Tuesday, April 3, 2012

എന്റെ കാമുകി ആനയെ സ്വപ്നം കണ്ടപ്പോള്‍............

അതിരാവിലെ വിളിച്ചുണര്‍ത്തി അവള്‍ പറയുന്നൂ 'ഞാന്‍ ഒരു ആനസ്വപ്നം കണ്ടു..' എഴുന്നേല്‍ക്കാന്‍ തെല്ലും മനസ്സില്ലാതെ ഞാന്‍ പറഞ്ഞൂ.. 'നീ ആനയും ഞാന്‍ ഉറുമ്പും എന്നാവും അല്ലേ ?'. ' പോടാ പോടാ 'എന്നവള്‍ കലമ്പി... പിന്നെ സീരിയസായ് പറഞ്ഞൂ.. 'അദേയ്, ഇത് അല്പം സീരിയസാണു.. നീ കേട്ടേ പറ്റൂ..'

'ഉം...'

ഞാന്‍ മൊബൈല്‍ ശബ്ദത്തെ സ്പീക്കറിനെ ഏല്പിച്ച് അലസമായ് കിടന്നു..

'നമ്മള്‍ ഒരു ഇടവഴിയേ നടന്നു പോകുകയായിരുന്നേ.. അപ്പോള്‍ എതിരെ ഒരാന വരുന്നു.. ഈ ആനയുടെ പ്രത്യേകത അതിനെ പേടിയോടെ നോക്കിയാല്‍ ഉപദ്രവിക്കും എന്നാണേ...'

കഥ പറച്ചില്‍ കേള്‍ക്കാനില്ല... ഹലോ ഹലോ നീ എവിടെ ഞാന്‍ ഉറക്കെ ഉറക്കെ ചോദിച്ചു...

'ഹേയ്, ഇങ്ങട് നോക്ക് ഞാനീ മരത്തിന്റെ കൊമ്പിലുണ്ട്..'

'എന്താ നിന്റെ കാമുകി എന്നെക്കണ്ട് പേടിച്ചോ ?'ആന എന്റെ കണ്ണുകളിലേക്ക് രൂക്ഷമായ് നോക്കി..

'ഇല്ലല്ലോ ഗജവീരാ... അവള്‍ ഒരു മരം കേറിയാ ആ മാവിന്റെ കൊമ്പില്‍ ഒരു മാമ്പഴം കണ്ടില്ലേ അത് പറിക്കാന്‍ അവള്‍ കയറിയതല്ലേ...'

ആനക്ക് കാര്യം മനസ്സിലായ്... അത് ഒരു ചിരി ചിരിച്ചു.. ഒരു ആനച്ചിരി.. കൊമ്പുകള്‍ മെല്ലെ മെല്ലെ ഇളകി.. തുമ്പികൈ ചുരുട്ടി കൊമ്പില്‍ പിടിച്ചു. ചെവികള്‍ ആഞ്ഞു വീശി.. ആന വയര്‍ കുലുങ്ങും മട്ടില്‍ ചിരിച്ചു..

'അതേയ് അവള്‍ എന്നെക്കണ്ട് പേടിച്ചിട്ടാ മരത്തില്‍ കേറിയതെന്ന് എനിക്കറിയാം എന്നാലും നിന്റെ മറുപടി എനിക്കിഷ്ടമായ്.. ഈ സമയത്തല്ലേ നിനക്ക് നിന്റെ കാമുകിയെ മരം കേറി എന്ന് വിളിക്കാന്‍ പറ്റൂ..

അവളെയും കൂട്ടി ആ വായനശാലയിലേക്ക് പൊയ്ക്കോ... അവിടെ വായിക്കാന്‍ ധാരാളം പുസ്തകങ്ങളുണ്ട്..'



പിന്നീട് ആന എന്റെ ചെവിയില്‍ മന്ത്രിച്ചു.. 'ഇറങ്ങി വരുമ്പോള്‍ അവളോട് ആ മാമ്പഴം കൂടി പറിച്ചോണ്ട് വരാന്‍ പറയൂ..'

