ്ഞു !