ആന വ്യാകരണത്തെറ്റില്ലാതെ നടന്നകന്നു..

അവള്‍ മരത്തില്‍ നിന്നും പതിയെ പതിയെ ഇറങ്ങി വന്നൂ.. മാങ്ങാച്ചാര്‍ അവളുടെ ചുണ്ടിലൂടെ ഒലിച്ചിരുന്നു.. അവളുടെ കൈകളില്‍ മാമ്പഴച്ചാര്‍...

എന്റെ ദേഷ്യം പൂണ്ട കണ്ണുകളെ അവഗണിച്ച് അവള്‍ ചോദിച്ചു: 'ആന എന്താ പറഞ്ഞത് ?'

'നീ ഒരു കൊതിച്ചിയാണെന്ന്...'

അവള്‍ കൈകള്‍ എന്റെ മൂക്കിന്‍ തുമ്പത്ത് മണപ്പിച്ചു..

ഞാന്‍ വായനശാലയിലേക്ക് നടന്നു.. പിന്നാലെ അവളും ഓടി വന്നു..

വായനശാല നിറയെ പുസ്തകങ്ങള്‍..

ദാസ്തേവസ്കി, മാര്‍ക്കേസ്, മാക്സിം ഗോര്‍ക്കി, ഷേക് സ്പിയര്‍, വ്യാസന്‍, ഹോമര്‍, മുഹമ്മദ് ബഷീര്‍... അവരുടെ പുസ്തകങ്ങളുമായ് അവര്‍ കാത്തിരിക്കുന്നു..

മാര്‍ക്കേസിന്റെ അരികിലെത്തിയപ്പോള്‍ മാര്‍ക്കേസ് അവളോട് എന്തോ മന്ത്രിച്ചു. അവള്‍ നിറനിലാവു പോലെ ഒരു ചിരി... മാര്‍ക്കേസ് എന്നെ കണ്ണിറുക്കിക്കാണിച്ചു.. ഞാനും എന്നോടും എന്തെങ്കിലും പറയും എന്ന് വിചാരിച്ച് നില്‍ക്കേ മാര്‍ക്കേസിനെ മെര്‍സിഡസ് വന്ന് വിളിച്ചുകൊണ്ട് പോയി..



ദാസ്തേവസ്കി തന്റെ നീണ്ട താടി തടവി എന്തോ ആലോചനയില്‍.. മുഴുത്തു ചോന്ന കണ്ണുകള്‍ ഞങ്ങളെ നോക്കിയപ്പോള്‍ അവള്‍ എന്റെ പിന്നിലേക്ക് വലിഞ്ഞൂ.. 'പേടിക്കേണ്ട അന്നയെ കാണത്തതിന്റെ ദേഷ്യമാ' ഞാന്‍ പറഞ്ഞു.. 'അതയോ..?' അവള്‍ മെല്ലെ മെല്ലെ ചോദിച്ചൂ.. 'അതേന്നെ... രാവിലെ അന്ന വന്ന് ചായ ഉണ്ടാക്കിക്കൊടുത്തിട്ടുണ്ടാവില്ല അതാവും ഈ ദേഷ്യം...!'



'എന്തൂട്ട് ലൊട്ടുലൊടുക്ക് സാധനമാടാ തിരയുന്നത്...?' ബേപ്പൂര്‍ സുല്‍ത്താന്‍ മുന്നില്‍... 'ഹത് പിന്നെ... ന്റെ ഉപ്പുപ്പാക്കൊരാനയുണ്ടാര്‍ന്ന്....'

' ഭ് ! അതിനു ഞാന്‍ എന്തോ വേണം... നിന്റെ ചന്തിയില്‍ തഴമ്പുണ്ടോടാ..'

'ഇല്ലേ...' ഞാന്‍ താഴ്മയായ്.. അവള്‍ മുഖം പൊത്തിച്ചിരിക്കുന്നു.. കശ്മലച്ചി..!



'ഇരിക്ക്... സുലൈമാനി കുടിച്ചേച്ചും പോകാം..' സുല്‍ത്താന്‍ ഞങ്ങള്‍ക്ക് സുലൈമാനി നല്‍കി. പിന്നെ ഞങ്ങളെ നോക്കി പറഞ്ഞു.. :

'കൊള്ളാം.. മണഗൊണാഞ്ചനും മണഗൊണാഞ്ചിയും... 'എന്നിട്ട് സുല്‍ത്താന്‍ ഉഗ്രമായ് ചിരിച്ചു... ഞങ്ങളും ചിരിച്ചു..

മധുരം പാകമായ സുലൈമാനി....



'മാര്‍ക്കേസ് എവിടെ പോയി സുല്‍ത്താനേ?' അവള്‍ പതിയെ ചോദിച്ചു..

'ഹോ,അവനു രാവിലെ തൂറാന്‍ മുട്ടിക്കാണും...'



ചോദിച്ചതേ വേണ്ടെന്ന രീതിയില്‍ അവള്‍ പമ്മി.. എനിക്ക് പെരുത്തിഷ്ടായി.. അങ്ങനെ തന്നെ വേണം കശ്മലച്ചികളെ ഒതുക്കാന്‍..



'ഇവിടെ വായിക്കാന്‍ നില്‍ക്കാതെ അനന്ത വിശാലമായ അണ്ഡകടാഹത്തിലേക്കിറങ്ങി പ്രണയിക്കടാ ലൊട്ടുലൊടുക്കേ....,നാണമില്ലേ പ്രണയിക്കേണ്ട സമയത്ത് വായിക്കാന്‍ വരാന്‍..'



ഞാനും അവളും വായനശാലയില്‍ നിന്നും പുറത്തേക്ക് ചാടി ഇറങ്ങി..



മുന്നില്‍ ആന... ആനയുടെ ചിരി അവസാനിച്ചിട്ടേയില്ല..

ഇത്തവണ ആന അവളോടാണു സംസാരിച്ചത്.. ആന ചിരിച്ചുലഞ്ഞ് നിന്നതിനാല്‍ അവള്‍ക്ക് ആനയെപ്പേടിയും ഇല്ലായിരുന്നു..

'ഇത്തവണ പ്ലെസ് വണ്ണിനു ദാസ്തേവസ്കിയുടെ കാരമോസോവ് ബ്രദേഴ്സാണു പഠിക്കാനുള്ളത്..'



'ആഹാ... അത് നന്നായിരിക്കും...'

'ഉം..' ആന മൂളി...



എന്നിട്ട് അവളോട് പറഞ്ഞൂ 'നീ ക്ലാസെടുക്കണം..'

ഞാന്‍ പറഞ്ഞു 'ഐരാവതമേ ഞാന്‍ ക്ലാസെടുക്കാം..'

'വേണ്ട ! നിന്റെ ക്ലാസ് മനോഹരമാണു എനിക്കറിയാം.. ഇവള്‍ ക്ലാസെടുക്കട്ടെ.. ഇത്രയും കാലം എന്താ പഠിച്ചതെന്ന് നോക്കാമല്ലോ...!'



അവള്‍ ക്ലാസെടുക്കുന്നു... ക്ലാസില്‍ ഒരു കുട്ടിയായ് ഞാനും ഇരിക്കുന്നു..

'ദാസ്തേവസ്കി, നീഗൂഡതകളുടെ ആള്രൂപം എന്ന് പറയാം. അദ്ദേഹത്തിന്റെ ജീവിതത്തിന്റെ തന്നെ നീരീക്ഷണങ്ങളില്‍ നിന്നും രൂപപ്പെട്ട മനശാസ്ത്രവിശകലനമാണു തന്റെ കഥകളില്‍ അദ്ദേഹം എഴുതിയെന്ന് കാണാന്‍ സാധിക്കും...

ക്ലാസ് തുടരുകയാണു.... പുറത്ത് ആന ഞങ്ങളെ കാത്തിരിക്കുന്നു..

'അതിനാല്‍ ദാസ്തേവസ്കിയുടെ എഴുത്തിലേക്ക് കടക്കും മുന്നെ എഴുത്തുകാരനെ പഠിക്കേണ്ടി വരുന്നു വായനക്കാരനു..' അവള്‍ ക്ലാസ് അവസാനിപ്പിച്ചു..



ആനയുടെ മുന്നില്‍ ഞങ്ങള്‍ നിന്നു.. ഇടക്ക് ക്ലാസില്‍ നിന്നും പുറത്ത് പോയി ഞാന്‍ ആനയെ ബന്ധിച്ചിരുന്നു. ഒരു ചാക്കു നൂലിനാല്‍.......

ആന തന്റെ തുമ്പികൈ ചൂണ്ടിപ്പറഞ്ഞു..



'നിന്റെ ക്ലാസ് കുട്ടികള്‍ക്ക് മനസ്സിലാവുന്നില്ല... നീ വാക്കുകള്‍ പ്രസംഗ പീഠത്തില്‍ നിന്നും ഊതിപ്പറപ്പിക്കുന്നതുപോലെയാണു ക്ലാസ് എടുക്കുന്നത്... അത് കുട്ടികളിലേക്ക് എത്തില്ല..'



'ദേഷ്യമായെങ്കില്‍ ഞാന്‍ ക്ലാസെടുക്കാം ' ഞാന്‍ പറഞ്ഞു..

ആന എനിക്ക് നേരേ തുമ്പിക്കൈ ചുരുട്ടി..

'നിന്റെ ക്ലാസ് , നിന്നെ മനസ്സിലാവും നീ പഠിപ്പിക്കുന്നതൊന്നും മനസ്സിലാവില്ല..'



പിന്നീട് ആന ചിരിയോട് ചിരി...ആനച്ചിരിയുടെ അലകളടങ്ങുമ്പോള്‍....

അവള്‍ പറയുന്നൂ...

'എടാ നീ കേട്ടോ ഞാന്‍ പറഞ്ഞത് ?

ആ ആന എന്നെ ഇതുവരെ ഓടിക്കുകയായിരുന്നു.... ഒടുവില്‍ എന്നെ കടന്നു പിടിച്ച് തുമ്പിക്കൈയില്‍ ചുര്‍ട്ടി.. ഒറ്റയേര്‍...... ഹമ്മേ ഞാന്‍ ആകാശത്തേക്ക് ശൂന്ന് പൊങ്ങിപ്പോയി... പിന്നെ നടുവും കുത്തി ഒറ്റ വീഴ്ച...'

'ഹ ഹ ഹ.... നീ കട്ടിലില്‍ നിന്നും താഴെ വീണോ..ഹ ഹ ഹ

'പോടാ... ആനച്ചിരി ചിരിക്കുന്നു... നിന്നെ ഞാന്‍ കൊല്ലും..!'

3 comments:

സുനൈസ്‌ said...

ഇങ്ങനെ എഴുതാന്‍ നിങ്ങള്‍ക്കെങ്ങനെ കഴിയുന്നു മനോജേട്ടാ???

Manoj Vellanad said...

ആന ചിരിയോട് ചിരി.. ഞാനും.. :)

ഭ്രാന്തന്‍ ( അംജത് ) said...

കോപ്പാ .... പിന്നെ ലോകസാഹിത്യത്തില്‍ ബഷീറിയന്‍ കോഞ്ഞാട്ട ! സുല്‍ത്താന്‍ സംഭവമാ എന്നും പറഞ്ഞു ഇത്രേം പേരുടെ കൂടെ വേറെ ആരും മലയാളത്തീന്നു ഇല്ലാത്തതു കുറവായിപ്പോയി ! വെല്ല്യ മോശം ചെയ്ത്താ ചെയ്തത് ! :(